സി.ഐ.ഐ ഇന്‍ഡസ്ട്രി അക്കാഡമിയ പാര്‍ട്ണര്‍ഷിപ്പ് പുരസ്‌കാരം സ്വന്തമാക്കി ആക്‌സിയ ടെക്നോളജീസ്

വാഹനഗതാഗത സോഫ്ട്‌വെയര്‍ നിര്‍മാണകമ്പനിയായ ആക്‌സിയ ടെക്നോളജീസിന് ഇക്കൊല്ലത്തെ സി.ഐ.ഐ ഇന്‍ഡസ്ട്രി അക്കാഡമിയ പാര്‍ട്ണര്‍ഷിപ്പ് പുരസ്‌കാരം.

New Update
ch

തിരുവനന്തപുരം: വാഹനഗതാഗത സോഫ്ട്‌വെയര്‍ നിര്‍മാണകമ്പനിയായ ആക്‌സിയ ടെക്നോളജീസിന് ഇക്കൊല്ലത്തെ സി.ഐ.ഐ ഇന്‍ഡസ്ട്രി അക്കാഡമിയ പാര്‍ട്ണര്‍ഷിപ്പ് പുരസ്‌കാരം. ന്യൂഡല്‍ഹിയില്‍ നടന്ന സി.ഐ.ഐയുടെ വാര്‍ഷിക ഉച്ചകോടിയില്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസങ്ങളുടെ പട്ടികയിലെ ഡയമണ്ട് വിഭാഗത്തിലാണ് കമ്പനിയുടെ നേട്ടം. 

Advertisment

സാങ്കേതികവിദ്യ, ബൗദ്ധിക സ്വത്തുകള്‍, അക്കാദമിക സ്ഥാപനങ്ങളുമായുള്ള സഹകരണം എന്നീ രംഗങ്ങളില്‍ മികവ് പുലര്‍ത്തുന്ന കമ്പനികള്‍, പഠന,ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കാണ് പുരസ്‌കാരം നല്‍കിവരുന്നത്. 


അക്കാദമിക സ്ഥാപനങ്ങളുമായുണ്ടാക്കുന്ന സഹകരണത്തിനും അറിവിനും തൊഴിലിനുമിടയിലെ അന്തരം കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യവികസനം നല്‍കുന്നതിലുമുള്ള ആക്‌സിയ ടെക്നോളജീസിന്റെ തീവ്രശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് പുരസ്‌കാരം. 


വീല്‍സ് ഓഫ് ദി ഫ്യുച്ചര്‍


ഓട്ടോമോട്ടീവ് സോഫ്ട്‌വെയര്‍ നിര്‍മാണത്തില്‍ എഞ്ചിനീറിങ് വിദ്യാര്‍ഥികള്‍ക്ക് പഠനകാലയളവില്‍ തന്നെ പ്രവര്‍ത്തിപരിചയം നല്‍കുന്നതില്‍ ആക്‌സിയ ടെക്നോളജീസ് ശ്രദ്ധേയമായ ചുവടുവെയ്പ്പുകള്‍ നടപ്പിലാക്കിയിരുന്നു.

പുതുമയുള്ള കണ്ടുപിടുത്തങ്ങള്‍ ആവിഷ്‌കരിക്കുന്നതില്‍ യുവവിദ്യാര്‍ത്ഥികളുമായുള്ള സഹകരണം വളരെ പ്രധാനമാണെന്ന ആക്സിയ ടെക്നോളജീസിന്റെ നയം ശരിവയ്ക്കുന്നതാണ് പുരസ്‌കാരനേട്ടമെന്ന് കമ്പനിയുടെ കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ജിജിമോന്‍ ചന്ദ്രന്‍ പറഞ്ഞു. 


വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതിനായി കമ്പനി തുടങ്ങിയ ''വീല്‍സ് ഓഫ് ദി ഫ്യുച്ചര്‍'' പോലെയുള്ള പദ്ധതികള്‍ ഫലം കണ്ടു. 


ഭാവിയിലെ വാഹനഗതാഗത രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള വൈദഗ്ധ്യം പുതുതലമുറ ചെറുപ്പക്കാരില്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അദ്ദേഹം പ്രതികരിച്ചു.

ടിവിഎസ് മോട്ടോര്‍സ്, ടാറ്റ മോട്ടോര്‍സ്, ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്സ് ലിമിറ്റഡ്, എച്ച്.സി.എല്‍ ടെക്ക്, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ടിസിഎസ്, മഹിന്ദ്ര ആന്‍ഡ് മഹിന്ദ്ര, ഉനോ മിന്‍ഡ, ഐഐടി മദ്രാസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ്, ബയോകോണ്‍ ബയോലോജിക്സ് തുടങ്ങിയ വമ്പന്‍ സ്ഥാപനങ്ങള്‍ക്കാണ് ആക്‌സിയ ടെക്നോളജീസിനൊപ്പം മറ്റ് വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയത്. 

വിദ്യാര്‍ത്ഥികളുടെ പ്രയോഗികപരിശീലനത്തിന് മുന്‍തൂക്കം

കോളേജ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാനമായ പല പരിപാടികളും നടപ്പിലാക്കിവരുന്ന കമ്പനിയാണ് തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആക്‌സിയ ടെക്നോളജീസ്. 

''വീല്‍സ് ഓഫ് ദി ഫ്യുച്ചര്‍'' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ പഠനത്തില്‍ മികവുപുലര്‍ത്താനും മികച്ച തൊഴില്‍സാധ്യതകള്‍ക്ക് വേണ്ടിയുള്ള തയാറെടുപ്പുകള്‍ നടത്താനും നേരത്തെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നു. 


വാഹനഗതാഗത രംഗത്തെ പ്രബലകമ്പനികളില്‍ അനുഭവസമ്പത്തുള്ള പ്രഗത്ഭരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ക്ളാസുകള്‍ ഒരുക്കിയാണ് തുടക്കം.


പിന്നീട് വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം പഠിക്കാനുള്ള ഉപാധികളും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കമ്പനികളില്‍ വേനലവധിക്കാലത്ത് ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനുള്ള സൗകര്യവും കമ്പനി ചെയ്തുനല്‍കുന്നു. 

കഴിവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആക്സിയയില്‍ പ്രവര്‍ത്തിപരിചയം നേടുന്നതിനുള്ള അവസരവും ഒരുക്കുന്നു. അങ്ങനെ, പഠനകാലയളവില്‍ തന്നെ ആറ് മാസത്തെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നേടാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയും.


 പഠനം പൂര്‍ത്തിയാക്കിയ ശേഷം മികച്ച കമ്പനികളില്‍ ഉയര്‍ന്ന ഉദ്യോഗം കണ്ടെത്തുന്നതിന് ഈ പരിചയസമ്പത്ത് പ്രയോജനപ്പെടും.


ഷെല്‍ ഇക്കോ-മാരത്തോണില്‍ പുരസ്‌കാരം 

തിരുവനന്തപുരത്തെ ബാര്‍ട്ടണ്‍ ഹില്‍ എഞ്ചിനീറിങ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ നിര്‍മിച്ച ''വണ്ടി'' എന്ന ഇലക്ട്രിക് വാഹനത്തിന് പിന്തുണ നല്‍കിയത് ആക്‌സിയ ടെക്നോളജീസാണ്.

അക്കൊല്ലം ഇന്തോനേഷ്യയില്‍ നടന്ന ഷെല്‍ ഇക്കോ-മാരത്തോണില്‍ ഈ പ്രോജക്ടിന് പുരസ്‌കാരം ലഭിച്ചിരുന്നു. 


ബാറ്ററിയുടെ താപനില നിയന്ത്രിക്കുന്നതിനുള്ള സംവിധാനത്തിനും നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നത് തടയുന്നതിനുള്ള സംവിധാനം സന്നിവേശിപ്പിച്ചതിനുമായിരുന്നു പുരസ്‌കാരം.


ആക്സിയയുടെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് വിദ്യാര്‍ഥികള്‍ ആവിഷ്‌കരിച്ച പുതുമയാര്‍ന്ന കണ്ടുപിടുത്തങ്ങളുടെ ഒരുദാഹരണം മാത്രമാണിത്. 

സാങ്കേതികപരിജ്ഞാനം വളര്‍ത്തുന്നതിന് ട്രിനിറ്റി കോളേജ് ഓഫ് എഞ്ചിനീറിങ്ങില്‍ ഓട്ടോസാര്‍ പരിശീലനവും മാര്‍ ബസേലിയോസ് എഞ്ചിനീറിങ് കോളേജില്‍ റസ്റ്റ്/സി++ പരിശീലനവും ആക്‌സിയ നല്‍കിവരുന്നു. 


ബിഎംഡബ്‌ള്യുവിനെ ഇലക്ട്രിക്ക് യുഗത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ സ്റ്റെഫാന്‍ ജുറാഷേക് പോലെയുള്ള പ്രഗത്ഭരില്‍ നിന്ന് നേരിട്ട് മാര്‍ഗനിര്‍ദേശം  സ്വീകരിക്കാനുള്ള അവസരവും വിദ്യാര്‍ത്ഥികള്‍ക്ക് ആക്‌സിയ ടെക്നോളജിസ് ഒരുക്കിനല്‍കി. 


ബിഎംഡബ്‌ള്യുവില്‍ നിന്ന് വിരമിച്ച ശേഷം, നിലവില്‍ ആക്‌സിയ ടെക്നോളജീസിന്റെ സ്ട്രാറ്റജിക് അഡൈ്വസറായി പ്രവര്‍ത്തിക്കുകയാണ് സ്റ്റെഫാന്‍ ജുറാഷേക്.

തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിങ് (സി.ഇ.ടി), മാര്‍ ബസേലിയോസ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്നീ കോളേജുകളില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ക്ളാസുകളും ചര്‍ച്ചകളും സംഘടിപ്പിച്ചത് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് നേട്ടമായി.


പ്‌ളേസ്‌മെന്റ് പദ്ധതി 

 ഇലക്ട്രിക് വാഹനങ്ങള്‍, സോഫ്ട്‌വെയര്‍ അധിഷ്ഠിത വാഹനങ്ങള്‍, ഭാവിതലമുറ വാഹനങ്ങള്‍ എന്നിവയെക്കുറിച്ച് അമൂല്യമായ അറിവും അനുഭവങ്ങളുമാണ് സ്റ്റെഫാന്‍ ജുറാഷേക് വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കിയത്. 


ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ കണ്ടെത്തിനല്‍കുന്നതിനായി എപിജെ അബ്ദുള്‍കലാം സാങ്കേതികസര്‍വകലാശാലയുമായി ചേര്‍ന്ന് ആക്‌സിയ ടെക്നോളജീസ് നടത്തിയ പ്‌ളേസ്‌മെന്റ് പദ്ധതി ഏറെ ശ്രദ്ധേയമായിരുന്നു. 


മാര്‍ ബസേലിയോസ് എഞ്ചിനീറിങ് കോളേജിലായിരുന്നു  പ്‌ളേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. എഞ്ചിനീയറിംഗ് രംഗത്ത് തൊഴിലവസരങ്ങള്‍ കണ്ടെത്താന്‍ ആഗ്രഹിച്ച കേരളത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍മേളയില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു. 

അതില്‍ വിവിധ ചുറ്റുപാടുകളില്‍ നിന്നും വരുന്ന വ്യത്യസ്തരായ വിദ്യാര്‍ത്ഥികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രാതിനിധ്യം നല്‍കി.


അക്കാദമിക സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള ഗവേഷണം, പ്രവര്‍ത്തിപരിചയത്തിനുള്ള ശില്പശാലകള്‍, കൃത്യതയോടെ ആവിഷ്‌കരിച്ചിട്ടുള്ള പരിശീലന പദ്ധതികള്‍ എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രായോഗിക അറിവും നൈപുണ്യവും വികസിപ്പിക്കുന്നതില്‍ നിര്‍ണായകമായ പദ്ധതികളാണ് ആക്‌സിയ ടെക്നോളജീസ് നടത്തുന്നത്. 


ഇന്നത്തെ വിദ്യാര്‍ത്ഥികളെ നാളത്തെ മത്സരാധിഷ്ഠിത വിപണിയിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് പ്രാപ്തരാക്കുകയാണ് ലക്ഷ്യം.

Advertisment