സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് മൂന്ന് വര്‍ഷത്തിനുള്ളില്‍ 150 കോടി നിക്ഷേപിക്കും

New Update
2255

കൊച്ചി: സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ് (ഐഎസ്ആര്‍എല്‍) അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം 150 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയില്‍ ലോകോത്തര റേസിങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൃഷ്ടിക്കലും, താഴെത്തട്ടിലുള്ള വികസനവും ലക്ഷ്യമിട്ടാണ് നീക്കം. റേസിങ് ലീഗിനെ കൂടുതല്‍ ജനകീയമാക്കാനും വന്‍ നിക്ഷേപത്തിലൂടെ പ്രമോട്ടര്‍മാര്‍ ലക്ഷ്യമിടുന്നുണ്ട്.

Advertisment

ഈ തന്ത്രപരമായ നിക്ഷേപത്തിലൂടെ, മോട്ടോര്‍സ്‌പോര്‍ട്‌സ് ആരാധകരുടെ ഹൃദയവും മനസ്സും പിടിച്ചെടുക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യയില്‍ ആഗോളതലത്തില്‍ ഒരു ഇവന്റ് സൃഷ്ടിക്കാന്‍ ഐഎസ്ആര്‍എല്‍ തീരുമാനിച്ചു. ഭാരത് മോട്ടോജിപിയുടെ സമീപകാല വിജയത്തിന്റെ ചുവടുപിടിച്ചാണ് ഈ സംരംഭം വരുന്നത്, ഇത് മോട്ടോര്‍ സൈക്കിള്‍ റേസിംഗിലെ ആവേശകരമായ ഒരു പുതിയ യുഗത്തിന്റെ തുടക്കമാണ്.

2023 ഡിസംബറില്‍ നടക്കാനിരിക്കുന്ന ആദ്യ സീസണിനായി തയ്യാറെടുക്കുകയാണ് സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗ്. ഒക്ടോബറില്‍ സീസണ്‍ ആരംഭിക്കാനായിരുന്നു പ്രാഥമിക പദ്ധതി, എന്നാല്‍ ഐസിസി ക്രിക്കറ്റ് ലോകകപ്പ് കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു. ലീഗിന്റെ ആദ്യ സീസണില്‍ വിവിധ സ്ഥലങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക. അടുത്ത വര്‍ഷം രണ്ടാം സീസണില്‍ 6 വേദികളിലേക്ക് ലീഗ് വ്യാപിപ്പിക്കാനും സംഘാടകര്‍ പദ്ധതിയിടുന്നു. ലീഗിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനകം 75 റൈഡര്‍മാര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. 6-8 ടീമുകളാണ് ലീഗിന്റെ ഉദ്ഘാടന സീസണില്‍ ഉണ്ടാവുക.

വരും സീസണുകളില്‍ ടീമുകളുടെ എണ്ണം എട്ട് മുതല്‍ പത്ത് വരെയായി ഉയര്‍ത്താനും ലക്ഷ്യമുണ്ട്. അന്താരാഷ്ട്ര റൈഡര്‍മാര്‍ മാത്രമായുള്ള 450 സിസി, അന്താരാഷ്ട്ര റൈഡര്‍മാര്‍ മാത്രമായുള്ള 250 സിസി, 250 സിസി ഇന്ത്യ-ഏഷ്യ മിക്‌സ്, 85 സിസി ജൂനിയര്‍ ക്ലാസ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായിരിക്കും ഇന്ത്യയിലെ സൂപ്പര്‍ക്രോസ് റേസിങിനെ പുനര്‍നിര്‍വചിക്കുമെന്ന് പ്രതീക്ഷിക്കുന്ന സിയറ്റ് ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിങ് ലീഗിന്റെ ഉദ്ഘാടന സീസണിലെ മത്സരങ്ങള്‍.

ഇന്ത്യയിലെ സൂപ്പര്‍ക്രോസ് റേസിങിനെ ആഗോള വേദിയിലേക്ക് എത്തിക്കാനുള്ള ഒരു ദൗത്യമാണിതെന്ന് സൂപ്പര്‍ക്രോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ വീര്‍ പട്ടേല്‍ പറഞ്ഞു. ഈ നിക്ഷേപം യുവ ഇന്ത്യന്‍ പ്രതിഭകള്‍ക്ക് അവരുടെ അസാധാരണമായ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിന് സമാനതകളില്ലാത്ത അന്താരാഷ്ട്ര പ്ലാറ്റ്‌ഫോം നല്‍കാനുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നുവെന്നും അ്‌ദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ സൂപ്പര്‍ക്രോസ് റേസിങ്ങിനെ ആഗോള തലത്തിലേക്ക് ഉയര്‍ത്താനൊരുങ്ങുന്ന പരിവര്‍ത്തന ശക്തിയാണ് സിയറ്റ് ഐഎസ്ആര്‍എലെന്ന് സൂപ്പര്‍ക്രോസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സഹസ്ഥാപകനും ഡയറക്ടറുമായ ഈശാന്‍ ലോഖണ്ഡേ കൂട്ടിച്ചേര്‍ത്തു,

Advertisment