''മകനെയും മകളെയും പാട്ട് പഠിപ്പിക്കുന്നുണ്ട്, അവരുടെ ഇഷ്ടത്തിന് വിട്ടേക്കുവാണ്, അപ്പനും അമ്മയും എന്നോട് ചെയ്ത ആ തെറ്റ് എന്റെ മക്കളോട് ഞാന്‍ ചെയ്യില്ല...''

"ഒരു കുഞ്ഞു കുട്ടി ഹരിവരാസനം പാടിയ പാട്ട് വൈറലാവുന്നുണ്ട്, പക്ഷെ അതെന്റെ മകളല്ല.."

author-image
ഫിലിം ഡസ്ക്
New Update
344343434

മകന്‍ വിജയ് യേശുദാസ് പിതാവ് യേശുദാസിനെക്കുറിച്ചും അമ്മ പ്രഭയെക്കുറിച്ചും പറഞ്ഞ വാക്കുകളാണിപ്പോള്‍ വൈറലായിരിക്കുന്നത്. ഒരു ചാനലില്‍ ഇവരെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു വിജയ് യേശുദാസ്.  

Advertisment

''ഇരുവരും അമേരിക്കയില്‍ സുഖമായിരിക്കുന്നു. മൂത്ത സഹോദരനൊപ്പമാണ് അവരുള്ളത്. എന്റെ ചേട്ടന്‍ ചെറിയ പ്രായത്തിലെ ടെന്നീസിനോട് താല്‍പര്യമുള്ള ആളായിരുന്നു. പുള്ളിയെ അതുമായി ബന്ധപ്പെട്ട സ്‌കൂളില്‍ കൊണ്ട് പോയി ചേര്‍ത്തെങ്കിലും ഹോം സിക്ക് ആയത് കൊണ്ട് തിരികെ വീട്ടിലേക്ക് വന്നു. അതുപോലെ വീട്ടില്‍ ഉള്ളവര്‍ക്കെല്ലാം സ്പോര്‍ട്സിനോട് ഇഷ്ടമായിരുന്നു. ഒടുവില്‍ ഞങ്ങള്‍ മൂന്ന് മക്കളെയും ആ സ്‌കൂളില്‍ കൊണ്ടുപോയി ചേര്‍ത്തു.

എന്റെ കാര്യത്തില്‍ ചെറുപ്പത്തിലെ ഞാന്‍ ഭക്തിഗാനമൊക്കെ പാടി തുടങ്ങിയിരുന്നു. അപ്പ ഞങ്ങളെയും കൊണ്ട് പ്രോഗ്രാമുകള്‍ക്ക് പോകുമായിരുന്നു. പക്ഷേ എന്റെ കുട്ടികളെ എനിക്കങ്ങനെ കൊണ്ട് പോകാന്‍ പറ്റിയിട്ടില്ല. പഠനത്തോടല്ല നിനക്ക് പാട്ടിനോടാണ് താത്പര്യമെങ്കില്‍ അതില്‍ ശ്രദ്ധിക്കാനാണ് അപ്പനോട് അപ്പാപ്പന്‍ ചെറുപ്പത്തില്‍ പറഞ്ഞത്. പക്ഷേ എന്റെ അപ്പന് ഞങ്ങളോട് പഠനത്തെ മാറ്റി നിര്‍ത്താന്‍ പറയാന്‍ പറ്റില്ലായിരുന്നു.

എന്നാല്‍, ഞങ്ങളുടെ താത്പര്യം മനസ്സിലാക്കുകയും അതില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ അവസരം നല്‍കി. പ്ലസ് ടു വില്‍ പഠിക്കുന്നതിന് മുമ്പേ കുട്ടികളുടെ വോയിസിന് വേണ്ടി ഭക്തി ഗാനങ്ങള്‍ പാടിയിട്ടുണ്ട്. അപ്പ ആറ് വയസില്‍ കച്ചേരിക്ക് പാടിയിരുന്നത് പോലെ അഭിമാനത്തോടെ പറയാന്‍ മാത്രം ഒന്നുമില്ല.

ചേട്ടന് ടെന്നീസിനോടുള്ള താത്പര്യം കാരണമാണ് ഞങ്ങളെല്ലാവരും അമേരിക്കയിലേക്ക് പോകുന്നത്. അമേരിക്കയില്‍ നിന്ന് കീബോര്‍ഡും വെസ്റ്റേണ്‍ മ്യൂസിക്കും ഒക്കെ പഠിച്ചു. അമേരിക്കയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ് കര്‍ണാട്ടിക് സംഗീതം പഠിച്ചത്. ചേട്ടനും അനിയനുമൊക്ക നല്ല സൗണ്ട് ഉണ്ട്. ഇടയ്ക്ക് അപ്പയുടെ സൗണ്ടില്‍ അമ്മയെ പറ്റിക്കും. അവരും ഒന്ന് പഠിച്ചാല്‍ പാടാവുന്നതേയുള്ളൂ. പക്ഷേ രണ്ടാളുടെയും താത്പര്യം വേറെയാണ്.

ചേട്ടന്‍ ആള് ഭയങ്കര സൈലന്റാണ്. അനിയനും ആവശ്യമുള്ള കാര്യങ്ങള്‍ സംസാരിക്കുമെങ്കിലും വാചാലനല്ല. വീട്ടില്‍ ഒരു വില്ലന്‍ മതിയല്ലോ. അത് ഞാനാണ്. ഒരിക്കല്‍ പോലും അപ്പന്‍ തല്ലിയിട്ടില്ല. അമ്മയാണ് തല്ലിയത്. അപ്പന്റെ നോട്ടം മതി, മൂന്ന് പേരും ഐസ് വെള്ളം തലവഴി ഒഴിച്ചത് പോലെ നില്‍ക്കും.

ഒരു കുഞ്ഞു കുട്ടി ഹരിവരാസനം പാടിയ പാട്ട് വൈറലാവുന്നുണ്ട്, എന്റെ മകളാണെന്ന് പറഞ്ഞാണ് വൈറലാകുന്നത്. പക്ഷെ അതെന്റെ മകളല്ല, ആ കുട്ടിക്ക് കിട്ടേണ്ട അംഗീകാരം എന്റെ മകള്‍ക്ക് കിട്ടുന്നതില്‍ വിഷമമുണ്ട്. എന്റെ മകള്‍ ഇതുവരെ പ്രൊഫഷണലി എവിടെയും പാടിയിട്ടില്ല. മകനെയും മകളെയും പാട്ട് പഠിപ്പിക്കുന്നുണ്ട്. അവരുടെ ഇഷ്ടത്തിന് വിട്ടേക്കുവാണ്.

എന്റെ അപ്പനും അമ്മയും എന്നോട് ചെയ്ത ആ തെറ്റ് മക്കളോട് ചെയ്യില്ല. അവര്‍ക്ക് നല്ല മ്യൂസിക് ടീച്ചേഴ്‌സിനെ കൊടുക്കും പാട്ട് പഠിക്കണമെന്നത് അവരുടെ ഉത്തരവാദിത്തമാണ്. അപ്പനും അമ്മയും പറഞ്ഞത് ഞാന്‍ അനുസരിക്കാത്തത് കൊണ്ട്, അവരുടെ പുറകെ നടന്ന് അതിന് വേണ്ടി നിര്‍ബന്ധിക്കാന്‍ എനിക്ക് കഴിയില്ല...''

 

 

 

Advertisment