ന്യൂഡല്‍ഹി: നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) യൂണിഫൈഡ് പേയ്‌മെൻ്റ് ഇൻ്റർഫേസ് (യുപിഐ) ഇടപാടുകളുടെ പരിധി ചില പേയ്‌മെന്റുകളില്‍ 5 ലക്ഷം രൂപയായി ഉയർത്തി. സെപ്തംബർ 16 മുതൽ ഇത് പ്രാബല്യത്തിലായി.
സ്റ്റാൻഡേർഡ് യുപിഐ ഇടപാട് പരിധി ഓരോ ഇടപാടിനും ഒരു ലക്ഷം രൂപയാണ്. മൂലധന വിപണികൾ, കളക്ഷനുകൾ, ഇൻഷുറൻസ്, ഫോറിന്‍ ഇൻവേർഡ് റെമിറ്റൻസ് എന്നിവ പോലുള്ള പ്രത്യേക ഇടപാടുകളില്‍ രണ്ട് ലക്ഷമാണ് പരിധി.
നികുതി പേയ്‌മെൻ്റുകൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിലേക്കുള്ള പണമിടപാടുകൾ, ഐപിഒകളിലെയും ആർബിഐ റീട്ടെയിൽ ഡയറക്ട് സ്കീമുകളിലെയും നിക്ഷേപങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഇടപാടുകൾക്കാണ് പരിധി അഞ്ച് ലക്ഷമായി ഉയര്‍ത്തിയത്.
ബാങ്കുകൾ, പേയ്‌മെൻ്റ് സേവന ദാതാക്കൾ, യുപിഐ ആപ്പുകൾ എന്നിവയുൾപ്പെടെ പേയ്‌മെൻ്റ് ഇക്കോസിസ്റ്റത്തിലെ എല്ലാ പങ്കാളികളോടും പുതിയ ഇടപാട് പരിധികൾ ഉൾക്കൊള്ളുന്നതിനായി അപ്‌ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദ്ദേശം.