പ്രശാന്ത് നീൽ സംവിധാനം ചെയ്ത കെജിഎഫ് ചാപ്റ്റർ 1, ചാപ്റ്റർ 2 ഭാഗങ്ങളിൽ റോക്കി ഭായ് എന്ന നായകനെ അവതരിപ്പിച്ച് ഇന്ത്യയൊട്ടാകെ ആരാധകരെ നേടിയ യാഷ് ഇന്ന് കന്നട സിനിമയിലെ മുടിചൂടാ മന്നൻ ആണ്. നടനാകാൻ കൊതിച്ച് ബെംഗളൂരുവിലെത്തിയ നവീൻ സഹസംവിധായകൻറെ കുപ്പായമാണ് ആദ്യം അണിഞ്ഞത്. ക്യാമറയ്ക്ക് പിന്നിൽ പ്രവർത്തിക്കവെ ആദ്യമായി കിട്ടിയ പ്രതിഫലം 50 രൂപയായിരുന്നു.
അഭിനയമോഹം തലയ്ക്ക് പിടിച്ച യാഷ് മാതാപിതാക്കളുടെ നിർബന്ധപ്രകാരം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. സഹസംവിധായകനായാകൻ ബെംഗളൂരുവിലേക്ക് പോയ മകന് ഒരു നിബന്ധനയോട് അച്ഛനും അമ്മയും യാത്രയ്ക്ക് അനുവാദം നൽകി. പരാജയപ്പെട്ട് നാട്ടിലേക്ക് വന്നാൽ തിരികെ പോകാൻ അനുവദിക്കില്ല. സംവിധാന സഹായി ആയി പ്രവർത്തിച്ച പ്രൊജക്ട് രണ്ട് ദിവസത്തെ ചിത്രീകരണത്തിന് ശേഷം മുടങ്ങിപ്പോയി. തിരിച്ചുപോകാൻ തയാറാകാത്ത ഉറച്ച മനസുമായി ഷൂട്ടിങ് സെറ്റിൽ കിട്ടിയ ജോലി ചെയ്തു മുന്നോട്ട് പോയി.
പ്രിയ ഹാസൻറെ ജംബദ ഹുഡുഗിയിൽ ഒരു സഹകഥാപാത്രത്തിലൂടെ യാഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചു.നായകനായി അഭിനയിച്ച ആദ്യ ചിത്രം റോക്കിയാണ്. പക്ഷെ ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടു. റൊമാൻറിക് കോമഡി ചിത്രമായ മൊദാലാശാലയുടെ റിലീസിന് ശേഷം യാഷ് തൻറെ കരിയറിലെ ആദ്യ ബോക്സ് ഓഫീസ് വിജയം ആസ്വദിച്ചു. 2018ൽ പ്രശാന്ത് നീലുമൊത്ത് കെജിഎഫ് എന്ന സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയത് മുതൽ യാഷിൻറെ തലവരമാറി തുടങ്ങി.
ചിത്രത്തിൻറെ ഒന്നും രണ്ടും ഭാഗങ്ങൾ കന്നടയും തമിഴും തെലുങ്കും കടന്ന് ബോക്സ്ഓഫീസിൽ ചരിത്രം സൃഷ്ടിച്ചു. കേരളത്തിലും റോക്കി ഭായിക്ക് നിരവധി ആരാധകരുണ്ടായി.തീയറ്ററുകളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ കന്നഡ ചിത്രമായി ഇത് മാറി. 150 കോടി രൂപയാണ് യാഷ് ഇപ്പോൾ ചിത്രത്തിനായി ഈടാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ