തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം തീർത്ത് ‘പ്രകമ്പനം’; ഹൊറർ-കോമഡിയിൽ മലയാളത്തിന് പുത്തൻ അനുഭവം

author-image
മൂവി ഡസ്ക്
New Update
prakambanam-jpeg

വലിയ അവകാശവാദങ്ങളോ ആർഭാടപൂർവ്വമായ പ്രചരണങ്ങളോ ഇല്ലാതെ തിയേറ്ററുകളിലെത്തിയ ‘പ്രകമ്പനം’ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. 

Advertisment

‘നദികളിൽ സുന്ദരി യമുന’ എന്ന ചിത്രത്തിന് ശേഷം വിജേഷ് പാണത്തൂർ സംവിധാനം ചെയ്ത ഈ ചിത്രം, ഹൊറർ-കോമഡി ഴോണറിൽ മലയാളികൾക്ക് പുത്തൻ അനുഭവമാണ് സമ്മാനിക്കുന്നത്. 

കാർത്തിക് സുബ്ബരാജിന്റെ സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോയും നവരസ ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിക്കുന്നത്.

prakambanam

എറണാകുളം നഗരത്തിലെ ഒരു ബോയ്‌സ് ഹോസ്റ്റലിനെ ചുറ്റിപ്പറ്റിയാണ് കഥ നടക്കുന്നത്. കണ്ണൂരുകാരനായ നിരീശ്വരവാദി സിദ്ധാർത്ഥൻ (ഗണപതി), ഉഴപ്പനായ പുണ്യാളൻ (സാഗർ സൂര്യ), സോഷ്യൽ മീഡിയയിൽ സജീവമായ ശങ്കരൻ (അമീൻ) എന്നിവരടങ്ങുന്ന മൂവർ സംഘം കോളേജ് ഇലക്ഷൻ തന്ത്രങ്ങൾക്കിടയിൽ എത്തിപ്പെടുന്ന നിഗൂഢമായ സാഹചര്യങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. 

സിദ്ധാർത്ഥന്റെ അച്ചമ്മയായ ചെമ്പകത്തമ്മയുടെ (മല്ലിക സുകുമാരൻ) മരണാനന്തര ചടങ്ങുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയവും അന്ധവിശ്വാസങ്ങളും ഇതിൽ ആക്ഷേപഹാസ്യ രൂപത്തിൽ കടന്നുവരുന്നു.

അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിൽ നിന്ന് മാറി, ഉടനീളം തമാശ നിറഞ്ഞ കഥാപാത്രമായി സാഗർ സൂര്യ സ്ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. ഗണപതിയുടെ ടൈമിംഗും അമീനുമായുള്ള കെമിസ്ട്രിയും ചിത്രത്തെ മികച്ചൊരു വിരുന്നാക്കുന്നു. 

PRAKAMBANAM RELESE

കണ്ണൂർ സ്ലാങ്ങിൽ സംസാരിക്കുന്ന അച്ചമ്മയായി മല്ലിക സുകുമാരനും, സ്റ്റാൻസിലാവോസ്കി എന്ന വേഷത്തിൽ രാജേഷ് മാധവനും കൈയ്യടി നേടുന്നു. അന്തരിച്ച നടൻ കലാഭവൻ നവാസിന്റെ വെള്ളിത്തിരയിലെ അവസാന പ്രകടനം പ്രേക്ഷകർക്ക് വൈകാരികമായ അനുഭവമാണ്.

അശ്ലീല സംഭാഷണങ്ങളോ ദ്വയാർത്ഥ പ്രയോഗങ്ങളോ ഇല്ലാതെ തന്നെ പ്രേക്ഷകരെ ചിരിപ്പിക്കാൻ തിരക്കഥാകൃത്ത് ശ്രീഹരി വടക്കന് സാധിച്ചു. ആൽബി ആന്റണിയുടെ ദൃശ്യങ്ങളും ശങ്കർ ശർമയുടെ പശ്ചാത്തല സംഗീതവും ചിത്രത്തിന് ഹൊറർ മൂഡ് നൽകുന്നതിൽ വിജയിച്ചു. 

4642e307-283a-4d21-8935-31c77b6b4d60

‘രോമാഞ്ചം’, ‘അടി കപ്യാരേ കൂട്ടമണി’ തുടങ്ങിയ ചിത്രങ്ങളുടെ വൈബ് ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാവുന്ന ഒരു കംപ്ലീറ്റ് എന്റർടെയ്‌നറാണ് ‘പ്രകമ്പനം’.

Advertisment