കൊച്ചി :വസിറ്‌എക്‌സ് ഉപയോക്താക്കളുടെ ആസ്തി വിതരണം ചെയ്യാനും പ്ലാറ്റ്‌ഫോം പുനരുജ്ജീവിപ്പിക്കാനുമായി സെറ്റായി പ്രൈവറ്റ് ലിമിറ്റഡ് നിർദേശിച്ച പുനഃസംഘടനാ പദ്ധതി മുന്നോട്ട് കൊണ്ടുപോകാൻ സിംഗപ്പൂർ ഹൈക്കോടതി അനുമതി നൽകി.
16 ആഴ്ച നീളുന്ന നിയമപരിരക്ഷയോടെയുള്ള മോറട്ടോറിയം അനുവദിച്ചതോടെ പദ്ധതി നടപ്പിലാക്കാനാവും. സെറ്റായിക്കെതിരെ സൈബർ ആക്രമണ ആരോപണങ്ങൾ കോടതി തള്ളി; ഉത്തരകൊറിയൻ ലാസറസ് ഗ്രൂപ്പാണ് ആക്രമണത്തിന് ഉത്തരവാദിയെന്ന അന്താരാഷ്ട്ര കണ്ടെത്തലുകൾ കോടതി അംഗീകരിച്ചു.
കടബാധ്യതകളുടെ പുനഃസംഘടന, ടോക്കൺ വിതരണം, റിക്കവറി ടോക്കണുകൾ, പ്ലാറ്റ്ഫോം പുനരാരംഭം, ലാഭവിതരണം എന്നിവ പദ്ധതിയിൽ ഉൾപ്പെടുന്നു. കടപത്രധാരികളുടെ ഓൺലൈൻ യോഗവും ഇലക്ട്രോണിക് വോട്ടിംഗും ഉടൻ നടത്തപ്പെടും. ഉപയോക്താക്കളുടെ പിന്തുണ സെറ്റായി അഭ്യർത്ഥിച്ചു.