/sathyam/media/media_files/2025/02/08/o2fwM355iQ1zCETxU60y.jpg)
കൊച്ചി: റിലീസ് ചെയ്യുന്ന എല്ലാ മലയാള സിനിമകളുടെയും കളക്ഷൻ ഓരോ മാസവും പുറത്തുവിടാനൊരുങ്ങുകയാണെന്ന് നിർമാതാവ് ജി സുരേഷ് കുമാർ.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തുടങ്ങാൻ പോകുന്ന യൂട്യൂബ് ചാനൽ ആയ ‘വെള്ളിത്തിര’യിലൂടെയാണ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്തു വിടാൻ ആലോചിക്കുന്നത്.
100 കോടി രൂപ ഷെയര്‍ വന്ന ഒരു സിനിമ കാണിച്ചുതരുമോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം താരങ്ങളെ വെല്ലുവിളിച്ചു.
തങ്ങളുടെ പടം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് താരങ്ങള്‍ നിര്‍മാതാക്കളെ കൊണ്ട് പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. അല്ലാതെ സ്വന്തം ഗതികേട് അറിയുന്ന നിര്‍മാതാക്കള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിർമാതാക്കൾ ഷെയർ ആണ് കൂട്ടാറുള്ളത്, അല്ലാതെ മറ്റൊന്നും അല്ല”. - സുരേഷ് കുമാർ പറഞ്ഞു. നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് മാധ്യമങ്ങളോട് പ്രത്യേകം വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ് കുമാർ.
കഴിഞ്ഞ വര്‍ഷം 200 സിനിമകള്‍ ഇറങ്ങിയതില്‍ ആകെ 24 സിനിമകള്‍ മാത്രമാണ് ഓടിയതെന്ന് സുരേഷ് കുമാർ വ്യക്തമാക്കി. വിജയശതമാനം എന്നു പറയുന്നത് വെറും 12 ശതമാനം മാത്രമാണ്.
176 ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയം ഏറ്റുവാങ്ങി. 650 - 700 കോടിക്കിടയിലാണ് സിനിമ രംഗത്ത് കഴിഞ്ഞ വര്‍ഷം നിര്‍മാതാക്കള്‍ക്ക് സംഭവിച്ച നഷ്ടമെന്നും അദ്ദേഹം പറഞ്ഞു. പല നിര്‍മാതാക്കളും നാടുവിട്ടുപോകേണ്ട ഗതികേടിലാണ്.
ഒരു രീതിയിലും ഒരു നിര്‍മാതാവിന് സിനിമയെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ മലയാള സിനിമ. ഏറ്റവും വലിയ പ്രശ്‌നം നടീനടന്‍മാരുടെ പ്രതിഫലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നമുക്ക് ചിന്തിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പ്രതിഫലമാണ് താരങ്ങള്‍ വാങ്ങുന്നത്. അമിതമായ പ്രതിഫലമാണ് താരങ്ങള്‍ വാങ്ങിക്കൊണ്ടിരിക്കുന്നത്. താരങ്ങള്‍ പ്രതിഫലം കുറയ്ക്കാതെ ഇനി മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.