ഡല്‍ഹി: സമ്പദ് രംഗത്ത് കഴിഞ്ഞ 10 വർഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്ന് ധനമന്ത്രി നിർമല സീതാരാമൻ. നിരവധി വെല്ലുവിളികളെ അതിജീവിക്കാൻ കഴിഞ്ഞു. ഇന്ത്യൻ ജനത പ്രതീക്ഷയോടെ ഭാവിയെ ഉറ്റുനോക്കുന്നു.
2014ൽ പ്രധാനമന്ത്രി മോദി തന്റെ ജോലി തുടങ്ങിയപ്പോൾ വെല്ലുവിളികൾ ഏറെയായിരുന്നു. പൊതുതാൽപ്പര്യം മുൻനിർത്തിയാണ് അദ്ദേഹം തന്റെ കർത്തവ്യം ഏറ്റെടുത്തത്.. പൊതുജനങ്ങൾക്ക് പരമാവധി തൊഴിലവസരങ്ങൾ നൽകിയിട്ടുണ്ട്. രാജ്യത്ത് പുതിയൊരു ലക്ഷ്യവും പ്രതീക്ഷയും ഉടലെടുത്തിരിക്കുന്നു. പൊതു ജനങ്ങൾ ഞങ്ങളെ രണ്ടാം തവണയും തിരഞ്ഞെടുത്തു. എല്ലാവർക്കും ഒപ്പം എല്ലാവർക്കും വികസനം- സർക്കാരിന്റെ വിജയതന്ത്രമെന്ന് ധനമന്ത്രി പറഞ്ഞു.
വിവിധ തലങ്ങളിലുള്ള ദാരിദ്ര്യത്തിൽനിന്ന് 25 കോടി ജനങ്ങളെ സർക്കാർ മുക്തരാക്കി. വിവിധ മേഖലകളിലെ പിന്നാക്ക വിഭാഗക്കാരെ ശാക്തീകരിക്കാൻ സർക്കാരിനായി. പിഎം ജൻധൻ അക്കൗണ്ടു വഴി 32 ലക്ഷംകോടി രൂപ ജനങ്ങൾക്ക് എത്തിച്ചു നല്‍കി.
പ്രധാനമന്ത്രി മോദിയുടെ ഭരണത്തിനു കീഴിൽ രാജ്യം പുരോഗതിയിലേക്ക് കുതിച്ചു. അമൃതകാലത്തിനായി സർക്കാർ പ്രയത്നിച്ചു. സാമ്പത്തിക രംഗത്ത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
തെരുവോര കച്ചവടക്കാർക്കും പാവപ്പെട്ടവർക്കും ഗുണകരമായ പദ്ധതികൾ സർക്കാർ ലഭ്യമാക്കി. ഇവർക്ക് വായ്പ ലഭ്യമാക്കി. വ്യവസായ മേഖലയിൽ വൻ പുരോഗതിയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു. കര്‍ഷകരുടെ ക്ഷേമത്തിനായി കിസാൻ സമ്മാൻ യോജനയിലൂടെ 11.2 കോടി പേർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കി. പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ചെറുകിട കർഷകർക്കും ഇതിന്റെ ഗുണഫലം ലഭിച്ചു. ഫസൽ ഭീമ യോജനയിലൂടെ 4 കോടി കർഷകർക്ക് വായ്പ ലഭ്യമാക്കി.
എല്ലാ വീട്ടിലും വെള്ളം, എല്ലാവർക്കും വൈദ്യുതി, ഗ്യാസ്, സാമ്പത്തിക സേവനങ്ങൾ, ബാങ്ക് അക്കൗണ്ട് തുറക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിയതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ഭക്ഷണത്തിന്റെ ആശങ്കകൾ പരിഹരിച്ചു. 80 കോടി ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ നൽകി.
അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റപ്പെട്ടു, ഇതുമൂലം ഗ്രാമീണ മേഖലയിലെ ആളുകളുടെ വരുമാനം വർദ്ധിച്ചു. 2047ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമായി മാറും. ജനങ്ങളെ ശാക്തീകരിക്കാനാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിച്ചുവെന്നും ധനമന്ത്രി പറഞ്ഞു.