മുംബൈ: പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമ പേടിഎം പേയ്‌മെൻ്റ് ബാങ്ക് ലിമിറ്റഡിൻ്റെ (പിപിബിഎൽ) പാർട്ട് ടൈം നോൺ എക്‌സിക്യൂട്ടീവ് ചെയർമാൻ സ്ഥാനം രാജിവച്ചു. പേയ്ടിഎം ഇടപാടുകൾ എല്ലാം മാർച്ച് 15നകം നിർത്തിവയ്ക്കണമെന്ന് ആർബിഐ ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജി.
മുൻ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ ചെയർമാൻ ശ്രീനിവാസൻ ശ്രീധർ, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദേബേന്ദ്രനാഥ് സാരംഗി, ബാങ്ക് ഓഫ് ബറോഡ മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ അശോക് കുമാർ ഗാർഗ്, മുൻ ഐഎഎസ് ഓഫീസർ രജനി സെഖ്രി സിബൽ, വൺ 97 കമ്യൂണിക്കേഷൻസ് എന്നിവരെ നിയമിച്ച് പിപിബിഎൽ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു.
പേടിഎം പേയ്‌മെൻ്റ് ബാങ്കിൽ വിജയ് ശേഖർ ശർമ്മയ്‌ക്ക് 51% ഓഹരിയുണ്ട്. വൺ 97 കമ്മ്യൂണിക്കേഷൻസിന്റേതാണ് ബാക്കി ഓഹരികള്‍. പുതിയ ബോർഡ് അംഗങ്ങളുടെ വൈദഗ്ധ്യം തങ്ങളുടെ പ്രവർത്തന നിലവാരം മെച്ചപ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നിര്‍ണായകമാകുമെന്ന് പേടിഎം പേയ്മെൻ്റ്സ് ബാങ്ക് സിഇഒ സുരീന്ദർ ചൗള പറഞ്ഞു.