/sathyam/media/media_files/Morz5Wmz2viISyea24Na.jpg)
തിരുവനന്തപുരം: വരുന്ന രണ്ട് ദിവസം സംസ്ഥാനത്ത് സിനിമാദിനങ്ങളാകും. നാളെ ദേശീയ-സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനമാണ് സിനിമാ മേഖലയെ ചർച്ചാ വിഷയമാക്കുന്നതെങ്കിൽ മറ്റന്നാൾ ഹേമാ കമ്മിറ്റി റിപ്പോർട്ടാകും സംവാദ വിഷയമാകുക.
നാളെ ഉച്ചയ്ക്ക് 12ന് സാംസ്കാരിക മന്ത്രി സജി ചെറിയാൻ പോയവർഷത്തെ സിനിമാ അവാർഡുകൾ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം 3ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും പ്രഖ്യാപിക്കും. ഇതോടെ ഒരു ദിവസത്തെ വാർത്തയിലും ചർച്ചയിലും സിനിമകാര്യങ്ങൾ നിറയും.
അവാർഡ് പ്രഖ്യാപനമായത് കൊണ്ടുതന്നെ വിവാദങ്ങളുടെ ഉരുൾ പൊട്ടലിനും സാധ്യതയുണ്ട്. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് സംസ്ഥാന അവാർഡുകൾ നിർണയിക്കുന്നത്.
മികച്ച നടനുളള പുരസ്കാരം ആട് ജീവിതം എന്ന ചിത്രത്തിലെ അഭിനയത്തിന് പൃഥിരാജിന് ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. മികച്ച നടനുളള പുരസ്കാരത്തിനായി മമ്മൂട്ടിയുമായാണ് പൃഥിരാജിൻെറ മത്സരം.
കഴിഞ്ഞ വർഷം മികച്ച നടനുളള പുരസ്കാരം മമ്മൂട്ടിക്കായതിനാൽ ഈ വർഷം പരിഗണിക്കാൻ സാധ്യതയില്ല. നൻപകൽ നേരത്ത് മയക്കം എന്ന ലിജോ പെല്ലിശേരി ചിത്രത്തിലെ അഭിനയത്തിനാണ് കഴിഞ്ഞ വർഷം മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇത്തവണ കാതൽ, കണ്ണൂർ സ്ക്വാഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മമ്മൂട്ടിയെ പരിഗണിക്കുന്നത്.
മികച്ച നടനുളള പുരസ്കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനും പരിഗണനയിലുണ്ട്. ഇരട്ട, പുലിമട എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോർജിനെയും മികച്ച നടനുളള അവാർഡിന് പരിഗണിച്ചേക്കാം. മികച്ച നടിക്കുളള പുരസ്കാരത്തിന് ഉർവശിയും പാർവതി തിരുവോത്തും തമ്മിലാണ് മത്സരം. ഉളെളാഴുക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് രണ്ട് പേരെയും മികച്ച നടിക്കുളള മത്സരത്തിൻെറ അന്തിമ റൗണ്ടിൽ എത്തിച്ചത്.
നിരവധി നവാഗത സംവിധായകരുടെ ചിത്രങ്ങൾ ഉളളതിനാൽ പ്രതീക്ഷിക്കാത്ത നടീനടന്മാർക്കും സാങ്കേതിക വിദഗ്ധർക്കും അവാർഡ് ലഭിക്കാനുളള സാധ്യതയും തളളിക്കളയാനാവില്ല.
പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് കെ.പി.എ.സി ലീല, ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലെ അഭിനയത്തിന് കല്യാണി പ്രിയദർശൻ എന്നിവരും മികച്ച നടിക്കുളള പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ട്. മികച്ച സംവിധായകൻ, ഛായാഗ്രാഹകൻ, ചിത്രസന്നിവേശം എന്നീ വിഭാഗങ്ങളിലെ പുരസ്കാരത്തിനും നല്ല മത്സരമുണ്ട്.
മഹാപ്രളയത്തെ അധികരിച്ചുളള ചിത്രമായ 2018, സ്വവർഗാനുരാഗത്തിൻെറ കഥ പറയുന്ന കാതൽ, ഇരട്ട എന്നിവയാണ് മികച്ച ചിത്രത്തിനുളള മത്സരത്തിലുളളത്. 2018ൻെറ സംവിധായകൻ ജൂഡ് ആന്തണിയും കാതലിൻെറ സംവിധായകൻ ജിയോബേബിയും മികച്ച സംവിധായകൻ ആകാനുളള മത്സരത്തിലുണ്ട്.
ആകെ 160 സിനിമകളാണ് അവാർഡ് നിർണയത്തിനായി സമർപ്പിക്കപ്പെട്ടത്. ഇതിൽ 69 എണ്ണം നവാഗത സംവിധായകരുടെ ചിത്രങ്ങളാണ്. സംവിധായകൻ പ്രിയനന്ദനൻ, അഴകപ്പൻ എന്നിവർ അദ്ധ്യക്ഷനായ രണ്ട് പ്രാഥമിക ജൂറികൾ ചിത്രങ്ങൾ വിലയിരുത്തിയപ്പോൾ 70 ശതമാനം ചിത്രങ്ങളും പുറത്തായി. സുധീർ മിശ്ര അധ്യക്ഷനായ ജൂറി 40 ചിത്രങ്ങളാണ് പരിഗണിച്ചത്. ഇതിൽ തന്നെ മികച്ചത് എന്ന് വിലയിരുത്തിയ 12 സിനിമകളാണ് അവസാന റൗണ്ടിൽ എത്തിയത്.
നാളെ സിനിമാ അവാർഡുകൾ സംബന്ധിച്ച ചർച്ച പൊടിപൊടിക്കുമ്പോൾ മറ്റന്നാൾ സിനിമാ രംഗത്തെ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെപ്പറ്റി അന്വേഷിച്ച ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ടായിരിക്കും സംവാദ വിഷയം.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ശനിയാഴ്ച പുറത്തു വിടാനാണ് സാംസ്കാരിക വകുപ്പിൻെറ തീരുമാനം. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കിയ 8 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് ആദ്യം റിപ്പോര്‍ട്ട് ലഭിക്കുക. വ്യക്തികളുടെ സ്വകാര്യത പരിഗണിച്ചുകൊണ്ട് റിപ്പോര്‍ട്ടിലെ 233 പേജുകള്‍ മാത്രമാണ് പരസ്യപ്പെടുത്തുക.
ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ സന്നദ്ധമായത്. ശനിയാഴ്ച രാവിലെ സാംസ്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ ഓഫീസിൽ നിന്നാകും ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുക.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങൾ പഠിക്കാൻ സർക്കാർ ഹേമ കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. 2019 ഡിസംബർ 31 ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പ്രസിദ്ധപ്പെടുത്താൻ സർക്കാർ തയ്യാറായിരുന്നില്ല.
വുമൺ ഇൻ സിനിമാ കളക്ടീവ് പലതവണ ആവശ്യപ്പെട്ടെങ്കിലും സ്വകാര്യത ചൂണ്ടിക്കാട്ടി റിപ്പോർട്ട് രഹസ്യരേഖയാക്കി മാറ്റി വെച്ചിരിക്കുകയായിരുന്നു. സംസ്ഥാന വിവരാവകാശ കമ്മീഷൻ ഇടപെട്ടതോടെയാണ് റിപ്പോർട്ട് ഭാഗികമായെങ്കിലും പുറത്തുവിടാൻ സർക്കാർ നിർബന്ധിതമായത്.