വയലന്‍സ് കൊണ്ട് പേരെടുത്ത ചില സിനിമകള്‍ സെന്‍സറിങ് നേടിയെടുക്കുന്നുണ്ട്, ഇത്തരം സിനിമകള്‍ മനുഷ്യനിലെ വന്യത ഉണര്‍ത്തുന്നു, ഇത്തരം സൃഷ്ടികള്‍ പ്രദര്‍ശനാനുമതി നേടുന്നത് അത്ഭുതം: പ്രേംകുമാര്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സമര്‍പ്പണ വേദിയിലാണ് പ്രേംകുമാറിന്റെ അഭിപ്രായ പ്രകടനം. 

author-image
ഫിലിം ഡസ്ക്
New Update
5353535

അതിഭീകര വയലന്‍സുള്ള ചിത്രങ്ങള്‍ക്ക് സെന്‍സറിങ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനെ വിമര്‍ശിച്ച് നടനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ പ്രേംകുമാര്‍. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് സമര്‍പ്പണ വേദിയിലാണ് പ്രേംകുമാറിന്റെ അഭിപ്രായ പ്രകടനം. 

Advertisment

''ചില ടിവി പരിപാടികളെക്കുറിച്ച് എന്റെ വ്യക്തിപരമായ വിയോജിപ്പ് നേരത്തെ അറിയിച്ചിരുന്നു. ആ നിലപാടില്‍ നിന്നുകൊണ്ട് ചില കാര്യങ്ങള്‍ പറയട്ടെ. മലയാളിയുടെ കുടുംബ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാണ് ഇന്ന് ടെലിവിഷന്‍. 

ടെലിവിഷന്‍ കാാഴ്ചകളില്‍ നിന്ന് മുക്തമായിട്ടുള്ള ഒരു ജീവിതം മലയാളിക്കില്ല. ചില പരിപാടികളുടെ ഉള്ളടക്കത്തിലാണ് എന്റെ  വിയോജിപ്പ്. ഡിജിറ്റല്‍ കാലത്ത് മറ്റ് നിരവധി പ്ലാറ്റ്‌ഫോമുകളും ഉള്ളപ്പോള്‍ ടെലിവിഷന്‍ ഉള്ളടക്കം ഒരു നവീകരണത്തിനും ശുദ്ധീകരണത്തിനും വിധേയമാകേണ്ടതുണ്ട് എന്നാണ് അഭിപ്രായപ്പെടാനുള്ളത്.

353533

സിനിമയ്ക്ക് ഭാഗ്യത്തിന് സെന്‍സറിങ് സംവിധാനമുണ്ട്. എന്നാല്‍ ഈയടുത്ത് വയലന്‍സ് കൊണ്ട് പേരെടുത്ത ചില സിനിമകള്‍ സെന്‍സറിങ് നേടിയെടുക്കുന്നുണ്ട്. തിരുത്തലുകള്‍ നിര്‍ദേശിക്കാന്‍ സെന്‍സറിങ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് ക്രൂരവും പൈശാചികവും ബീഭത്സവുമായ ദൃശ്യങ്ങള്‍, അതിന്റെ പുതിയ ആവിഷ്‌കരണ രീതികള്‍ പരീക്ഷിക്കുന്നതില്‍ കൗതുകം കണ്ടെത്തുന്ന പുതിയ ചലച്ചിത്ര പ്രവര്‍ത്തകരെക്കുറിച്ച് കൂടിയാണ് ഞാന്‍ പറയുന്നത്. 

മനുഷ്യനിലെ വന്യത ഉണര്‍ത്തുന്നു ഇത്തരം സിനിമകള്‍. എങ്ങനെയാണ് സെന്‍സറിങ് സംവിധാനത്തെ മറികടന്നുകൊണ്ട് ഇത്തരം സൃഷ്ടികള്‍ പ്രദര്‍ശനാനുമതി നേടുന്നത് എന്നതുതന്നെ നമ്മളെയൊക്കെ അത്ഭുതപ്പെടുത്തുന്നതാണ്. ചില സിനിമകളെ ഉദേശിച്ചാണ് ഞാന്‍ പറയുന്നത്. 

കല പാളിപ്പോയാല്‍ വലിയ അപചയത്തിലേക്ക് പോകും. എന്നാല്‍ ടെലിവിഷനില്‍ സെന്‍സറിങ് സംവിധാനമില്ലാത്ത അവസ്ഥയില്‍ അത് സൃഷ്ടിക്കുന്നവര്‍ തികഞ്ഞ ഉത്തരവാദിത്തവും ഔചിത്യവും 
പാലിക്കേണ്ടതുണ്ട്. 

കലാപ്രവര്‍ത്തനം പാളിപ്പോയാല്‍ അത് ഒരു വലിയ ജനതയെ മൊത്തം അപചയത്തിലേക്ക് നയിക്കുമെന്ന് തിരിച്ചറിവ് കൂടി അത് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഉണ്ടാകേണ്ടതുണ്ട്. കലയിലൂടെ സന്ദേശം നല്‍കണം എന്നില്ല. സന്ദേശം നല്‍കുന്നുണ്ടെങ്കില്‍ അത് നന്മയുടേതാകണം''-  പ്രേംകുമാര്‍ പറഞ്ഞു.

Advertisment