ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്ന ഗാനരചയിതാവ് വീണ്ടും എന്ന ഗാന സമാഹാരവുമായി പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരുന്നു. പ്രണയാനുഭവങ്ങളുടെ മധുരമാം ഓര്‍മ്മകളുമായി 'വീണ്ടും' - 2025

ഈസ്റ്റ് കോസ്റ്റ് വിജയന്റെ സാരഥ്യത്തില്‍ തുടക്കം കുറിച്ച  ഈസ്റ്റ് കോസ്റ്റ് ആല്‍ബങ്ങള്‍ എന്ന ഗാനസമാഹാരങ്ങള്‍  സ്‌നേഹത്തിനും പ്രണയത്തിനും പുത്തന്‍ നിര്‍വചനം നല്കി. 

author-image
മൂവി ഡസ്ക്
New Update
veendum 111

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാന പാദം മലയാള ഗാനരംഗം സാക്ഷ്യം വഹിച്ചത് വിപ്ലവാത്മകമായ ഒരു ചുവട് വയ്പ്പ് ആയിരുന്നു. ഈസ്റ്റ് കോസ്റ്റ് വിജയന്റെ സാരഥ്യത്തില്‍ തുടക്കം കുറിച്ച  ഈസ്റ്റ് കോസ്റ്റ് ആല്‍ബങ്ങള്‍ എന്ന ഗാനസമാഹാരങ്ങള്‍  സ്‌നേഹത്തിനും പ്രണയത്തിനും പുത്തന്‍ നിര്‍വചനം നല്കി. 

Advertisment

മലയാള സംഗീത വിപണിയിലെ നാഴിക കല്ല്


സംഗീത ആല്‍ബങ്ങള്‍ എന്നത്  സിനിമ ഗാനങ്ങള്‍ പോലെ മഹത്തരം അല്ലെന്ന് കരുതിയിരുന്ന ഒരു കാലഘട്ടം ആയിരുന്നു അത്. അത്തരത്തില്‍ ഉള്ള ഒരു പൊതു ബോധ്യത്തിന് മേലെ ഈസ്റ്റ് കോസ്സ് വിജയന്‍  നടത്തിയത് ഒരു വന്‍ പൊളിച്ചെഴുത്ത് തന്നെയായിരുന്നു.


അത് വരേയ്ക്കും ഉണ്ടായിരുന്ന എല്ലാ ധാരണകളെയും  തകര്‍ത്ത്  നിലം പരിശാക്കി സംഗീത വിപണന രംഗത്ത് ഒരു പുത്തന്‍ വിപ്ലവം സൃഷ്ടിച്ചു ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതിയ ഗാനങ്ങള്‍.  


സംഗീതപ്രേമികള്‍ ഒന്നടങ്കം  ആല്‍ബങ്ങളിലേയ്ക്ക്, പ്രത്യേകിച്ച് പ്രണയ ആല്‍ബങ്ങളിലേയ്ക്ക് കണ്ണും കാതും നട്ട് ആ പുത്തന്‍ മാറ്റത്തെ ഹൃദയത്തില്‍ ആവാഹിച്ചു.  ഈസ്റ്റ് കോസ്സ് വിജയന്‍ രചിച്ച ലളിത സുന്ദര വരികളുടെ പിന്നാലെ പാഞ്ഞ ഒരു കാലഘട്ടത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു മലയാളക്കര. ആ പാട്ടുകളെ, അതിലെ ഓരോ വരികളെയും ഹൃദയത്തില്‍ ഏറ്റു വാങ്ങുകയായിരുന്നു കേരളം ഒന്നടങ്കം. 


നിഷ്‌കളങ്കതയുടെയും പരിശുദ്ധിയുടെയും അനുരാഗ സങ്കല്പമായി മാറിയ ' നിനക്കായ് ' (1998 ) 


മില്ലേനിയം എന്ന കാലത്തിന്റെ മഹാത്ഭുതത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന  തൊണ്ണൂറുകളുടെ അവസാന വര്‍ഷങ്ങളില്‍ ഒന്നായ 1998ല്‍ പുറത്തിറങ്ങിയ ആദ്യ ഗാന സമാഹാരം 'നിനക്കായ്'  മലയാളികള്‍ക്ക് സമ്മാനിച്ചത്  പുത്തന്‍ മഹാവിസ്മയം.  


 ഇളം തെന്നല്‍ പോലെ തഴുകി ഉണര്‍ത്തുന്ന ഒരു അനുഭവമാണ് പ്രണയം എന്ന് മലയാളികളോട് ഈസ്റ്റ് കോസ്റ്റ് വിജയന്‍ എഴുതിയ വരികള്‍ ഓര്‍മ്മിപ്പിച്ചു.


 ആ വരികളില്‍ തുളുമ്പി നിന്ന പ്രണയത്തിന്റെ മാസ്മരിക സൗന്ദര്യത്തിന് സംഗീതത്തിന്റെ മാന്ത്രികത നല്കി അന്ന് കേവലം പതിനേഴ് വയസ്സ് മാത്രമുണ്ടായിരുന്ന ബാലഭാസ്‌കര്‍ എന്ന സംഗീത പ്രതിഭ.  വരികളിലെമ്പാടും നിറഞ്ഞു നിന്ന ഭാവസാന്ദ്രതയ്ക്കും തീവ്ര പ്രണയത്തിനും  ശബ്ദം പകര്‍ന്നത് പി ജയചന്ദ്രനും എം ജി ശ്രീകുമാറും ബിജു നാരായണനും ഉണ്ണി മേനോനും സംഗീതയും. നിനക്കായ് എന്ന ഗാനസമാഹാരം മലയാളഗാനരംഗത്ത് മാറ്റത്തിന്റെ കൊടുങ്കാറ്റ് പടര്‍ത്തി. 


ആദ്യാനുഭവങ്ങളുടെ അപൂര്‍വ്വ രാഗങ്ങള്‍  ആയി നിങ്ങള്‍ അനുഭവിച്ച ' ആദ്യമായ് '(1999)


ആദ്യ ആല്‍ബം സൃഷ്ടിച്ച തരംഗത്തില്‍ മലയാളി ഹൃദയങ്ങള്‍  ഒന്നടങ്കം മുങ്ങി കുളിച്ചപ്പോള്‍,  അതിലെ ഓരോ വരികളും മലയാളികള്‍ ഹൃദിസ്ഥമാക്കിയപ്പോള്‍  നിനക്കായ് ടീം വീണ്ടും ഒരുമിച്ചു. ഇക്കുറി അവര്‍ സമ്മാനിച്ചത് മറ്റൊരു വിസ്മയം -ആദ്യമായ്.


 

പ്രണയം എന്നത് എന്നും നവ്യവും ആദ്യാനുഭൂതി പകരുന്ന ഒന്നെന്നും മലയാളികളോട് അടക്കം പറഞ്ഞു ആ പ്രണയ സമാഹാരത്തിലെ ഓരോ  വരികളും. ഈ ആല്‍ബം മറ്റൊരു പൊളിച്ചെഴുത്ത് കൂടി നടത്തി. അത് വരേയ്ക്കും ഗാനഗന്ധര്‍വ്വന്‍ ശ്രീ യേശുദാസ് സിനിമാഗാനങ്ങള്‍ക്കും ഇതര ഗാനങ്ങള്‍ സ്വന്തം കമ്പനിയായ തരംഗിണിക്കും വേണ്ടി മാത്രം പാടിയിരുന്നുവെങ്കില്‍ ആദ്യമായി മറ്റൊരു ബാനറിന് വേണ്ടി പാടിയത് എന്ന നിയോഗം കൂടി ഈ ആല്‍ബത്തിന് സ്വന്തമാക്കാനായി.


 

ഈസ്റ്റ് കോസ്റ്റ് ബാനര്‍ ചെയ്യുവാന്‍ ഉദ്ദേശിച്ച സീരിയലിന് വേണ്ടി പാടിയ 'ഇനിയാര്‍ക്കും ആരോടും ' എന്ന ഗാനം സീരിയല്‍ നടക്കില്ലെന്നറിഞ്ഞപ്പോള്‍ അദ്ദേഹം ആല്‍ബത്തില്‍ ഉള്‍പ്പെടുത്താന്‍ ഹൃദയം കൊണ്ട് സമ്മതിക്കുകയായിരുന്നു. ഗന്ധര്‍വ്വനാദം കൊണ്ട് അനുഗ്രഹിക്കപ്പെട്ട,  പ്രണയാര്‍ദ്രമായ വരികള്‍ വര്‍ണ്ണമഴ പെയ്ത ഇനിയാര്‍ക്കും ആരോടും എന്ന ഗാനം ജന്മനസ്സുകള്‍ ഒന്നടങ്കം ഏറ്റുപാടിയപ്പോള്‍ അത് രചിച്ചു മറ്റൊരു മെഗാഹിറ്റ് ചരിതം.  യേശുദാസ് ഓര്‍മ്മയ്ക്കായ് എന്ന ആല്‍ബത്തിലും സ്വന്തം എന്ന ആല്‍ബത്തിലും മുമ്മൂന്ന് പാട്ടുകള്‍ പാടി ഈസ്റ്റ് കോസ്റ്റുമായിട്ടുള്ള ബന്ധം അഭേദ്യം എന്ന് തെളിയിച്ചു. 

 

ഹൃദയരാഗങ്ങളുടെ സ്‌നേഹ ഗീതങ്ങളായി നിങ്ങള്‍ താലോലിച്ച ' 'ഓര്‍മ്മയ്ക്കായ് ' ( 2001)

 

മില്ലേനിയത്തിന്റെ ആദ്യ വര്‍ഷത്തില്‍ ചരിത്രം സൃഷ്ടിച്ചുക്കൊണ്ട് ഈസ്റ്റ് കോസ്റ്റ് വിജയന്‍ രചിച്ച ഒരു പിടി നിത്യഹരിത ഗാനങ്ങള്‍ കോര്‍ത്തെടുത്ത ഗാനമാല്യം ഓര്‍മ്മയ്ക്കായ്  എന്ന  ആല്‍ബം അടയാളപ്പെടുത്തിയത് സംഗീത ചരിത്രത്തിലെ തന്നെ ഐതിഹാസികമായ ഒരേട് ആയിരുന്നു .  


ദേശീയ അവാര്‍ഡ് ജേതാക്കളെ ഒരുമിച്ച് അണി നിരത്തി എം  ജയചന്ദ്രന്റെ  നേതൃത്വത്തില്‍  സംഗീതം നല്കി പുറത്ത് ഇറക്കിയ നിത്യഹരിത പ്രണയഗാന ശേഖരം ആയിരുന്നു ഓര്‍മ്മയ്ക്കായ്.  യേശുദാസ്, പി ജയചന്ദ്രന്‍, എം ജി ശ്രീകുമാര്‍, കെ എസ് ചിത്ര, സുജാത തുടങ്ങിയ സംഗീത ലോകത്തെ നിത്യ നക്ഷത്രങ്ങള്‍ ഒന്ന് ചേര്‍ന്ന മനോഹരമായ ഗാനസമാഹാരം.



ഇന്ന് വരേയ്ക്കും ആര്‍ക്കും ഹിറ്റ് ചാര്‍ട്ടില്‍ മറി കടക്കാന്‍ കഴിയാത്ത വണ്ണം അത്രമേല്‍ ഉയരങ്ങളിലേയ്ക്ക് പ്രയാണം ചെയ്തു അതിലെ ഗാനങ്ങള്‍. പിറവിയെടുത്ത് രണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ സമാഹാരത്തിലെ ഓരോ പാട്ടും അതിലെ ഓരോ വരികളും ഇന്നും ഹൃദ്യം, നവ്യം, അതിസുന്ദരം, നിത്യഹരിതം. 

 


അനുരാഗത്തിന്റെ ആത്മ ഗീതങ്ങളായി നിങ്ങള്‍ ഏറ്റുവാങ്ങിയ ' സ്വന്തം ' ( 2002), 
സ്‌നേഹ ലാളനങ്ങളുടെ ആത്മ  രാഗങ്ങളായി നിങ്ങള്‍ ഓര്‍മ്മചെപ്പില്‍ സൂക്ഷിച്ച ' ഇനിയെന്നും ' ( 2004 )


മലയാളി ഒന്നടങ്കം ഈസ്റ്റ് കോസ്റ്റ് ഗാനങ്ങളുടെ ആരാധകരായി മാറാന്‍ കാരണമായ നിനക്കായ്, ആദ്യമായ്, ഓര്‍മ്മയ്ക്കായ് എന്ന ത്രിമൂര്‍ത്തികളുടെ അതേ പാത പിന്തുടര്‍ന്ന് വന്ന അടുത്ത രണ്ട് ആല്‍ബങ്ങള്‍. ഇതിനോടകം ലോകത്തിന്റെ ഏത് കോണില്‍ ഒരു മലയാളിയുണ്ടോ, അവിടം ഒക്കെ പരിചിതം ആയി തീര്‍ന്നിരുന്നു ഈസ്റ്റ് കോസ്സ് പാട്ടുകളും  ഈസ്റ്റ് കോസ്സ് വിജയന്‍ എന്ന പേരും ബാനറും.


 സ്വന്തം എന്ന ആല്‍ബത്തിലെ ഇത്രമേല്‍ എന്നെ നീ സ്‌നേഹിച്ചിരുന്നെങ്കില്‍ എന്ന യേശുദാസ് -സുജാത പാടിയ നിത്യ ഹരിത ഗാനം പിന്നീട് ഈസ്റ്റ് കോസ്സ് വിജയന്‍ സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിച്ച നോവല്‍ എന്ന മനോഹര ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.


 

സിനിമയുടെ ക്ലൈമാക്‌സില്‍ ഉള്‍പ്പെടുത്തിയ ഈ ഗാനം മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചു. സിനിമ എടുത്ത മുതല്‍ മുടക്കിന്റെ മൂന്ന് മടങ്ങ് വരുമാനം ഈ ഒരൊറ്റ ഗാനം കൊണ്ട് ഈസ്റ്റ് കോസ്സ് കമ്പനിക്ക് നേടാന്‍ കഴിഞ്ഞു, ഇന്നും നേടുന്നു എന്നതില്‍ ഉണ്ട് ആ ഗാനം ജനമനസ്സുകളില്‍ ഉണ്ടാക്കിയ സ്വാധീനം.  

 

വരികള്‍ സൃഷ്ടിച്ച വിപ്ലവം : വല്ലപ്പോഴും സംഭവിക്കുന്ന പ്രതിഭാസം

എന്ത് കൊണ്ട് ഈസ്റ്റ് കോസ്സ് ഗാനങ്ങള്‍ ഇങ്ങനെ  സംഗീത വിപ്ലവം സൃഷ്ടിച്ചു, അല്ലെങ്കില്‍ എന്ത് കൊണ്ട് ഈ ഗാനങ്ങള്‍ അത്രയും നിത്യഹരിതം ആവുന്നു എന്നാണ് ചോദ്യമെങ്കില്‍ അതിന് ഒരേ ഒരു ഉത്തരം മാത്രം - പാട്ടിലെ വരികള്‍. പൊതുവേ പാട്ടുകള്‍ ഹിറ്റ് ആവുന്നത്, ജനപ്രിയം  ആവുന്നത് സംഗീത സംവിധായകന്റെ മാജിക് കൊണ്ടോ ഗായകരുടെ ശബ്ദ മനോഹാരിത കൊണ്ടൊക്കെയോ ആവാം.


 

എന്നാല്‍ ഈസ്റ്റ് കോസ്സ് ഗാനങ്ങള്‍ എല്ലാം ഹിറ്റ് ആയത് അതിലെ വരികള്‍, അത് കോര്‍ത്ത് ഒരുക്കിയിട്ടുള്ള രീതി, ആര്‍ക്കും മൂളി നടക്കാന്‍ പറ്റുന്ന രീതിയില്‍ ഉള്ള പദ ലാളിത്യം, ആ പദങ്ങള്‍ക്ക് മനുഷ്യവികാരങ്ങളെ കൃത്യമായി പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന മികവ് എന്നിവ കൊണ്ടാണ്.


 

വരികളാണ് ഈ ഗാനങ്ങളുടെ ഒക്കെയും ആത്മാവ്. ഏതൊരു സാധാരണ മനുഷ്യനെയും ഗായകനാക്കാന്‍ പ്രേരിപ്പിക്കുന്ന, മൂളി നടക്കാന്‍ പ്രാപ്തനാക്കുന്ന മാന്ത്രികവിദ്യ ആ വരികള്‍ക്ക് ഉണ്ട്. 


അനുരാഗ സന്ദേശങ്ങളുടെ അനശ്വര ഗാനങ്ങളായി നിങ്ങള്‍ നെഞ്ചേറ്റിയ 'എന്നെന്നും' ( 2010 )


2010 ല്‍ സംഗീത സംവിധായകന്‍ വിജയ് കരുണിനൊപ്പം ഈസ്റ്റ് കോസ്സ് ടീം കൈകോര്‍ത്തപ്പോള്‍ വിരചിക്കപ്പെട്ട പുതിയ ചരിത്രമാണ് എന്നെന്നും.


സംഗീതത്തിന് ഭാഷയില്ലെന്ന്, പ്രണയത്തിന് എവിടെയും എന്നും ഉള്ളത് ഒരേ ഒരു ഭാഷയെന്ന് അടയാളപ്പെടുത്തി വിവിധഭാഷകളില്‍ ഉള്ള ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ആല്‍ബം എന്നെന്നും.


ഇന്ത്യ എമ്പാടും ഉള്ള മുപ്പത് ഗായകരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ ഈ ചരിത്ര ആല്‍ബം, അത് പറയുന്നുണ്ട് ഈസ്റ്റ് കോസ്സ് ബാനര്‍ എന്നാല്‍ ഭാഷയുടെ അതിരുകളെ ഭേദിക്കുന്ന സംഗീത വിസ്മയം ആണെന്നുള്ള കാര്യം. 


പ്രണയാനുഭവങ്ങളുടെ മധുരമാം ഓര്‍മ്മകളുമായി 'വീണ്ടും' - 2025

രചനാപാടവത്തിന്റെ വിജയ സോപാനത്തില്‍ കയറി നിന്ന് വെന്നിക്കൊടി പാറിച്ച ഈസ്റ്റ് കോസ്റ്റ് വിജയന്റെ ഗാനപാരമ്പര്യം  'വീണ്ടും'  എന്ന ആല്‍ബത്തിലൂടെ 2025ല്‍ സാക്ഷാത്കരിക്കപ്പെടുന്നു.


 ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്ന ഗാനരചയിതാവ് വീണ്ടും എന്ന ഗാന സമാഹാരവുമായി പതിനഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരുന്നത് പുത്തന്‍ പാതയില്‍ സഞ്ചരിക്കുന്ന ഇന്നിന്റെ കൗമാര - യൗവ്വനങ്ങള്‍ക്ക് പ്രണയത്തിന്റെ നവ്യ അനുഭൂതിയുമായാണ്.


കൂടെ രഞ്ജന്‍ രാജ് എന്ന സംഗീത സംവിധായകനുമുണ്ട്.  വിജയ് യേശുദാസ്, ഉണ്ണി മേനോന്‍ ,നജിം അര്‍ഷാദ്,റിമി ടോമി തുടങ്ങിയ പ്രമുഖ ഗായകര്‍ക്കൊപ്പം കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ  മലയാളി മനസ്സുകള്‍ കീഴടക്കിയ മോക്ഷയെ  ഗായികയായി അവതരിപ്പിക്കുന്നു എന്ന പുതുമ കൂടിയുണ്ട് ഈ ആല്‍ബത്തിന്. 

 

സ്‌നേഹത്തിന്റെ പുത്തന്‍ നിര്‍വചനം :


 സ്‌നേഹത്തിന്റെ ഭാഷ്യം എന്നാല്‍ കൈപ്പിടിച്ചു ഉയര്‍ത്തല്‍ എന്ന് കൂടി അര്‍ത്ഥമുണ്ടെന്ന് തെളിച്ച വ്യക്തിയാണ് ഈസ്റ്റ് കോസ്സ് വിജയന്‍. ഈസ്റ്റ് കോസ്സ് വിജയന്‍ രചിച്ച പാട്ടുകള്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സാരഥ്യത്തില്‍ ഉള്ള ബാനര്‍  ജനഹൃദയത്തില്‍ പ്രണയത്തിന്റെ പെരുമഴക്കാലം മാത്രമല്ല നല്കിയത് മറിച്ച് ഒരുപാട് പ്രതിഭകള്‍ക്ക് അവസരങ്ങളുടെ പെരുമഴപ്പെയ്യ്ത്ത് കൂടി നല്‍കിയിട്ടുണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയാത്ത ഒന്നാണ്.


 

മലയാള സംഗീതലോകത്ത് ഈസ്റ്റ് കോസ്റ്റ്  വിജയന്‍ രചിച്ച ഗാനങ്ങള്‍ നല്കിയ ഏറ്റവും വലിയ സംഭാവന എന്തെന്നാല്‍ ഇനിയാര്‍ക്കും ആരോടും തോന്നാത്ത തരം ഭ്രാന്തമായ പാട്ടിന്റെ പ്രണയം തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് പകര്‍ന്നു എന്നതാണ്.


തൊണ്ണൂറുകളിലെ ബാല്യ-കൗമാര -യുവത്വം നെഞ്ചേറ്റിയ ഗാനങ്ങള്‍ ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും നിത്യശോഭയോടെ, നിത്യ സുഗന്ധിയായി ഇങ്ങനെ പരിലസിക്കുന്നു. ഇനിയും ആ  ജൈത്ര യാത്ര തുടരും തലമുറകളില്‍ നിന്ന് തലമുറകളിലേയ്ക്ക് 

 

Advertisment