Advertisment

'' ശരീരം പല ലക്ഷണങ്ങളും കാണിച്ചെങ്കിലും അതൊന്നും ശ്രദ്ധിച്ചില്ല, പേടിയും സമയമില്ലായ്മയും പൈസയൊക്കെയോര്‍ത്താണ് ചികിത്സ നീണ്ടുപോയത്, ഒന്നര മാസത്തോളമൊക്കെ ആര്‍ത്തവം നീണ്ടുനില്‍ക്കുമായിരുന്നു, പരിശോധനയില്‍ ഫൈബ്രോയ്ഡും സിസ്റ്റുംകൊണ്ട് യൂട്രസ് നിറഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തി, വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു, വലിയ വിഷമം തോന്നി''

" ശ്രദ്ധക്കുറവ് കൊണ്ടുവന്ന രോഗമാണിത്. നിസ്സാരമായ കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോയി അപകടാവസ്ഥയുണ്ടാക്കരുത്"

author-image
നീനു മാത്യു
New Update
manju 2323

മഴവില്‍ മനോരമയിലെ വെറുതെയല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെ മലയാള സിനിമയിലേക്കും സീരിയലിലേക്കും എത്തിയ താരമാണ് മഞ്ജു പത്രോസ്. ഏഷ്യാനെറ്റിലെ ബിഗ്‌ബോസിലും മത്സരാര്‍ത്ഥിയായ താരം തന്റെ യൂട്യൂബ് ചാനലായ ബ്ലാക്കീസിലൂടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. 

Advertisment

എന്നാല്‍, ഇപ്പോഴിതാ തനിക്കുണ്ടായ ആരോഗ്യ സംബന്ധമായ പ്രശ്‌നത്തെക്കുറിച്ചും ആരോഗ്യം ശ്രദ്ധിക്കാതെ ആ അവസ്ഥ നിസാരമായി കണ്ടതിനെത്തുടര്‍ന്ന് സിസ്റ്റും മറ്റും കൂടുതലായി യൂട്രസും ഓവറിയും റിമൂവ് ചെയ്യേണ്ടി വന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ തന്റെ പുതിയ വീഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് താരം. മഞ്ജുവിന്റെ വാക്കുകളിങ്ങനെ...

'' അഭിനയിക്കാന്‍ മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുന്നതിനിടെ നന്നായി വിയര്‍ക്കുമായിരുന്നു. അതായിരുന്നു ആദ്യ ലക്ഷണം. ഒന്നരവര്‍ഷം അത്രത്തോളം ചൂടായിരുന്നു. പിന്നീട് കാലിന് നീരുവന്നു.  ആര്‍ത്തവസമയത്ത് കഠിനമായ വേദന അനുഭവപ്പെടുമായിരുന്നു. 

ഏഴാം ക്ലാസിലൊക്കെ പഠിക്കുമ്പോഴാണ് ആദ്യമായി ആര്‍ത്തവമുണ്ടാകുന്നത്. അന്നു മുതല്‍ സ്ഥിരമായി വേദന വരുമായിരുന്നു. ശരീരം പലലക്ഷണങ്ങളും കാണിച്ചെങ്കിലും അതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒന്നര മാസത്തോളമൊക്കെ ആര്‍ത്തവം നീണ്ടുനില്‍ക്കുമായിരുന്നു. 

അപ്പോഴാണ് ഒരു ഗൈനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഫൈബ്രോയ്ഡും സിസ്റ്റുംകൊണ്ട് എന്റെ യൂട്രസ് നിറഞ്ഞിരിക്കുകയാണെന്ന് കണ്ടെത്തി. മരുന്നുകൊണ്ട് മാറിക്കോളും, പേടിക്കണ്ടെന്നാണ് ഡോക്ടര്‍ അന്ന് പറഞ്ഞത്. 

നാലുവര്‍ഷം മുമ്പ് വയറുവേദന വന്നു. അന്നു ഡോക്ടറെ കാണിച്ചപ്പോള്‍ അന്നും ചെറിയ സിസ്റ്റുകള്‍ ഉണ്ടെന്നും എവിടെയെങ്കിലും കാണിച്ചോളൂവെന്നും പറഞ്ഞിരുന്നു. ഒന്നര മാസത്തോളം മരുന്നുകഴിച്ചെങ്കിലും രക്തസ്രാവം നിന്നില്ല.

വീണ്ടും സ്‌കാന്‍ ചെയ്തപ്പോള്‍ യൂട്രസ് നീക്കം ചെയ്യണമെന്ന് ഡോക്ടര്‍ പറഞ്ഞു. അന്നു വലിയ വിഷമം തോന്നി. നാല്‍പതു കടന്ന സ്ത്രീകളില്‍ ഇതു സര്‍വസാധാരണമാണെന്നും ഓവറി സംരക്ഷിച്ച് യൂട്രസ് നീക്കം ചെയ്യാമെന്നുമാണ് ഡോക്ടര്‍ പറഞ്ഞത്. അമിത വണ്ണവും ഈ ആരോഗ്യപ്രശ്‌നത്തിന്റെ ഭാഗമായിരുന്നു. 

സര്‍ജറി കഴിഞ്ഞ് ഐ.സി.യുവില്‍ കിടക്കുന്നതിനിടെയാണ് ചോക്ലേറ്റ് സിസ്റ്റുകൊണ്ടു നിറഞ്ഞ ഓവറിയും നീക്കം ചെയ്തിട്ടുണ്ടെന്ന കാര്യം ഡോക്ടര്‍ പറയുന്നത്.

പേടി കാരണം ആശുപത്രിയില്‍ പോകാതെ ഇരിക്കുന്ന നിരവധി പേരുണ്ടാകും. അങ്ങനെ ഒരിക്കലും ചെയ്യരുത്. തുടക്കത്തില്‍ മരുന്ന് കൃത്യമായി കഴിച്ചിരുന്നെങ്കില്‍ ഇത്രവലിയ പ്രശ്‌നമാകില്ലായിരുന്നു. ശരീരം പല ലക്ഷണങ്ങള്‍ കാണിച്ചുതന്നാലും നമുക്കൊന്നും സംഭവിക്കില്ലെന്ന ചിന്തയാണ് പ്രശ്‌നം. 

മുപ്പത്തിയഞ്ചു കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ പരിശോധന നടത്തണം. ശ്രദ്ധക്കുറവ് കൊണ്ടുവന്ന രോഗമാണിത്. നിസ്സാരമായ കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോയി അപകടാവസ്ഥയുണ്ടാക്കരുത്. പേടിയും സമയമില്ലായ്മയും പൈസയൊക്കെയോര്‍ത്താണ് എന്റെ ചികിത്സ നീണ്ടുപോയത്...'' 

 

Advertisment