തമ്മിലടിച്ചതിന് സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല സംഘടനയിലെ 11 പേര്‍ക്കെതിരെ കേസ്

author-image
Charlie
New Update

publive-image

Advertisment

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷനിലെ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്തു. സംഘർഷത്തിൽ പരിക്കേറ്റ് ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൊതുഭരണ വകുപ്പിലെ അസിസ്റ്റന്റ് സെക്‌ഷൻ ഓഫീസർ  കെ.എഫ്.ഹാരിസിന്റെ പരാതിയെ തുടര്‍ന്നാണ് കേസ്.

സെക്രട്ടേറിയറ്റ് ജീവനക്കാരായ നെയ്യാറ്റിൻകര ഡി.അനിൽകുമാർ, കെ.റെജി, എ.സുധീർ, എം.എം.ജസീർ, ജയകുമാർ, ജി.ആർ.ഗോവിന്ദ്, രഞ്ജീഷ്, കെ.എം.അനിൽകുമാർ, രാമചന്ദ്രൻ നായർ, രമേശൻ, സതീഷ് കുമാർ എന്നിവർക്കെതിരെയാണ് കേസ്. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അതിനിടെ,​ ഇന്നലെയും ഇരുവിഭാഗവും തമ്മിൽ നേരിയ സംഘർഷമുണ്ടായി. തിങ്കളാഴ്ചയുണ്ടായ സംഘർഷത്തിൽ  പ്രതിഷേധിച്ച് നോട്ടീസ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.  ഉച്ചയ്‌ക്ക് 1.15 ഓടെ സെക്രട്ടേറിയറ്റ് അനക്സ് 2 ൽ നോട്ടീസ് വിതരണം ചെയ്യാനെത്തിയ അസോസിയേഷൻ പ്രസിഡന്റ് എം.എസ്.ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മറുവിഭാഗത്തിലെ ഓഫീസ് അറ്റൻഡുമാർ ചേർന്ന് തടയുകയായിരുന്നെന്നാണ് ആരോപണം. തുടർന്ന് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. കന്റോൺമെന്റ് പൊലീസ് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.

Advertisment