ഡൽഹി: പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ 'വീര രാജ വീര' എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ പണം കെട്ടിവയ്ക്കണമെന്ന ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന് സ്‌റ്റേ.
പകർപ്പവകാശ ലംഘന കേസിൽ സംഗീത സംവിധായകൻ എആർ റഹ്മാനും സിനിമയുടെ സഹനിർമ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കണമെന്നായിരുന്നു നിർദേശം.
ജസ്റ്റിസുമാരായ സി ഹരി ശങ്കർ, അജയ് ദിഗ്‌പോൾ എന്നിവരടങ്ങിയ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബഞ്ച് ഉത്തരവ് സ്‌റ്റേ ചെയ്തത്.
സിംഗിൾ ബഞ്ചിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് റഹ്മാൻ മെയ് 23ന് അപ്പീൽ നൽകിയിരുന്നു. എല്ലാ ഒടിടി, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും ഗാനത്തോടൊപ്പമുള്ള നിലവിലുള്ള ക്രെഡിറ്റ് സ്ലൈഡ് മാറ്റാനും കോടതി നിർദ്ദേശവും സ്‌റ്റേ ചെയ്തിട്ടുണ്ട്.
കോടതിച്ചെലവായി രണ്ടുലക്ഷം രൂപ ഫയാസ് വസിഫുദ്ദീൻ ദാഗറിന് നൽകണമെന്നും സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു.
'വീര രാജ വീര' ഗാനം പ്രശസ്ത ധ്രുപത് സംഗീതജ്ഞരായ നാസിർ ഫയാസുദ്ദീൻ ദാഗറും സഹോദരൻ സഹൈറുദ്ദീൻ ദാഗറും ചേർന്ന് ചിട്ടപ്പെടുത്തിയ 'ശിവ സ്തുതി' ഗാനത്തിന്റെ പകർപ്പ് ആണെന്നായിരുന്നു കോടതിയുടെ നീരിക്ഷണം.
ക്ലാസിക്കൽ ഗായകനും പത്മശ്രീ അവാർഡ് ജേതാവുമായ ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗറാണ് പരാതി നൽകിയത്.
1970 കളിൽ ജൂനിയർ ഡാഗർ ബ്രദേഴ്സ് എന്നറിയപ്പെട്ടിരുന്ന തന്റെ അച്ഛനും അമ്മാവനും ചേർന്നാണ് ശിവ സ്തുതി രചന സൃഷ്ടിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗർ വാദിച്ചത്.
1989 ലും 1994 ലും പിതാവിന്റെയും അമ്മാവന്റെയും മരണശേഷം, നിയമപരമായ അവകാശികൾക്കിടയിൽ ഉണ്ടായ കുടുംബ ഒത്തുതീർപ്പിലൂടെ പകർപ്പവകാശം തനിക്ക് കൈമാറിയതായി അദ്ദേഹം അവകാശപ്പെട്ടു.
തന്റെ അറിവോ അംഗീകാരമോ ഇല്ലാതെയാണ് എആർ റഹ്മാൻ ഈ ഗാനം ചിത്രത്തിൽ ഉപയോഗിച്ചത് എന്നാണ് ഉസ്താദ് ഫയാസ് വാസിഫുദ്ദീൻ ദാഗർ പറയുന്നത്.