ഫെബ്രുവരി 1-ന് രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിനാണ് സാക്ഷ്യം വഹിക്കുക. വരുന്ന പൊതുബജറ്റിൽ മാറ്റം വരുത്തിയേക്കുമെന്ന് പ്രതീക്ഷിക്കുന്ന 5 പ്രധാന ആദായ നികുതി നിയമങ്ങളാണ് ചുവടെ ചേർക്കുന്നത്.
80-സി പരിധി ഉയർത്തുക
നികുതി ആനുകൂല്യം നേടുന്നതിനായി ആദായ നികുതി നിയമത്തിലെ 80-സി ചട്ടം ബഹുഭൂരിപക്ഷം നികുതി ദായകരും ഉപയോഗപ്പെടുത്തുന്നുണ്ട്. പി.പി.എഫ്/ ഇ.പി.എഫ്/ ഇ.എൽ.എസ്.എസ്/ എൻ.എസ്.സി/ എൻ.പി.എസ്/ എസ്.എസ്.വൈ എന്നീ ജനപ്രിയ നിക്ഷേപമാർഗങ്ങളിലൊക്കെയും 80-സി പ്രയോജനപ്പെടുത്തി നികുതി ലാഭിക്കാം. നിലവിൽ 80-സിയിലൂടെ 1.5 ലക്ഷം രൂപ വരെ വാർഷികമായി നികുതി ഇളവ് നേടാനാകും.
അടിസ്ഥാന വരുമാന പരിധി ഉയർത്തുക
നികുതി ബാധകമാകുന്നതിനുള്ള അടിസ്ഥാന വരുമാന പരിധി 5 ലക്ഷത്തിലേക്ക് ഉയർത്തുമെന്ന് മിക്ക സാമ്പത്തിക വിദഗ്ധർ പൊതുവേ പ്രതീക്ഷിക്കുന്നുണ്ട്. നിലവിൽ പുതിയ/ പഴയ നികുതി സമ്പ്രദായങ്ങളിൽ വാർഷികമായി 2.5 ലക്ഷം രൂപ വരെ നേടുന്നവരെയാണ് ഒഴിവാക്കിയിട്ടുള്ളത്. മുൻകാലങ്ങളിലെ വിവിധ മാറ്റങ്ങളിലൂടെ 5 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർക്ക് ഫലത്തിൽ നികുതി ബാധ്യത ഒഴിവാക്കിയെടുക്കാനാകും.
80-ഡി ഉയർത്തുക
മഹാമാരിക്ക് ശേഷം എല്ലാ രോഗങ്ങളും കവർ ചെയ്യുന്ന മെഡിക്കൽ ഇൻഷൂറൻസ് സേവനങ്ങൾക്കും ഉയർന്ന തുക പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പോളിസികൾക്കുമുള്ള താത്പര്യം വർധിച്ചു. ഈയൊരു പശ്ചാത്തലത്തിൽ ചട്ടം 80-ഡി പ്രകാരം കൂടുതൽ നികുതി നേട്ടം ഇത്തവണത്തെ ബജറ്റിൽ ലഭ്യമാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത്.
ഭവന വായ്പയിൽ കൂടുതൽ നികുതി ആനുകൂല്യം
ഭവന വായ്പയുടെ മുതൽ തുകയിലേക്കും പലിശയിലേക്കുമുള്ള തിരിച്ചടവിനും കൂടുതൽ ആനുകൂല്യം പുതിയ ബജറ്റിൽ ലഭിക്കുമെന്നാണ് ഭൂരിപക്ഷം സാമ്പത്തിക വിദഗ്ധരും പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 5 വർഷങ്ങൾക്കിടെ രാജ്യത്താകമാനം ഭൂമി വില വർധിച്ചതും 6%-7% നിരക്കിൽ പണപ്പെരുപ്പും തുടരുന്ന പശ്ചാത്തലത്തിൽ 24 (ബി) വകുപ്പ് പ്രകാരമുള്ള ഭവന വായ്പയുടെ നികുതി ആനുകൂല്യം ഉയർത്തുന്നത് സർക്കാർ പരിഗണിച്ചേക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ ഭവന വായ്പയിന്മേൽ പ്രതിവർഷം 2 ലക്ഷം രൂപ വരെയാണ് പലിശ അടയ്ക്കുന്നതിലുള്ള നികുതി കിഴിവ് ലഭിക്കുക. ഇത് ചുരുങ്ങിയത് 3 ലക്ഷത്തിലേക്ക് ഉയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മൂലധന നേട്ടത്തിന്മേലുള്ള നികുതി
ഓഹരിയിലും മ്യൂച്ചൽ ഫണ്ടിലും നിക്ഷേപിക്കുന്ന റീട്ടെയിൽ ഇൻവെസ്റ്റേർസിന് ദീർഘകാല മൂലധന നേട്ടത്തിനുള്ള നികുതി ആനുകൂല്യം വർധിപ്പിക്കണമെന്നും ചില സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി. നിലവിൽ ഒരു ലക്ഷം രൂപയ്ക്കു മുകളിൽ ഓഹരിയിൽ നിന്നും നേടുന്ന ദീർഘകാല മൂലധന നേട്ടത്തിനു 10 ശതമാനം നിരക്കിലാണ് എൽടിസിജി ടാക്സ് ചുമത്തുന്നത്. ഈ നികുതി ഒഴിവാക്കം എന്നാണ് നിക്ഷേപകരുടെ പൊതു ആവശ്യം.