'ഒരു ബാഹ്യശക്തികള്‍ക്കും ഞങ്ങളെ തകര്‍ക്കാവില്ല'; ടീം വിടുമെന്ന പ്രചാരണം തള്ളി ക്രിസ്റ്റ്യാനോ റോണാള്‍ഡോ

New Update

publive-image

Advertisment

പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീമുമായി പിണക്കത്തിലാണെന്ന അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റോണാള്‍ഡോ. സ്വിറ്റ്സര്‍ലാന്‍ഡിനെതിരായ മത്സരത്തില്‍ നായകനായ റൊണാള്‍ഡോയെ സൈഡ് ബെഞ്ചിലിരുത്തിയ സംഭവത്തിന് പിന്നാലെ കോച്ചിന്‍റെ നടപടിയില്‍ താരം അതൃപ്തനാണെന്നും ഉടന്‍ ക്യാമ്പ് വിടുമെന്നും പ്രചാരണം ശക്തമായിരുന്നു. റൊണാള്‍ഡോ പകരക്കാര്‍ക്കൊപ്പം പരിശീലനം നടത്താതിരിക്കുകയും കൂടി ചെയ്തതോടെയാണ് അഭ്യൂഹം ബലപ്പെട്ടത്.

എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ വാസ്തവമല്ലെന്ന് ചൂണ്ടിക്കാട്ടി പോര്‍ച്ചുഗല്‍ ടീം മാനേജ്മെന്‍റ് രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രതികരണവുമായി നായകന്‍ റൊണാള്‍ഡോ നേരിട്ടെത്തിയത്.

”ടീമിലുള്ളവരെല്ലാം വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ് . ഒരു ബാഹ്യശക്തിക്കും  അതിനെ തകര്‍ക്കാന്‍ കഴിയില്ല. ഇത്തരം സംഭവങ്ങളൊന്നും തന്നെ ധീരരായ പോര്‍ച്ചുഗീസുകാരെ ഭയപ്പെടുത്തില്ല. വാക്കിനോട് നീതി പുലര്‍ത്തിക്കൊണ്ട് തന്നെയാണ് ഞങ്ങള്‍ ഒരു ടീമായി കളിക്കുന്നതും പരമമായ ലക്ഷ്യത്തിന് വേണ്ടി പോരാടുന്നതും”, റൊണാള്‍ഡോ ട്വീറ്റ് ചെയ്തു.

റൊണാൾഡോക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ ചുമലിലേറി പറങ്കികൾ നടത്തിയ പടയോട്ടത്തിൽ  സ്വിറ്റ്സർലൻഡിനെ ഒന്നിനെതിരെ ആറ് ഗോളുകള്‍ നേടിയാണ് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത്. ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് പോർച്ചുഗലിന്‍റെ എതിരാളികൾ.

Advertisment