Advertisment

അന്യഗ്രഹ ജീവികളില്‍ നിന്ന് സിഗ്നല്‍ കിട്ടിയെന്ന് ചൈന; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

author-image
Charlie
Updated On
New Update

publive-image

ബിയജിംഗ്: അന്യഗ്രഹ ജീവികളില്‍ നിന്ന് സിഗ്നല്‍ കിട്ടിയെന്ന വെളിപ്പെടുത്തലുമായി ചൈന രംഗത്ത്. ലോകത്തെ ഏറ്റവും വലിയ ദൂരദര്‍ശിനിയായ സ്‌കൈ ഐ ദൂരദര്‍ശിനിയിലാണ് അന്യഗ്രഹ ജീവികളില്‍ നിന്നുള്ള സിഗ്നലുകള്‍ ലഭിച്ചിട്ടുണ്ടാകാമെന്ന് ചൈന അവകാശപ്പെട്ടത്. ചൈനീസ് സര്‍ക്കാര്‍ പിന്തുണയുള്ള സയന്‍സ് ആന്‍റ് ടെക്നോളജി ഡെയ്ലിയിലാണ് ഇത് സംബന്ധിച്ച വാര്‍ത്ത വന്നത്. എന്നാല്‍ പിന്നീട് ചൈന ഈ പ്രസ്താവന പിന്‍വലിച്ചു.

ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ്പായ സ്കൈ ഐ നാരോ ബാന്‍റ് ഇലക്‌ട്രോ മാഗ്നറ്റിക് സിഗ്നല്‍ കണ്ടെത്തിയെന്നും, ഇത് ഇതുവരെ ലഭിച്ച സിഗ്നലുകളില്‍ നിന്നും വ്യത്യസ്തമാണെന്നും, ഇതിനെക്കുറിച്ച്‌ തുടര്‍ പഠനങ്ങള്‍ നടത്തും എന്നുമായിരുന്നു റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കം. ചൈനീസ് എക്സ്ട്ര ടെറസ്ട്രിയല്‍ സിവിലൈസേഷന് സെര്‍ച്ച്‌ ടീം ചീഫ് സൈന്‍ഡിസ്റ്റ് ഷാങ് ടോന്‍ജിയുടെ പേരിലായിരുന്നു റിപ്പോര്‍ട്ട് വന്നത്.

അന്യഗ്രഹ ജീവികളെ പറ്റിയുള്ള സൂചനകളായിരിക്കാം ഇതെന്നും ഇത് സംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ നടന്നു വരികെയായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ചൈനയുടെ ശാസ്ത്ര-സാങ്കേതിക മന്ത്രാലയത്തിന്റെ ഔദ്യോഗിക വാര്‍ത്ത സൈറ്റാണ് സയന്‍സ് ആന്‍റ് ടെക്നോളജി ഡെയ്ലി. വാര്‍ത്ത വന്നതിന് പിന്നാലെ ചൈനീസ് സമൂഹ മാധ്യമങ്ങളിലും, സര്‍ക്കാര്‍ മാധ്യമങ്ങളിലും വിഷയം ചൂടേറിയ ചര്‍ച്ചയായി.

ബെയ്ജിങ് നോര്‍മല്‍ യൂണിവേഴ്‌സിറ്റി, കാലിഫോര്‍ണിയയിലുള്ള ചൈനീസ് അക്കാദമി ഓഫ് സയന്‍സസും യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയും ചേര്‍ന്ന് അന്യഗ്രഹ ജീവി സാന്നിധ്യമന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ സംഘത്തിലെ ചീഫ് സൈന്റിസ്റ്റായ ഷാങ് ടോന്‍ജിയെ ഉദ്ധരിച്ചായിരുന്നു ഈ റിപ്പോര്‍ട്ട്. എന്നാല്‍ എന്തുകൊണ്ടാണ് ഈ വാര്‍ത്ത നീക്കം ചെയ്യപ്പെട്ടത് എന്ന് വ്യക്തമല്ല. എന്നാല്‍ സോഷ്യല്‍ മീഡിയാ വെബ്‌സൈറ്റുകളില്‍ ഈ വാര്‍ത്ത വൈറലായി മാറി.

ചൈനയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയായ ഗുയ്‌ഷോ പ്രവിശ്യയില്‍ 2020 സെപ്റ്റംബറിലാണ് ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലിസ്‌കോപ്പായ സ്‌കൈ ഐ സ്ഥാപിക്കപ്പെടുന്നത്. 1640 അടി വ്യാസമുള്ള ഇത് അന്യഗ്രഹ ജീവി സാന്നിധ്യം കണ്ടെത്തുന്നതിന് ലക്ഷ്യമിട്ടാണ് നിര്‍മിച്ചത്.

2019 ല്‍ ശേഖരിച്ച ഡാറ്റ കൈകാര്യം ചെയ്യുന്നതിനിടെയാണ് 2020 ല്‍ രണ്ട് സംശയാസ്പദമായ സിഗ്നലുകള്‍ ഗവേഷക സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. പിന്നീട് 2022 ലും അത്തരത്തിലുള്ള മറ്റൊരു സിഗ്നല്‍ കൂടി കണ്ടെത്തി.

ലോ ഫ്രീക്വന്‍സി റേഡിയോ തരംഗങ്ങള്‍ പിടിച്ചെടുക്കുന്നതിന് സ്‌കൈ ഐ ദൂരദര്‍ശിനിയ്ക്ക് പ്രത്യേക കഴിവുണ്ട്. മറ്റ് ഗ്രഹങ്ങളിലെ ജീവ സാധ്യതകള്‍ പരിശോധിക്കുന്നതില്‍ ഇത് ഏറെ സഹായകമാണ്.

എന്തായാലും കണ്ടെത്തിയ റേഡിയോ തരംഗങ്ങള്‍ എന്താണെന്ന് പരിശോധിച്ചുവരികയാണ് ഗവേഷക സംഘം.

Advertisment