നടന്റെ പേരും സിനിമയുടെ പേരും പുറത്തുപറയരുതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നു, അയാളുടെ പേര് പുറത്തുവന്നത് എങ്ങനെയാണെന്നറിയില്ല, ഈ വ്യക്തിയുടെ പേര് പറഞ്ഞിട്ടോ ആളുകളുടെ മുന്നിലിട്ടുകൊടുത്തിട്ടോ എനിക്കൊന്നും ആവേണ്ട: നടി വിന്‍സി

"ഇയാളുടെ പേര് ഒരിക്കലും പുറത്തുപറയില്ലെന്ന് പറഞ്ഞാണ് ഫിലിം ചേംബര്‍ പരാതി വാങ്ങിയത്"

author-image
ഫിലിം ഡസ്ക്
New Update
353535

കൊച്ചി: സിനിമാ സെറ്റില്‍ മോശമായി പെരുമാറിയ നടനെതിരെ പരാതി നല്‍കിയതിന് പിന്നാലെ പ്രതികരിച്ച് നടി വിന്‍സി അലോഷ്യസ്. പരാതിയില്‍ പറഞ്ഞ നടന്റെ പേരും സിനിമയുടെ പേരും പുറത്തുപറയരുതെന്ന് പരാതിയില്‍ പ്രത്യേകം പറഞ്ഞിരുന്നുവെന്നും അത് എങ്ങനെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയതെന്ന് അറിയില്ലെന്നും വിന്‍സി പറയുന്നു.

Advertisment

പരാതി എങ്ങനെ പുറത്തുവന്നതെന്ന് എനിക്കറിയില്ല. ആ നടന്റെ പേരോ സിനിമയുടെ പേരോ മാധ്യമങ്ങള്‍ക്ക് മുന്നിലോ പൊതുസമൂഹത്തിന് മുന്നിലോ വരരുതെന്ന് നൂറുതവണ ഞാന്‍ പറഞ്ഞതാണ്. 

എന്നിട്ടും അയാളുടെ പേര് പുറത്തുവന്നത് എങ്ങനെയാണെന്നറിയില്ല. അവരുടെ ബോധമില്ലായ്മയുടെ കൈയിലാണല്ലോ ആ പരാതി നല്‍കിയതെന്ന കുറ്റബോധമാണ് എനിക്കിപ്പോഴുള്ളത്

ഇയാളുടെ പേര് ഒരിക്കലും പുറത്തുപറയില്ലെന്ന് പറഞ്ഞാണ് ഫിലിം ചേംബര്‍ പരാതി വാങ്ങിയത്. പക്ഷേ അവര്‍ തന്നെ അയാളുടെ പേര് പുറത്തുവിട്ടു. അതൊരുതരത്തില്‍ ഒരു കബളിപ്പിക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. 

കാരണം ഒരാളുടെ തെറ്റ് കാരണം അയാള്‍ അഭിനയിച്ച ഇറങ്ങാനിരിക്കുന്ന എല്ലാ സിനിമകളേയും അത് ബാധിക്കാന്‍ പാടില്ല. ഒരാള്‍ കാരണം ബാക്കിയുള്ളവര്‍ ക്രൂശിക്കപ്പെടരുതെന്ന് കരുതുന്ന ആളാണ് ഞാന്‍. 

അതിനാലാണ് പരാതിയില്‍ അത് വ്യക്തമായി പറഞ്ഞിരുന്നത്. അത് എങ്ങനെ പുറത്തുവന്നുവെന്ന് എനിക്കറിയില്ല. ഇങ്ങനെയൊരു പ്രശ്നം വന്നപ്പോള്‍ ആദ്യം ഞാന്‍ ഒറ്റക്കായിരുന്നെങ്കിലും പിന്നീട് ഒരുപാട് പേര്‍ പിന്തുണയുമായെത്തി സിനിമാ രംഗത്തുള്ള എല്ലാ സംഘടനകളും ബന്ധപ്പെടുകയും അതിന്റെ നിയമനടപടികള്‍ പറഞ്ഞുതരികയും ചെയ്തിരുന്നു.

ഈ സിനിമയ്ക്കും ഇന്റേണല്‍ കമ്മിറ്റിയുണ്ടായിരുന്നു. സിനിമാ സെറ്റില്‍ അത് സംഭവിച്ചപ്പോള്‍ ഐ.സി. അംഗമെന്നെ ബന്ധപ്പെടുകയും പരാതിയുണ്ടോയെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. ആ സിനിമയുടെ ഷൂട്ടിംഗ് അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്ന സമയം ആയതിനാലാണ് അന്ന് പരാതി നല്‍കാതിരുന്നത്. 

ആ സിനിമയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ മുന്‍കൂട്ടി കണ്ടാണ് പരാതി നല്‍കാതിരുന്നത്. അതിനാലാണ് വ്യക്തിപരമായി തീരുമാനെടുത്തത്. ലഹരി ഉപയോഗിക്കുന്നവരുമായി സിനിമ ചെയ്യില്ലെന്ന് നിലപാട് എടുക്കുകയും ചെയ്തത്.

എനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദിയുണ്ട്. അമ്മ, ഫെഫ്ക, ഡബ്ല്യു.സി.സി, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനകളെല്ലാം എന്നോട് സംസാരിച്ചിരുന്നു. സിനിമാ സെറ്റിലെ ഐ.സിയുടെ മോണിറ്ററിങ് കമ്മിറ്റി സമീപിച്ചിരുന്നു.

ഈ വ്യക്തിയുടെ പേര് പറഞ്ഞിട്ടോ ആളുകളുടെ മുന്നിലിട്ടുകൊടുത്തിട്ടോ എനിക്കൊന്നും ആവേണ്ട. സിനിമാ സെറ്റില്‍ മാന്യമായി ജോലി ചെയ്യാനുള്ള അവസരം ഉണ്ടാകണം എന്നത് മാത്രമാണ് എന്റെ ആവശ്യം. 

ഒരു ജോലി സ്ഥലത്ത് പുക വലിക്കാന്‍ പ്രത്യേക സ്ഥലമുണ്ടാകും. എന്നാല്‍ സിനിമാ സെറ്റില്‍ അങ്ങനെയുള്ള സംവിധാനം ഒന്നുമില്ല. എല്ലാവരുടേയും മുന്നില്‍വെച്ച് സിഗരറ്റ് വലിക്കുന്ന സ്വഭാവം നല്ലതല്ല. അതിന് ബ്രേക്ക് സമയം ഉപയോഗപ്പെടുത്താമല്ലോ...'' വിന്‍സി പറഞ്ഞു.

 

Advertisment