കുറച്ചുദിവസം മുമ്പ് വിളിച്ചപ്പോള്‍ രണ്ടു മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞു, അതൊക്കെ ഓക്കേയാണെന്ന് പറഞ്ഞിരുന്നു, പിന്നെ പറഞ്ഞു, ഇനി ഒരു ടെസ്റ്റ് കൂടിയുണ്ട്, അത് പാസായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുള്ളൂവെന്ന്, മമ്മൂട്ടിക്ക് രോഗവിമുക്തി പെട്ടെന്നുണ്ടായതല്ല: നടന്‍ ശ്രീരാമന്‍

"മൂപ്പരുടെ ഭാഷാ പരിജ്ഞാനം ഒക്കെ വളരെ വലുതാണ്"

author-image
ഫിലിം ഡസ്ക്
New Update
OIP (2)

മമ്മൂട്ടിക്ക് രോഗവിമുക്തി ഇന്നൊരു ദിവസം പെട്ടെന്ന് ഉണ്ടായതല്ലെന്ന് നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍. 

Advertisment

''മമ്മൂട്ടിക്ക് രോഗവിമുക്തി ഇന്നൊരു ദിവസം പെട്ടെന്ന് ഉണ്ടായതല്ല. മമ്മൂട്ടി എന്നെ ഇടയ്ക്കിടയ്ക്ക് വിളിക്കാറുണ്ട്. ചിലപ്പോള്‍ ഒരാഴ്ച കൂടുമ്പോള്‍ വിളിക്കും. ഇന്നലെയും മിനിയാന്നും ഒക്കെ വിളിച്ചിരുന്നു. അപ്പോഴൊക്കെ ഇതിനെപ്പറ്റി ഒന്നുമല്ല പറഞ്ഞിരുന്നത്.

ആദ്യഘട്ടത്തില്‍ വിളിക്കുമ്പോള്‍ ഭക്ഷണത്തിന് രുചിയില്ല നടക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്നൊക്കെ പറയുമായിരുന്നു. പക്ഷേ, അതൊന്നും വലിയ പ്രാധാന്യമുള്ള കാര്യമായിട്ടൊന്നുമല്ല സംസാരിക്കുന്നത്.

എന്നെ വിളിക്കുമ്പോള്‍ സംസാരിക്കുന്നത് വേറെ പലതും ആയിരുന്നു. ചിലപ്പോള്‍ രാഷ്ട്രീയമായിരിക്കും, ചിലപ്പോള്‍ കൃഷിയെപ്പറ്റി ആയിരിക്കും, അങ്ങനെ എല്ലാറ്റിനെപ്പറ്റിയും സംസാരിക്കും. ഇതൊക്കെ എന്നോടാണ് സംസാരിക്കുന്നത്.

എനിക്കാണെങ്കില്‍ ഇതിനെപ്പറ്റിയൊക്കെ മൂപ്പര്‍ക്ക് ഉള്ള അത്ര ഗ്രാഹ്യമില്ല. ചില ആളുകളെ പറ്റി പറയുമ്പോള്‍, 'നിനക്ക് എന്താ തോന്നുന്നത്' എന്ന് ചോദിക്കും. ഞാന്‍ പറയും, 'അയാള്‍ നിങ്ങള്‍ വിചാരിക്കുന്ന പോലത്തെ ആളല്ല' എന്ന്. 'അപ്പോള്‍ നീ എന്താ വിചാരിച്ചത്' എന്ന് എന്നോട് ചോദിക്കും. അവിടെ നമ്മള്‍ കുടുങ്ങും. 

ഇങ്ങനത്തെ രീതിയിലുള്ള വര്‍ത്തമാനങ്ങളാണ് ഞങ്ങള്‍ തമ്മിലുള്ളത്. അല്ലാതെ ഭയങ്കര ബൗദ്ധിക ചര്‍ച്ചകളോ ബൗദ്ധിക വ്യായാമങ്ങളോ ഒന്നും ഉണ്ടാകാറില്ല. പക്ഷേ, ഞങ്ങള്‍ തമ്മില്‍ കുറേനേരം സംസാരിച്ചു കഴിയുമ്‌ബോള്‍ അതില്‍ നിരവധി വിഷയങ്ങള്‍ ഉണ്ടായിരിക്കും. ഈ വിഷയങ്ങള്‍ ഒന്നും ആധികാരികമായിരിക്കണമെന്നില്ല. ചിലപ്പോള്‍ നോവലിനെ പറ്റി, ചിലപ്പോള്‍ കാമറകളെ പറ്റി, സിനിമകളേയും നാടകത്തെപ്പറ്റിയും ഒരുപാട് സംസാരിക്കും.

പക്ഷേ, എനിക്ക് ഇതൊന്നും വലിയ പിടിയുള്ള കാര്യമായിരിക്കില്ല. ഇടയ്ക്കിടയ്ക്ക് മൂപ്പര്‍ക്ക് ഇതിനെപ്പറ്റി സംസാരിക്കാന്‍ ഒരാളെ കിട്ടണം. അതിനാണ് എന്നെ വിളിക്കുന്നത്. എനിക്കൊന്നും പറയാനില്ലാതാവുമ്പോാള്‍ ചോദിക്കും,

'നീ വലിയ വിവരം ഒന്നും ഇല്ലാതെ ബുദ്ധിജീവി ചമഞ്ഞ് നടക്കുകയാണ് അല്ലേ' എന്ന്. മൂപ്പര്‍ക്ക് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ ഒരു ചാന്‍സ് കിട്ടണം. ഇന്നലെ വിളിച്ചപ്പോള്‍ മുഴുവന്‍ എന്നെ ക്യാമറകളെ പറ്റി പഠിപ്പിക്കുകയായിരുന്നു. ഒരുപാട് കാമറകളെ പറ്റി പറഞ്ഞു. ഫ്യൂജി എന്ന് പറയുന്ന ഒരു കാമറയെ പറ്റി കുറെ പറഞ്ഞു.

123398478

അസുഖത്തിന്റെ കാര്യങ്ങളെ പറ്റിയൊക്കെ മുന്‍പ് പറഞ്ഞിരുന്നു. അത് ഞാന്‍ ചോദിച്ചിട്ട് പറയുന്നതൊന്നുമല്ല. കുറച്ചുദിവസം മുന്‍പ് വിളിച്ചപ്പോള്‍ രണ്ടു മൂന്ന് ടെസ്റ്റുകള്‍ കഴിഞ്ഞു, അതൊക്കെ ഓക്കേയാണ് എന്നു പറഞ്ഞിരുന്നു. പിന്നെ പറഞ്ഞു, 'ഇനി ഒരു ടെസ്റ്റ് കൂടി ഉണ്ട്. അത് പാസായാല്‍ മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുള്ളൂ' എന്ന്.

പക്ഷേ അതു കുറേ മുമ്പാണ് പറഞ്ഞത്. ഇന്നലെ വിളിച്ചപ്പോള്‍ ടെസ്റ്റിനെ പറ്റി ഒന്നും പറഞ്ഞില്ല. ഇന്ന് ടെസ്റ്റ് ഉണ്ട്, അത് ഫൈനലാണ് എന്നൊന്നും പറഞ്ഞിരുന്നില്ല. ഞാന്‍ ഓട്ടോറിക്ഷയില്‍ വരുമ്പോഴാണ് എന്നെ വിളിച്ചത്. കുറെ നേരമായി വിളിക്കുന്നുണ്ട്.

പക്ഷേ, ഓട്ടോറിക്ഷയുടെ ശബ്ദം കൊണ്ട് ഫോണ്‍ അടിച്ചത് കേട്ടില്ല. പിന്നീട് നോക്കിയപ്പോള്‍ മമ്മൂട്ടി വിളിക്കുന്നു. അങ്ങനെ ഫോണ്‍ എടുത്തു. അപ്പോഴാണ് ഓട്ടോറിക്ഷയില്‍ ആണെന്ന് പറഞ്ഞതും 'കാറില്ലേ, കാര്‍ എവിടെ പോയി' എന്നൊക്കെ ചോദിച്ചതും.

അതിനിടയാണ് പറഞ്ഞത് 'ലാസ്റ്റ് ടെസ്റ്റ് പാസായി' എന്ന്. അതില്‍ ഒരു എക്‌സൈസ്‌മെന്റ് ഒന്നുമില്ല കേട്ടോ. എനിക്ക് വലിയ സന്തോഷമുണ്ടെങ്കിലും ഞാന്‍ അത് പ്രകടിപ്പിച്ചില്ല. ഞാന്‍ പറഞ്ഞു അതൊക്കെ നമുക്ക് അറിയാമായിരുന്നു എന്ന്. 'നീ എല്ലാം അറിയുന്ന ആള്‍ ആണല്ലോ' എന്നൊക്കെ പറഞ്ഞ് എന്നെ കുറെ ചീത്ത പറഞ്ഞു.

അങ്ങനെയാണ് ആ വര്‍ത്തമാനം മുഴുവനും ഉണ്ടായിരുന്നത്. അതിനിടെ ഇവിടെ ഒരു ഫോട്ടോ എക്‌സിബിഷന്‍ നടക്കുന്നുണ്ട്, അതിനെപ്പറ്റി ചോദിച്ചു. ആള്‍ക്കാര്‍ കാണാന്‍ വരുന്നുണ്ടോ എന്നൊക്കെ. മൂപ്പരുടെ ഒരു പടം വച്ചിട്ടുണ്ട്. മൂപ്പരുടെ പടത്തെ പറ്റി ആരെങ്കിലും മോശം പറയുന്നുണ്ടോ എന്നാണ് പ്രധാനമായും ചോദിക്കുക. ഇപ്രാവശ്യം വച്ചിട്ടുള്ള ഫോട്ടോകളില്‍ മൂപ്പരുടെ ഫോട്ടോ, എല്ലാ ഫൊട്ടോഗ്രാഫര്‍മാര്‍ക്കും ഇഷ്ടപ്പെട്ട ഒന്നാണ്.

അത്തരം കാര്യങ്ങളൊക്കെ അദ്ദേഹം ഓര്‍മയില്‍ സൂക്ഷിക്കും. മൂപ്പരുടെ ഭാഷാ പരിജ്ഞാനം ഒക്കെ വളരെ വലുതാണ്. ഇടയ്ക്ക് എന്നെ നാലു തെറിയും വിളിക്കും. ആ ഒരു രീതിയിലാണ് ഇപ്പോഴും സംസാരിക്കുക അതിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. മൂപ്പര്‍ക്ക് ഇതുപോലെ തുറന്നു സംസാരിക്കാന്‍ പറ്റുന്ന ഒരുപാട് സുഹൃത്തുക്കള്‍ ഉണ്ട്. അവരോട് ഉള്ളിലുള്ളതെല്ലാം പറയും.

ഇനി പുറത്തിറങ്ങി ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഒക്കെ വരാന്‍ ഡോക്ടര്‍ അനുവാദം കൊടുക്കേണ്ടിവരും. കാരണം പുറത്തിറങ്ങി ഒരുപാട് ആളുകളുമായി ഇടപഴകുമ്‌ബോള്‍ ഇന്‍ഫെക്ഷന്‍ വരാന്‍ സാധ്യതയുണ്ടല്ലോ.

അതുകൊണ്ട് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ മാത്രമേ പുറത്തിറങ്ങാന്‍ പറ്റുകയുള്ളൂ. എന്നാലും അധികം വൈകില്ല എന്ന് തോന്നുന്നു. മുന്‍പൊരിക്കല്‍ വിളിച്ചപ്പോള്‍ ഭക്ഷണത്തിന് ഇപ്പോള്‍ ടേസ്റ്റ് ഉണ്ട്. ഞാന്‍ നന്നായി ഭക്ഷണം കഴിച്ചു എന്നൊക്കെ പറഞ്ഞു. ചികിത്സയുടെ ആദ്യകാലങ്ങളില്‍ ഭക്ഷണത്തിന് ടേസ്റ്റ് ഉണ്ടായിരുന്നില്ല എന്നാണ് പറഞ്ഞത്. പിന്നെ മണം അറിയാനുള്ള കഴിവും നഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ അതൊക്കെ മാറി. ഇപ്പോള്‍ കൂടുതല്‍ ഉഷാര്‍ വന്നിട്ടുണ്ട് എന്നാണ് സംസാരിക്കുമ്പോള്‍ തോന്നുന്നത്.

വലിയ ഒരു എനര്‍ജി സംസാരത്തിലുണ്ട്. ഒരിക്കലും ഒരു രോഗിയുടെ എനര്‍ജി ഇല്ലായ്മയും ഒന്നും തോന്നിയിട്ടില്ല. പഴയ പോലത്തെ ശബ്ദവും എനര്‍ജിയും ഒക്കെയാണ് സംസാരിക്കുമ്പോള്‍ ഉള്ളത്. കുറച്ചുനാളായി അങ്ങനെ തന്നെയാണ്. അസുഖത്തിന്റെ ആരംഭത്തില്‍ സംസാരിക്കുമ്പോഴും ഇങ്ങനെയൊക്കെ തന്നെ ആയിരുന്നു.

അതുകൊണ്ട് മൂപ്പര്‍ക്ക് അസുഖം വന്നു എന്ന് ഫോണില്‍ കൂടെ സംസാരിക്കുമ്പോള്‍ എനിക്ക് തോന്നിയിട്ടില്ല. ആള് എന്നും അങ്ങനെ തന്നെയായിരുന്നു...'' 

Advertisment