മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസവാനന്തരവിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ചും തുറന്നുപറഞ്ഞ് അശ്വതി ശ്രീകാന്ത്. പ്രസവാനന്തര വിഷാദരോഗകാലത്ത് നേരിട്ട പ്രശ്‌നങ്ങളെക്കുറിച്ചും അതിനെ അതിജീവിച്ചതിനെക്കുറിച്ചും ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അശ്വതി പറയുന്നു.
'' പലതരത്തിലുള്ള ജീവിതപ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരാണ് പലരും. ബന്ധങ്ങളുടെ രീതികള്‍ മാറിയിട്ടുണ്ട്. ഇതൊക്കെ മനസിനെ ബാധിക്കുന്ന ഘടകങ്ങളാണ്. ഇവ കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ പിന്നീട് ജീവിതശൈലീരോഗമായി ശരീരത്തെവരെ ബാധിക്കാം. തെറാപ്പിയെടുക്കുന്നത് നല്ലതാണെന്ന് ആരോടെങ്കിലും പറഞ്ഞാല്‍ എനിക്ക് ഭ്രാന്തില്ലെന്നു പറയുന്നവരുണ്ട്. മനസിന് സമാധാനം പകരാനും ശരിയായ വഴിയിലാണ് പോകുന്നതെന്ന് ഉറപ്പുവരുത്താനൊക്കെ സൈക്കോളജിസ്റ്റുമായുള്ള തുറന്നുള്ള സംസാരം സഹായിക്കും. മുന്‍വിധികളില്ലാതെ സംസാരിക്കാനുള്ള ഇടമൊരുക്കുകയാണ്
സൈക്കോളജിസ്റ്റുകള്‍ ചെയ്യുക.
എന്റെ അമ്മ ഇത്തരം വിഷയങ്ങളില്‍ ബോധ്യമുള്ളയാളായതുകൊണ്ടുതന്നെ എന്തെങ്കിലും ബുദ്ധിമുട്ട് പറയുമ്പോള്‍ കൗണ്‍സിലിങ് എടുത്തുനോക്കൂ എന്നു പറയുമായിരുന്നു. അതുകൊണ്ടുതന്നെ സൈക്കോളജിസ്റ്റിനെ കണ്ടതുകൊണ്ട് എന്തെങ്കിലും പ്രശ്‌നമുണ്ടെന്ന തോന്നല്‍ ഉണ്ടായിട്ടില്ല. ശരീരത്തിന് ഒരു രോഗം വരുമ്പോള്‍ ഡോക്ടറെ കണ്ട് മരുന്നു കഴിക്കുന്നതുപോലെയാണിത്. പക്ഷേ മാനസികാരോഗ്യ കാര്യത്തില്‍ മരുന്ന് കഴിക്കേണ്ടിവരുന്ന സാഹചര്യങ്ങള്‍ സൈക്യാട്രിസ്റ്റിനെ കാണേണ്ട ഘട്ടങ്ങളിലൊക്കെയാണ് വരാറുള്ളത്. പൊതുവേ ഒന്ന് മനസുതുറന്നു സംസാരിച്ചാല്‍ ശരിയാവുന്നതാണ് പല പ്രശ്‌നങ്ങളും.
ആദ്യത്തെ പ്രസവശേഷം വിഷാദരോഗം അനുഭവപ്പെട്ടു. കടുത്ത സമ്മര്‍ദം അനുഭവിക്കുക, വെറുതെയിരിക്കുമ്പോള്‍ കരയാന്‍ തോന്നുക, ചുറ്റുപാടുനിന്നും എല്ലാ പിന്തുണയുള്ളപ്പോഴും അതിലൊന്നും സന്തോഷിക്കാന്‍ കഴിയാതിരിക്കുക, അവനവനോട് പോലും സ്‌നേഹമില്ലാതിരിക്കുക, ചുറ്റുമുള്ള ആര്‍ക്കും നമ്മളോട് സ്‌നേഹമില്ലെന്ന് തോന്നുക തുടങ്ങിയ ലക്ഷണങ്ങളിലൂടെയാണ് ആദ്യപ്രസവത്തിനുശേഷം കടന്നുപോയത്. എന്തിനാണ് കരച്ചില്‍ വരുന്നതെന്ന് അറിയാത്ത നിമിഷങ്ങളിലൂടെ കടന്നുപോയപ്പോഴാണ് സൈക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. ഇത് വളരെ സാധാരണമാണ്. എന്നാല്‍, വീടുകളിലുള്ള ആളുകള്‍ പോലും ഈ വിഷയത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നില്ല.
ഇപ്പോഴും പരസ്യമായി ഇതേക്കുറിച്ച് സംസാരിക്കാനുള്ള ഭയംമൂലം ഈ വിഷയം ആരോടും പറയാന്‍ പറ്റില്ല. കുഞ്ഞുറങ്ങുന്ന സമയത്ത് ഓണ്‍ലൈനായി സൈക്കോളജിസ്റ്റിന്റെ സഹായം തേടുന്നവര്‍ വരെയുണ്ട്. എന്റെ ഭര്‍ത്താന് ശ്രീകാന്ത് ഈ കാര്യത്തില്‍ വളരെ പിന്തുണച്ചിരുന്നയാളാണ്. ആദ്യപ്രസവസമയത്ത് എന്തിലൂടെയാണ് കടന്നുപോയതെന്നത് അദ്ദേഹത്തിന് നന്നായറിയാം. അതുകൊണ്ടുതന്നെ രണ്ടാമത്തെ പ്രസവമായപ്പോള്‍ എന്താവശ്യത്തിനും അടുത്തുണ്ടെന്ന് ഉറപ്പുവരുത്തുമായിരുന്നു. എനിക്ക് ഗുണകരമല്ല എന്നുതോന്നുന്ന ചുറ്റുപാടുകളില്‍ നിന്നും സംരക്ഷിച്ചു നിര്‍ത്തുക കൂടി ചെയ്യുമായിരുന്നു...''