മേൽജാതി സംവരണത്തിന്റെ പേരിൽ മുഖ്യ മന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം

New Update

ദമ്മാം: പിന്നാക്ക വിഭാഗത്തിന് അർഹമായ സംവരണത്തെ അട്ടിമറിച്ച് മേൽജാതി സംവരണം നടപ്പിലാക്കുന്നതിലൂടെ മുഖ്യ മന്ത്രി പിണറായി വിജയൻ ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണെന്നു ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

Advertisment

publive-image

വിദ്യാഭ്യാസ, ഉദ്യോഗ, നിയമനിര്‍മാണ സഭകളിലുള്‍പ്പെടെ ഓരോ സാമൂഹിക വിഭാഗങ്ങള്‍ക്കും അവരുടെ ആളെണ്ണത്തിനൊത്തവണ്ണം പ്രാതിനിധ്യം ഉണ്ടാവണം. എങ്കില്‍ മാത്രമേ ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതിയും തുല്യാവകാശവും അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പാക്കണ മെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുന്ന എസ്.ഡി.പി.ഐ അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾക്കും സംഘടനകൾക്കും ഇന്ത്യൻ സോഷ്യൽ ഫോറം പൂർണ്ണ പിന്തുണ നൽകും.

അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതിനും പിന്നാക്ക, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കൊണ്ടുവന്ന സാമൂഹിക സംവരണം കേരളത്തിൽ ഇടതുപക്ഷ സർക്കാർ അട്ടിമറിക്കുകയാണ്. സംവരണത്തിന്റെ ഭരണഘടനാ താല്‍പ്പര്യം പോലും പിഴുതെറിഞ്ഞാണ് സാമ്പത്തികം മാനദണ്ഡമാക്കി മേല്‍ജാതി സംവരണം നടപ്പാക്കിയിരിക്കുന്നത്.

സവർണ സംവരണം നടപ്പാക്കിയതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നല്‍കിയ വിശദീകരണം തികച്ചും വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. യഥാർത്ഥത്തിൽ ഹയര്‍ സെക്കന്‍ഡറി, മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ് പ്രവേശനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാതെ മേല്‍ജാതി ക്കാര്‍ക്ക് അനര്‍ഹമായി ആകെ സീറ്റിന്റെ 10 മുതല്‍ 12.5 ശതമാനം വരെ നല്‍കുകയായിരുന്നു.

ഈ വിഷയത്തില്‍ മുഖ്യമന്ത്രി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയുമാണു ചെയ്തിരിക്കുന്നത്. സംവരണ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി ഉദ്യോഗ രംഗത്തെ നിലവിലുള്ള പ്രാതിനിധ്യം പുറത്തുവിടാന്‍ തയ്യാറാവണം. നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ലെന്നും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പൊതു മത്സര വിഭാഗത്തില്‍നിന്ന് 10% നീക്കി വയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമുള്ള മുഖ്യമന്ത്രിയുടെ വിശദീകരണം വസ്തുതക്ക് നിരക്കുന്നതല്ലെന്നും സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് പ്രസിഡന്റ് മൻസൂർ എടക്കാട്, ജനറൽ സെക്രട്ടറി മുബാറക് പൊയിൽ തൊടി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

Advertisment