കൊച്ചി: മലയാള സിനിമയ്ക്ക് നർമ്മത്തിന്റെ പുതിയ ഭാവതലം സമ്മാനിച്ച സമവിധായകനായിരുന്നു ഷാഫി. മലയാളികളെ നർമ്മത്തിന്റെ വഴിയെ നടത്താൻ ഷാഫിയുടെ ബ്രില്യൻസിനു നിശേഷം കഴിഞ്ഞു.
18 സിനിമകൾകൊണ്ട് മലയാളികളുടെ മനസ് നിറച്ചതാണ് ഷാഫി ടെക്നിക്. കോമഡി ചിത്രങ്ങള്‍ പ്രേക്ഷകരുമായി കണക്റ്റ് ചെയ്യണമെങ്കില്‍ നായകന്‍ മാത്രം നന്നായതുകൊണ്ട് ആയില്ല.
ചെറുതും വലുതുമായ കഥാപാത്രങ്ങള്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളിലാണ് കോമഡി വര്‍ക്ക് ആവുന്നത്. ഇത് ഏറ്റവും നന്നായി അറിയുന്ന സംവിധായകനായിരുന്നു ഷാഫി.
അതിനാല്‍ത്തന്നെ ഷാഫിക്കുവേണ്ടി സിനിമ രചിക്കാൻ റാഫി മെക്കാര്‍ട്ടിനും ബെന്നി പി നായരമ്പലവും ഉദയകൃഷ്ണയും സിബി കെ തോമസും തുടങ്ങിയ വലിയ തിരക്കഥ കൃത്തുക്കൾ തന്നെയുണ്ടായിരുന്നു.
ഷാഫിയുടെ ചിത്രങ്ങൾ മലയാളികൾ വെറുതെ കണ്ട് തീർക്കുകയല്ല മറിച്ച് ചിരിച്ച് രസിച്ച് ആസ്വദിച്ച് കണ്ട ചിത്രങ്ങളായിരുന്നു. ആ ചിത്രങ്ങളിലേറെയും നായകന്മാരേക്കാൾ തിളങ്ങിയത് സഹതാരങ്ങളായിരുന്നു.
കല്യാണ രാമനിലെ മിസ്റ്റര്‍ പോഞ്ഞിക്കരയെയും മായവിയിലെ സ്രാങ്കിനെയും ചട്ടമ്പിനാട്ടിലെ ദശമൂലം ദാമുവിനെയും പുലിവാൽ കല്യാണത്തിലെ മണവാളനെയും കുറിച്ചോർത്ത് ചിരിക്കാത്തവർ മലയളത്തിലില്ല.
സലിംകുമാർ സുരാജ് തുടങ്ങി എത്ര താരങ്ങളെ മലയാള സിനിമയിലേക്ക് കൈപിടിച്ചു നടത്താൻ ഷാഫിയെന്ന മായാജാലക്കാരനു സാധിച്ചു.
പുതു തലമുറ ഒരു പക്ഷേ ഏറ്റവും കൂടുതൽ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളിലേറെയും ഷാഫിയുടെ ചിത്രങ്ങളിലേതായിരുന്നു.
ആ കഥാപത്രങ്ങളെ നെഞ്ചിലേറ്റുക മാത്രമല്ല ഡയലോഗ് പോലും പുതു തലമുറയ്ക്ക് ഹരം പകർന്നവയാണ്.
സിനിമകളുടെ മൊത്തം കഥയേക്കാള്‍ എപ്പിസോഡ് സ്വഭാവത്തില്‍ സിറ്റ്വേഷനുകള്‍ അടര്‍ത്തിയെടുത്താലും, ചിരിക്കാന്‍ ആവോളമുണ്ടാവും എന്നതായിരുന്നു ഷാഫി അടക്കമുള്ള സംവിധായകരുടെ സിനിമകളിലെ പ്രത്യേകത.
ചട്ടമ്പിനാടില്‍ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച ദശമൂലം ദാമുവിനെ നായകനാക്കി ഒരു സിനിമയൊരുക്കണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാഫി മലയാള സിനിമയോട് വിട പറഞ്ഞത്.