സുരക്ഷ ഒരുക്കാതെ ദേശീയപാത നിർമ്മാണം: അപകടങ്ങൾക്ക് സാധ്യത

author-image
Charlie
New Update

publive-image

Advertisment

ചാത്തന്നൂർ: മതിയായ സുരക്ഷ ഒരുക്കാതെ നടത്തുന്ന ദേശീയപാത നിർമ്മാണം അപകടങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു. ഇപ്പോൾ ഓട നിർമ്മാണവും സർവീസ് റോഡ് നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്. ഇതിനു വേണ്ടി പല ഭാഗത്തും കുഴികൾ എടുക്കുകയും മണ്ണെടുത്തു മാറ്റുകയും ചെയ്തിട്ടുണ്ട്. റോഡിന് കുറുകെയുള്ള കലുങ്ക് നിർമ്മാണവും നടക്കുന്നുണ്ട്. റോഡിൽ കുഴിയുള്ള ഭാഗങ്ങളും മണ്ണെടുത്തു മാറ്റി നിലവിലുള്ള റോഡിൽ നിന്നും താഴ്ത്തിനിരപ്പാക്കിയിട്ടുള്ള സ്ഥലങ്ങളുമാണ് അപകടങ്ങൾക്ക് സാധ്യത ഒരുക്കുന്നത്. ഇത്തരം സ്ഥലങ്ങളിൽ മുന്നറിയിപ്പിനുള്ള ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല. ഇതു മൂലം കുഴികളോ താഴ്ന്ന സ്ഥലങ്ങളോ പെട്ടെന്ന് തിരിച്ചറിയാൻ കഴിയില്ല. രാത്രി യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടുന്നത്.

പല ഭാഗത്തും സർവീസ് റോഡും ഓടയും നിർമ്മിക്കുന്നതിനായി നിലവിലുള്ള റോഡ് മാറ്റി താത്ക്കാലിക റോഡ് നിർമ്മിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിൽ നിലവിലു ള്ള റോഡിനോട് ചേർന്ന് മണ്ണിട്ടുയർത്തിയിട്ടുമുണ്ട്. ഇത്തരം സ്ഥലങ്ങളിൽ മണ്ണ് ഉറപ്പിക്കാത്തതിനാൽ വശത്തേയ്ക്ക് തിരിക്കുന്ന വാഹനങ്ങളുടെ നിയന്ത്രണം തെറ്റി അപകടങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കുന്നു.

ദേശീയ പാതയുടെ നിർമ്മാണം നടക്കുകയാണെങ്കിലും നിലവിലുള്ള റോഡിലൂടെയുള്ള വാഹനങ്ങളുടെ വേഗത നിയന്ത്രിച്ചിട്ടില്ല. അതിനാൽ പഴയത് പോലെ തന്നെ അമിത വേഗതയിലാണ് വാഹനങ്ങളുടെ പാച്ചിൽ. ഇത്തരം വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാൻ അത്യാവശ്യമായും നടപടിയുണ്ടാകണം.

പകൽ കടുത്ത ചൂടായതിനാൽ വൈകുന്നേരത്തും സന്ധ്യക്കുമാണ് ഏറ്റവും കൂടുതൽ ജോലികൾ നടക്കുന്നത്. പ്രത്യേകിച്ചും ഓടയുടെ കമ്പികെട്ടും കോൺക്രീറ്റും. ഈ ജോലികളിൽ ഏർപ്പെടുന്ന തൊഴിലാളികൾക്ക് റിഫ്ലക്ടർ രീതിയിലുള്ള വസ്ത്രങ്ങളോ യൂണിഫോമോ അടിയന്തിരമായി വിതരണം ചെയ്യേണ്ടതാണ്. ജോലിക്കാർ ഏറെയും അന്യസംസ്ഥാന തൊഴിലാളികളാണ്. ഇവർ റോഡിൽ പണിയെടുക്കുമ്പോൾ വാഹനങ്ങൾ ഓടിച്ചു വരുന്നവർക്ക് ഇവരെ തിരിച്ചറിയാൽ റിഫ്ലക്ടർ നിറമുള്ള വസ്ത്രങ്ങൾ ഉപകരിക്കും. ചിലതൊഴിലാളികൾ ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്.

റോഡ് നിർമ്മാണത്തിന്റെ ഭാഗമായുള്ള പൊടിശല്യം രൂക്ഷമാണ്. മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിലൂടെയും സർവീസ് റോഡിന് തയാറാക്കിയിട്ടുള്ള സ്ഥലത്തു കൂടിയും വാഹനങ്ങൾ പോകുന്നുണ്ട്. ഉറപ്പിച്ചിട്ടില്ലാത്ത മണ്ണിലൂടെ വാഹനങ്ങൾ പോകുമ്പോഴുണ്ടാകുന്ന
പൊടിശല്യം റോഡ് വശത്തെ താമസക്കാരെയും വ്യാപാരികളെയും അത് പോലെതന്നെ വഴിയാത്രക്കാരെയും വല്ലാതെ അലോസരപ്പെടുത്തുന്നുണ്ട്.

Advertisment