കൊച്ചി: വര്‍ഷങ്ങള്ക്ക് ശേഷം മലയാളസിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മലയാളത്തിന്റെ ഹസ്യ ചക്രവർത്തി ജഗതി ശ്രീകുമാർ. 'വല' എന്ന ചിത്രത്തിലൂടെയാണ് ജഗതി മലയാള സിനിയിലേക്ക് മടങ്ങിയെത്തുന്നത്.
നടന്‍ അജുവര്‍ഗ്ഗീസാണ് വരാന്‍ പോകുന്ന 'വല' എന്ന ചിത്രത്തിലെ ജഗതിയുടെ റോള്‍ വെളിപ്പെടുത്തിയത്. ജഗതിയുടെ ജന്മദിനത്തിലാണ് പുതിയ സിനിമ വിശേഷം ആരാധകരെ അറിയിച്ചത്.
പ്രൊഫസര്‍ അമ്പിളി അഥവ അങ്കില്‍ ലൂണ.ആര്‍ എന്നാണ് ജഗതിയുടെ കഥപാത്രത്തിന്‍റെ പേര്. ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.
ഗഗനചാരി എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ ചന്തുവാണ് വല യുടെ സംവിധായകൻ. അന്യ ഗ്രഹജീവിയുടെ കഥ പറഞ്ഞ ഗഗനാചാരിയെപോലെ സോംബികളുമായാണ് 'വല' എന്ന പുതിയ ചിത്രമെത്തുന്നത്.
ഭൂമിയില്‍ നിന്നും പുറത്തേക്ക് വളര്‍ന്ന നിലയിലുള്ള ചുവപ്പന്‍ പേശികളുമായാണ് വലയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ രസകരമായ അനൗണ്‍സ്‌മെന്റ് വീഡിയോയും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, അജു വര്‍ഗീസ് അനാര്‍ക്കലി മരക്കാര്‍, കെ ബി ഗണേഷ് കുമാര്‍, ഭഗത് മാനുവൽ, ജോണ്‍ കൈപ്പള്ളില്‍, അർജുൻ നന്ദകുമാർ തുടങ്ങിയ താര നിരയുമായാണ് 'വല' എത്തുക.
കോമഡി കൂടി കലര്‍ന്നായിരിക്കും മലയാളത്തിന്റെ സോംബികള്‍ എത്തുക എന്ന സൂചനയായിരുന്നു ഈ വീഡിയോ നല്‍കിയത്.
ഗനനചാരിയുടെ തുടര്‍ച്ചയാണോ, വ്യത്യസ്തമായ ചിത്രമാണോ, അതോ പുതിയ യൂണിവേഴ്‌സിന് തുടക്കമാണോ എന്നെല്ലാം ചിത്രത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
'നമ്മളൊരു സിമുലേഷനിലാണോ, ലോകാന്ത്യം അടുത്തിരിക്കുകയാണ്, മരിച്ചവര്‍ ഉയര്‍ത്തുവരുമ്പോള്‍ നിലനില്‍പ് മാത്രമാണ് ഒരേയൊരു വഴി' എന്നീ വാചകങ്ങളോടെയാണ് അണിയറ പ്രവര്‍ത്തകര്‍ വലയുടെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
ഈ വാചകങ്ങളെയും ചൂഴ്ന്ന് പരിശോധിക്കുകയാണ് സിനിമാപ്രേമികള്‍. അതിനിടയിലാണ് ജഗതിയുടെ റോളിന്‍റെ പ്രഖ്യാപനം.
മലയാളത്തിലെ ആദ്യ സോംബി ചിത്രങ്ങളിലൊന്നായാണ് ഇപ്പോള്‍ വല വരാന്‍ ഒരുങ്ങുന്നത്. 2025ലായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.
അണ്ടർഡോഗ്സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രത്തിൻ്റെ സഹനിർമ്മാണം ലെറ്റേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റാണ്. ടെയ്‌ലര്‍ ഡര്‍ഡനും അരുണ്‍ ചിന്തുവും ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം സുര്‍ജിത് എസ് പൈ, സംഗീതം ശങ്കര്‍ ശര്‍മ്മ, എഡിറ്റിംഗ് സിജെ അച്ചു, മേക്കപ്പ് ആര്‍ജി വയനാടന്‍, വസ്ത്രാലങ്കാരം ബ്യൂസി ബേബി ജോണ്‍, വിഎഫ്എക്സ് മേരാക്കി, സൗണ്ട് ഡിസൈന്‍ ശങ്കരന്‍ എ എസ്, സിദ്ധാര്‍ത്ഥന്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.
ഫൈനല്‍ മിക്സ് വിഷ്ണു സുജാഥന്‍, ക്രിയേറ്റീവ് ഡയറക്ടര്‍ വിനീഷ് നകുലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍.