/sathyam/media/media_files/6Q69LEGVacH9Y7nHbdEA.jpg)
തിരുവനന്തപുരം: താര സംഘടനയായ 'അമ്മ' യുടെ എക്സിക്യൂട്ടിവ് പിരിച്ചുവിട്ടതിൽ കണ്ണീരൊഴുക്കി മന്ത്രി കെ.ബി.ഗണേഷ് കുമാർ. 'അമ്മ' എന്ന സംഘടനയെ തകർത്ത ദിവസമാണിന്നെന്നും ഏറെ ഹൃദയവേദന തോന്നിയ ദിവസമാണിതെന്നുമാണ് കെ.ബി.ഗണേഷ് കുമാറിൻെറ പ്രതികരണം.
'അമ്മ' നശിച്ച് കാണണമെന്ന് ആഗ്രഹിച്ചവർക്കെല്ലാം സന്തോഷിക്കാൻ കഴിയുന്ന ദിവസമാണിന്നെന്നും ഗണേഷ് പറഞ്ഞു. ഒരു സംഘടന തകരുന്നത് കണ്ടുനിൽക്കുന്നവർക്ക് നല്ല രസമാണെന്നും ഗണേഷ് കുമാർ മാറനല്ലൂരിൽ ഒരു പൊതുപരിപാടിയിൽ പറഞ്ഞു.
താൻ ഉൾപ്പെടെയുളളവർ കൈയ്യിൽ നിന്ന് പണമെടുത്താണ് 'അമ്മ' എന്ന സംഘടന പടുത്തുയർത്തിയത്. കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല. എന്നാൽ 150ഓളം വരുന്ന ആളുകൾ മാസമായി 5000 രൂപ വെച്ച് കൈനീട്ട പെൻഷൻ വാങ്ങുന്നുണ്ട്. ആരോഗ്യ സുരക്ഷാ പദ്ധതിയും അംഗങ്ങൾക്കായി ക്രമീകരിച്ചിട്ടുണ്ട്.
'അമ്മ'യിലെ മുഴുവൻ പേർക്കും ഇൻഷുറൻസ് പരിരക്ഷയുണ്ട്. ഇതൊക്കെ ഇനി എങ്ങനെ മുന്നോട്ടു പോകുമെന്ന് കണ്ടറിയണം. മോഹൻലാലും മമ്മൂട്ടിയും മാറിനിന്നാൽ ഇതിന് നയിക്കാൻ ആർക്കും കഴിയില്ലെന്നും ഗണേഷ് കുമാർ പ്രതികരിച്ചു.
പരിപാടി കവർ ചെയ്യാനും പ്രതികരണം ആരായാനും എത്തിയ മാധ്യമ പ്രവർത്തകർ പോയെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ഗണേഷ് കുമാർ അമ്മ സംഘടനയുടെ ഭരണ സമിതി പിരിച്ചുവിട്ടതിനെ കുറിച്ച് പ്രതികരണം നടത്തിയത്.
മാധ്യമ പ്രവർത്തകർ പോയത് കൊണ്ടാണ് പറയുന്നതെന്നും അവരോട് പ്രത്യേകിച്ച് വിരോധം ഉളളത് കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നതെന്നുമുളള ആമുഖത്തോടെയാണ് പ്രതികരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന ശേഷം മാധ്യമങ്ങളിൽ പുതിയ വെളിപ്പെടുത്തലുകളും മറ്റും തുടർച്ചയായി വരുന്നതിൽ സിനിമാ രംഗത്തുളളവർക്ക് കടുത്ത അതൃപ്തിയുണ്ട്.
മലയാള സിനിമാ വ്യവസായത്തെ തകർച്ചയിലേക്ക് നയിക്കാൻ മാത്രമേ ഇപ്പോഴത്തെ മാധ്യമ ഇടപെടലുകൾ സഹായിക്കുകയുളളുവെന്നും സിനിമാ മേഖലയുടെ മാന്യത നഷ്ടമായെന്നുമാണ് സിനിമാക്കാരുടെ വിലാപം. ഇതേ വികാരമാണ് നടൻ കൂടിയായ ഗണേഷ് കുമാറിനെയും നയിക്കുന്നത്. അതാണ് മാധ്യമങ്ങൾ പോയെന്ന് ഉറപ്പാക്കിയ ശേഷം 'അമ്മ' സംഘടന പിരിച്ചുവിട്ടതിനെപ്പറ്റി പ്രതികരിച്ചത്.