Advertisment

28ാമത് ഐ.എഫ്.എഫ്.കെ: 'സ്പിരിറ്റ് ഓഫ് സിനിമ' അവാര്‍ഡ് കെനിയന്‍ സംവിധായിക വനൂരി കഹിയുവിന്

കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങൾക്കെതിരെ പൊരുതുന്ന ചലച്ചിത്രകാരിയാണ് വനൂരി കഹിയു. ആഫ്രിക്കയെ സംബന്ധിച്ച പൊതുധാരണകൾ തിരുത്തിക്കുറിക്കുന്നതിനും ഒരു പുതിയ വീക്ഷണം രൂപപ്പെടുത്തുന്നതിനുമായുള്ള 'ആഫ്രോബബിൾഗം' എന്ന കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ് 43കാരിയായ വനൂരി.

author-image
മൂവി ഡസ്ക്
New Update
wanuri kahiu.jpg

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് ഐ.എഫ്.എഫ്.കെയിൽ സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് നൽകി കെനിയൻ സംവിധായിക വനൂരി കഹിയുവിനെ ആദരിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അഞ്ച് ലക്ഷം രൂപയാണ് സമ്മാനത്തുക. ഡിസംബർ എട്ടിന് വൈകിട്ട് ആറു മണിക്ക് നിശാഗന്ധിയിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ വനൂരി പുരസ്‌കാരം ഏറ്റുവാങ്ങും.

Advertisment

 സിനിമയെ സമരായുധമാക്കി സമൂഹത്തിലെ അനീതികൾക്കെതിരെ പൊരുതുന്ന നിർഭയരായ ചലച്ചിത്രപ്രവർത്തകരെ ആദരിക്കുന്നതിനുവേണ്ടി 26ാമത് ഐ.എഫ്.എഫ്.കെയിലാണ് 'സ്പിരിറ്റ് ഓഫ് സിനിമ' അവാർഡ് ഏർപ്പെടുത്തിയത്. കുർദിഷ് സംവിധായിക ലിസ കലാൻ ആയിരുന്നു പ്രഥമ ജേതാവ്. അവകാശപ്പോരാട്ടത്തിന്റെ പേരിൽ ഇറാൻ ഭരണകൂടത്തിന്റെ നിരന്തരമായ പീഡനത്തിന് വിധേയയാവുന്ന ചലച്ചിത്രകാരി മഹ്നാസ് മുഹമ്മദി 27ാമത് ഐ.എഫ്.എഫ്.കെയിൽ ഈ പുരസ്‌കാരത്തിന് അർഹയായി. 

കെനിയയിലെ യാഥാസ്ഥിതിക മൂല്യങ്ങൾക്കെതിരെ പൊരുതുന്ന ചലച്ചിത്രകാരിയാണ് വനൂരി കഹിയു. ആഫ്രിക്കയെ സംബന്ധിച്ച പൊതുധാരണകൾ തിരുത്തിക്കുറിക്കുന്നതിനും ഒരു പുതിയ വീക്ഷണം രൂപപ്പെടുത്തുന്നതിനുമായുള്ള 'ആഫ്രോബബിൾഗം' എന്ന കൂട്ടായ്മയുടെ സ്ഥാപക കൂടിയാണ് 43കാരിയായ വനൂരി. കാൻ ചലച്ചിത്രമേളയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ കെനിയൻ ചിത്രമായ 'റഫീക്കി'യാണ് വനൂരിയെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയയാക്കിയത്. രണ്ടു പെൺകുട്ടികളുടെ പ്രണയകഥ പറയുന്ന ഈ ചിത്രം രാജ്യത്തെ യാഥാസ്ഥിതിക ഭരണകൂടം നിരോധിച്ചു. 

നടപ്പുസദാചാരമൂല്യങ്ങളും കെനിയൻ നിയമവും ലംഘിച്ചുകൊണ്ട് ചിത്രം സ്ത്രീകളുടെ സ്വവർഗപ്രണയത്തെ പ്രോൽസാഹിപ്പിക്കുന്നുവെന്നാണ് നിരോധനത്തിന് കാരണമായി സെൻസർ ബോർഡ് പറഞ്ഞത്. കൊളോണിയൽ കാലം മുതൽ നിലവിലുള്ള നിയമപ്രകാരം കെനിയയിൽ സ്വവർഗലൈംഗികത 14 വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. പ്രധാന കഥാപാത്രമായ കേന പശ്ചാത്തപിക്കുന്ന വിധത്തിൽ അവസാനരംഗം മാറ്റിയാൽ മുതിർന്നവർക്കുള്ള ചിത്രത്തിനുള്ള സർട്ടിഫിക്കറ്റ് തരാമെന്ന് സെൻസർ ബോർഡ് പറഞ്ഞെങ്കിലും വനൂരി വഴങ്ങിയില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന ഭരണഘടനാവകാശം നിഷേധിച്ച സെൻസർ ബോർഡിനെതിരെ വനൂരി നിയമയുദ്ധം നടത്തി. കെനിയയിലെ ഭരണഘടനാ കോടതിയിൽ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി നടന്ന ആദ്യകേസ് ആയിരുന്നു അത്. 

ഓസ്‌കറിന് അയയ്ക്കാനുള്ള യോഗ്യത നേടുന്നതിനായി ഹൈക്കോടതി താൽക്കാലിക പ്രദർശനാനുമതി നൽകിയെങ്കിലും ഒരാഴ്ചയ്ക്കുശേഷം നിരോധനം തുടരുകയും 2020ൽ സെൻസർ ബോർഡിന് അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിനെതിരായ കനത്ത പ്രഹരം എന്നാണ് വനൂരി അന്ന് മാധ്യമങ്ങളോട് പ്രതികരിച്ചത്. 11 അവാർഡുകൾ നേടി അന്താരാഷ്ട്ര തലത്തിൽ ഈ ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ കെനിയയിൽ വനൂരിക്ക് എതിരെയുള്ള വിദ്വേഷ്വപ്രചാരണങ്ങൾ ശക്തമായി. കുടുംബത്തിൽനിന്നും സമുദായത്തിൽനിന്നും സാമൂഹികമാധ്യമങ്ങളിൽനിന്നും ഭീഷണികൾ വരെ ഉണ്ടായി.

 

ആഫ്രിക്ക എന്നാൽ യുദ്ധം, ദാരിദ്ര്യം, രോഗം എന്നിവയാണ് എന്ന തരത്തിലുള്ള ചിത്രീകരണങ്ങൾക്കും പ്രതിനിധാനങ്ങൾക്കുമെതിരെ പൊരുതുന്നതിനായാണ് വനൂരി 'ആഫ്രോബബിൾഗം' എന്ന കൂട്ടായ്മ രൂപീകരിച്ചത്. ആനന്ദം, പ്രത്യാശ, സ്‌നേഹം എന്നിവയിൽ അധിഷ്ഠിതമായ ആഫ്രിക്ക എന്ന പുതിയ വീക്ഷണമാണ് ഈ സംഘം മുന്നോട്ടുവെക്കുന്നത്. ഒരു സിനിമയിൽ ആരോഗ്യവും സന്തോഷവും സാമ്പത്തികസ്ഥിരതയുമുള്ള രണ്ടു ആഫ്രിക്കക്കാരെങ്കിലും ഉണ്ടായിരിക്കണമെന്ന് ഈ കൂട്ടായ്മ നിഷ്‌കർഷിക്കുന്നു. 

1980 ജൂൺ 21ന് നെയ്‌റോബിയിൽ ജനിച്ച വനൂരി കലിഫോർണിയ സർവകലാശാലയിൽനിന്ന് സംവിധാനത്തിൽ ബിരുദാനന്തര ബിരുദം നേടി.  1988ൽ നെയ്‌റോബിയിലെ അമേരിക്കൻ സ്ഥാനപതി കാര്യാലയത്തിൽനടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിർമ്മിച്ച ആദ്യചിത്രം 'ഫ്രം എ വിസ്പർ' 2009ൽ ആഫ്രിക്കൻ മൂവി അക്കാദമിയുടെ നിരവധി പുരസ്‌കാരങ്ങൾ നേടി. കാൻ ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വചിത്രത്തിനുള്ള അവാർഡ് നേടിയ 'പുംസി', സമാധാന നോബൽ ജേതാവ് വങ്കാരി മാതായിയെക്കുറിച്ചുള്ള ഡോക്യുമെന്ററി 'ഫോർ ഔർ ലാൻഡ്', നെറ്റ്ഫ്‌ളിക്‌സ് ചിത്രമായ 'ലുക്ക് ബോത്ത് വേയ്‌സ്' എന്നിവയാണ് വനൂരിയുടെ പ്രധാന ചിത്രങ്ങൾ.

ദക്ഷിണാഫ്രിക്കയിലെ ട്രിഗർഫിഷ് സ്റ്റുഡിയോയുമായി ചേർന്ന് ഒരു അനിമേഷൻ ചിത്രത്തിന്റെ എഴുത്തിലാണിപ്പോൾ വനൂരി. ഐക്യരാഷ്ട്ര സഭയുടെ അഭയാർത്ഥികൾക്കുള്ള ഏജൻസിയായ യു.എൻ.എച്ച്.സി.ആറിന്റെ ഗുഡ് വിൽ അംബാസഡറും കാൻ ചലച്ചിത്രമേളയിൽ തെരഞ്ഞെടുക്കപ്പെട്ട ആദ്യ സുഡാൻ ചിത്രമായ 'ഗുഡ് ബൈ ജൂലിയ' ഉൾപ്പെടെയുള്ള സിനിമകളിലെ പ്രധാനനടനുമായ ഗേർ ഡുവേനിയെക്കുറിച്ച് ഫീച്ചർ ഫിലിമിന്റെ ദൈർഘ്യമുള്ള ഡോക്യുമെന്ററി പൂർത്തിയാക്കിയിട്ടുണ്ട്. ഒപ്പം ദേശീയ സ്വത്വത്തെക്കുറിച്ചുള്ള 'ഹു ആം ഐ'്, നെയ്റോബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻഡി പോപ് ഗ്രൂപ്പിനെക്കുറിച്ചുള്ള 'ജസ്റ്റ് എ ബാൻഡ്' എന്നീ ഡോക്യുമെന്ററികളുടെയും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിൽ ആണിപ്പോൾ വനൂരി.

wanuri kahiu
Advertisment