/sathyam/media/media_files/op183wHFewxdao6gOgTt.jpg)
ബോക്‌സ്ഓഫിസിലും ഒടിടിയിലും ഒരുപോലെ സൂപ്പര്‍ഹിറ്റായ സിനിമയാണ് വിധു വിനോദ് ചോപ്ര സംവിധാനം ചെയ്ത ട്വല്‍ത് ഫെയില്‍. 12-ാം ക്ലാസ്സില്‍ പരാജയപ്പെട്ടിട്ടും കഠിന പ്രയത്‌നത്തിലൂടെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കുന്ന മനോജ് ശര്‍മയുടെ യഥാര്‍ഥ ജീവിതമാണ് ട്വല്‍ത് ഫെയില്‍ പറയുന്നത്. മനോജ് ശര്‍മ, ശ്രദ്ധാ ജോഷി എന്നിവരുടെ ജീവിതത്തില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി അനുരാഗ് പഥക്ക് എഴുതിയ നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.
ഇപ്പോഴിതാ യഥാര്‍ഥ ജീവിതത്തിലെ മനോജ് കുമാറിനെയും ശ്രദ്ധയെയും പരിചയപ്പെടുത്തുന്ന സംവിധായകന്‍ വിധു വിനോദ് ചോപ്രയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ വായിച്ച് മനോജ് ശര്‍മയും ശ്രദ്ധ ജോഷിയും സംവിധായകനെ കെട്ടിപ്പിടിച്ചു കരയുന്നത് വിഡിയോയില്‍ കാണാം. വിക്രാന്ത് മാസിയും മേധാ ഷങ്കറുമാണ് ചിത്രത്തില്‍ മനോജും ശ്രദ്ധയുമായി വേഷമിട്ടത്.
ദരിദ്ര കുടുംബത്തില്‍ ജനിച്ച മനോജ് കുമാര്‍ പന്ത്രണ്ടാം ക്ലാസില്‍ തോറ്റുവെങ്കിലും കഠിനപ്രയത്‌നങ്ങളിലൂടെ കടമ്പകള്‍ ഒന്നൊന്നായി ചാടിക്കടന്ന് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടുന്നു. മനോജിന്താങ്ങും കരുത്തുമായി നിന്നത് പ്രണയിനി ശ്രദ്ദയാണ്. ഇരുവരുടെയും ജീവിതകഥയിലെ ആകൃഷ്ടനായി അനുരാഗ് പഥക്ക് ഇവരുടെ ജീവിതം ഒരു നോവലായി എഴുതി. നോവല്‍ വായിക്കാനിടയായ സംവിധായകന്‍ വിധു വിനോദ് ചോപ്ര അതൊരു തിരക്കഥയാക്കി മാറ്റുകയായിരുന്നു. തിരക്കഥ വായിച്ചുകേട്ട മനോജും ശ്രദ്ധയും സംവിധായകനെ കെട്ടിപിടിച്ചു പൊട്ടിക്കരഞ്ഞു. ചിത്രത്തിന്റെ റിലീസിന് മുന്‍പ് പ്രമോഷന്റെ ഭാഗമായി വിധു വിനോദ് പങ്കുവച്ച നിരവധി പോസ്റ്ററുകളുടെ കൂട്ടത്തില്‍ ഈ വിഡിയോയുമുണ്ടായിരുന്നു. ചിത്രത്തില്‍ ഒരു ചെറിയ രംഗത്തില്‍ ഇരുവരും പ്രത്യക്ഷപ്പെടുന്നുമുണ്ട്.
തോല്‍വിയെ ചവിട്ടുപടിയാക്കി വിജയത്തിലേക്ക് ഓടിക്കയറിയ അദ്ദേഹത്തിന്റെ ജീവിത അനുഭവം ഏതൊരു വിദ്യാര്‍ത്ഥിയെയും പ്രചോദിപ്പിക്കുന്നതാണ്. മധ്യപ്രദേശിലെ മൊറീന ജില്ലക്കാരനാണ് മനോജ്കുമാര്‍ ശര്‍മ്മ. കുട്ടിക്കാലം മുതല്‍ ഐഎഎസ് ഉദ്യോഗസ്ഥനാകാനായിരുന്നു ആഗ്രഹം. പക്ഷേ നിര്‍ഭാഗ്യവശാല്‍ പന്ത്രണ്ടാം ക്ലാസില്‍ തോറ്റു. ഹിന്ദി ഒഴികെയുള്ള എല്ലാ വിഷയങ്ങളിലും. തോല്‍വികള്‍ മനുഷ്യരെ നിരാശരാക്കാറാണ് പതിവ്. എന്നാല്‍ കുഞ്ഞുനാളില്‍ മനസില്‍ കൊണ്ടുനടന്ന തന്റെ ആഗ്രഹം പൂര്‍ത്തിയാക്കുവാന്‍ വളരെയേറെ ത്യാഗം സഹിച്ചും ലക്ഷ്യത്തിലെത്താന്‍ അദ്ദേഹത്തിന് സാധിച്ചു. പന്ത്രണ്ടാം ക്ലാസില്‍ പഠിക്കവെ നേരിട്ട തോല്‍വി അദ്ദേഹത്തെ നിരാശനനാക്കുകയല്ല ചെയ്തത്. ആത്മവിശ്വാസത്തോടെ മുന്നേറി. തന്റെ സ്വപ്നത്തില്‍ നിന്ന്, ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് പോയില്ല.
രാജ്യത്തെ ഏറ്റവും വലിയ പരീക്ഷയായ യുപിഎസ്സിക്ക് തയ്യാറെടുക്കാന്‍ ആരംഭിച്ചു. പഠനം മുന്നോട്ട് പോകുന്നതിനിടെ നിത്യവൃത്തിക്കായി ഗ്വാളിയോറില്‍ ടെമ്പോ ഡ്രൈവറായി ജോലി ചെയ്തു. വളരെ ദരിദ്രമായ സാമ്പത്തിക സ്ഥിതിയിലൂടെയായിരുന്നു മനോജ് കുമാറിന്റെ ജീവിതം മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. താമസം മേല്‍ക്കൂരയില്ലാത്ത വീട്ടിലായിരുന്നു. അതുകൊണ്ട് പലപ്പോഴും രാത്രി ഉറങ്ങിയിരുന്നത് യാചകരുടെ ഒപ്പമായിരുന്നു. എന്നാല്‍ ഈ പ്രതിസന്ധികളൊന്നും അദ്ദേഹത്തെ തളര്‍ത്തിയില്ല. ഡല്‍ഹിയിലെ ഒരു ലൈബ്രറിയില്‍ പ്യൂണായി ജോലി ചെയ്തു. ഈ സമയത്ത് പ്രതിഭാശാലികളായ നിരവധി പുസ്തകങ്ങള്‍ വായിച്ചു. ഗോര്‍ക്കി, എബ്രഹാം ലിങ്കണ്‍, മക്ബൂത്ത് എന്നിവരുടെ പുസ്തകങ്ങളും പരിചയപ്പെട്ടു. ഈ പുസ്തകങ്ങളെല്ലാം വായിച്ചപ്പോള്‍ ജീവിതത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ മാറി.