ഓൺലൈൻ വാതുവെപ്പ് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ, ഹാസ്യനടൻ കപിൽ ശർമ എന്നിവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ ദുബായിൽ നടന്ന മഹാദേവ് ബുക്ക് ആപ്പിന്റെ വിജയാഘോഷത്തിൽ പങ്കെടുത്തതിനാണ് കപിൽ ശർമയെയും, ആപ്പിന്റെ പ്രമോഷന്റെ പേരിലാണ് ഹുമ ഖുറേഷിയെയും ഹിനാ ഖാനെയും അന്വേഷണ ഏജൻസി ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചത്.
അതേസമയം, ഇതേ കേസിൽ ഇഡി ഹാജരാകാൻ ആവശ്യപ്പെട്ട നടൻ രൺബീർ കപൂർ നേരിട്ട് ഹാജരാകാൻ കേന്ദ്ര അന്വേഷണ ഏജൻസിയോട് കൂടുതൽ സമയം തേടിയിരുന്നു. ഒക്‌ടോബർ ആറിന് ഹാരാജാകണമെന്ന് ആവശ്യപ്പെട്ട് ഇഡി രൺബീറിന് സമൻസ് അയച്ചിരുന്നു. തുടർന്നാണ് ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ തനിക്ക് രണ്ടാഴ്‌ചത്തെ സമയം നൽകണമെന്ന് രൺബീർ കപൂർ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ ഇഡി ഇതുവരെ അന്തിമ തീരുമാനം അറിയിച്ചിട്ടില്ല.
മഹാദേവ് ഓൺലൈൻ വാതുവെപ്പ് കേസിൽ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി പ്രമുഖ ബോളിവുഡ് നടന്മാരും ഗായകരും അന്വേഷണ ഏജൻസിയുടെ നിരീക്ഷണത്തിലാണ്. ഈ വർഷം ഫെബ്രുവരിയിൽ യുഎഇയിൽ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത അഭിനേതാക്കളെയും ഗായകരെയും കുറിച്ചുള്ള വിവരം കഴിഞ്ഞ മാസം ഇന്ത്യാ ടുഡേ എക്‌സ്‌ക്ലൂസീവ് റിപ്പോർട്ടിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ മഹാദേവ് ബുക്ക് ആപ്പ് നിരവധി സംസ്ഥാനങ്ങളിൽ ഇഡി, പോലീസ് അന്വേഷണം നേരിടുകയാണ്. സൗരഭ് ചന്ദ്രക്കറും രവി ഉപ്പലും ചേർന്ന് പ്രമോട്ട് ചെയ്‌ത കമ്പനി ദുബായിൽ നിന്നാണ് പ്രവർത്തിക്കുന്നത്. പുതിയ ഉപയോക്താക്കളെ എൻറോൾ ചെയ്യുന്നതിനും ഐഡികൾ സൃഷ്‌ടിക്കുന്നതിനും ബിനാമി ബാങ്ക് അക്കൗണ്ടുകളുടെ ലേയേർഡ് വെബ് വഴി പണം വെളുപ്പിക്കുന്നതിനും സ്ഥാപനം ഓൺലൈൻ ബുക്ക് വാതുവെപ്പ് ആപ്ലിക്കേഷൻ ഉപയോഗിച്ചുവെന്ന് ഇഡി ആരോപിക്കുന്നു.