അസോച്ചമിന്റെ കോര്‍പറേറ്റ് ബോണ്ട് 'ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍-പബ്ലിക്ക് ഇഷ്യൂന്‍സ്' അവാര്‍ഡ് മുത്തൂറ്റ് ഫിനാന്‍സിന്

New Update
muthoot

കൊച്ചി: അസോച്ചമിന്റെ ഈ വര്‍ഷത്തെ 'ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍-പബ്ലിക്ക് ഇഷ്യൂന്‍സ്' അവാര്‍ഡ് ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ബിഎഫ്‌സി സ്വര്‍ണ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാന്‍സിന് ലഭിച്ചു. അസോച്ചം സംഘടിപ്പിച്ച ആറാമത് ദേശീയ ഉച്ചകോടി-അവാര്‍ഡ്‌സ് കോര്‍പറേറ്റ് ബോണ്ട് മാര്‍ക്കറ്റ് 2023ലാണ് നല്‍കിയത്.

Advertisment

ഇന്ത്യന്‍ ബോണ്ട് വിപണി ഗണ്യമായ മൂലധനം ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു, പ്രത്യേകിച്ച് അഞ്ച് ട്രില്ല്യന്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന്. സമഗ്രമായ വളര്‍ച്ചയുടെയും സുസ്ഥിര വികസനത്തിന്റെയും മാതൃകകള്‍ തിരിച്ചറിയാനും സമൂഹത്തിനും ബിസിനസ്സിനും ഒരുമിച്ച് മൂല്യം സൃഷ്ടിക്കുന്നതിനുള്ള നൂതന സമീപനങ്ങളെ ലക്ഷ്യം വച്ചുള്ളതാണ് കോര്‍പ്പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനെക്കുറിച്ചുള്ള ദേശീയ ഉച്ചകോടിയുടെയും അവാര്‍ഡുകളുടെയും അസോച്ചമിന്റെ ആറാമത്തെ പതിപ്പ്.

തലമുറകളായി മുത്തൂറ്റ് ഫിനാന്‍സ് അതിന്റെ നിക്ഷേപകര്‍ക്ക് സാമ്പത്തിക വരുമാന സ്രോതസായി നിലകൊള്ളുന്നു. പബ്ലിക് ഇഷ്യു വഴി നോണ്‍-കണ്‍വേര്‍ട്ടിബിള്‍ ഡിബഞ്ചറുകളുടെ (എന്‍സിഡികളുടെ) റീട്ടെയില്‍ മൊബിലൈസേഷന്‍ ഏറ്റെടുക്കുന്നതില്‍ മുത്തൂറ്റ് ഫിനാന്‍സിന്റെ മികച്ച സംഭാവനയെ അംഗീകരിക്കുന്നതാണ് കോര്‍പറേറ്റ് ബോണ്ട് ഇഷ്യൂവര്‍ ഓഫ് ദി ഇയര്‍-പബ്ലിക്ക് ഇഷ്യൂന്‍സ് അവാര്‍ഡ്. കഴിഞ്ഞ 12 വര്‍ഷത്തിലേറെയായി  മുത്തൂറ്റ് ഫിനാന്‍സ് വിജയകരമായി 31 തവണ ഓഹരികള്‍ ആക്കി മാറ്റാന്‍ പറ്റാത്ത കടപത്രങ്ങളുടെ പബ്ലിക് ഇഷ്യൂന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്.

റീട്ടെയില്‍ നിക്ഷേപകരില്‍ ശ്രദ്ധ ഊന്നി 20,000 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. ഐസിആര്‍എയുടെ എഎ പ്ലസ്/സുസ്ഥിര റേറ്റിങ് ഉള്ള ഓഹരികള്‍ ആക്കി മാറ്റാന്‍ പറ്റാത്ത കടപത്രങ്ങള്‍ അവതരിപ്പിച്ച് നിക്ഷേപകരുടെ സുരക്ഷിതത്വത്തിന് കമ്പനി എന്നും ശ്രദ്ധ നല്‍കിയിട്ടുണ്ട്. കൂടാതെ ആകര്‍ഷകമായ റിട്ടേണും നല്‍കുന്നു. റീട്ടെയില്‍ നിക്ഷേപരെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ നല്‍കിയാണ് ബോണ്ടുകള്‍ അവതരിപ്പിച്ചിട്ടുള്ളത്. ഒപ്പം അവര്‍ക്ക് നിക്ഷേപ പോര്‍ട്ട്‌ഫോളിയോയില്‍ വൈവിധ്യത്തിനുള്ള അവസരവും നല്‍കുന്നു.

അസോച്ചമിന്റെ അവാര്‍ഡ് ലഭിച്ചതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും തങ്ങളുടെ യാത്രയിലെ മുഖ്യ പങ്കുവഹിക്കുന്ന രണ്ടു ലക്ഷത്തിലധികം വരുന്ന ഉപഭോക്താക്കള്‍ക്കും ഒരു ലക്ഷത്തിലധികം വരുന്ന റീട്ടെയില്‍ നിക്ഷേപകര്‍ക്കും നല്‍കുന്ന മികച്ച സേവനങ്ങളാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും രാജ്യത്തുടനീളമുള്ള 5800ലധികം വരുന്ന ബ്രാഞ്ചുകളിലൂടെ തലമുറകളായി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചെന്നും തങ്ങളുടെ പങ്കാളികളോടും നിക്ഷേപകരോടും ക്രെഡിറ്റ് റേറ്റിങ് ഏജന്‍സികളോടും ഡിബഞ്ചര്‍ ട്രസ്റ്റികളോടും രജിസ്ട്രാറുകളോടും ബാങ്കര്‍മാരോടും നിക്ഷേപക ബാങ്കുകളോടും ബ്രോക്കര്‍മാരോടും ജീവനക്കാരോടും അവര്‍ നല്‍കിയ പിന്തുണയ്ക്ക് കടപ്പെട്ടിരിക്കുന്നുവെന്നും ഈ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്നും രാജ്യത്തെ സാമ്പത്തിക ഉള്‍പ്പെടുത്തലില്‍ പാരമ്പര്യം കെട്ടിപ്പടുക്കാനുള്ള ശ്രമം തുടരുമെന്നും മുത്തൂറ്റ് ഫിനാന്‍സ് എംഡി ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് പറഞ്ഞു.

വൈവിധ്യമാര്‍ന്ന 20ഓളം ബിസിനസുകളുള്ള മുത്തൂറ്റ് ഗ്രൂപ്പിന്റെ പ്രധാന കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. 5000ത്തിലധികം ബ്രാഞ്ചുകളിലൂടെ ദിവസവും 2.5 ലക്ഷം ഉപഭോക്താക്കള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ എന്‍ബിഎഫ്‌സി സ്വര്‍ണ വായ്പ കമ്പനിയാണ് മുത്തൂറ്റ് ഫിനാന്‍സ്. ബ്രാന്‍ഡ് ട്രസ്റ്റ് റിപ്പോര്‍ട്ടില്‍ ഏറ്റവും വിശ്വസനീയ ഫിനാന്‍ഷ്യല്‍ സേവന ബ്രാന്‍ഡുമാണ്.

Advertisment