കൊച്ചി: തീയേറ്ററുകളിൽ കുടുംബ പ്രേഷകർ നെഞ്ചിലേറ്റിയ നാരായണീൻറെ മൂന്നാണ്മക്കൾ ഒടിടിയിലെത്തി. മലയാളത്തിൽ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച ബാനറായ ഗുഡ്‍വിൽ എൻറർടെയ്ൻമെൻറ്സ് 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം നിർമ്മിച്ച ചിത്രമാണ് നാരായണീൻറെ മൂന്നാണ്മക്കൾ.
സഹോദര ബന്ധത്തിന്റെ തീവ്രതയുടെ ഒരു ചെറിയ കഥപറയുന്ന വലിയ ചിത്രമാണ് ശരൺ വേണുഗോപാൽ തിരക്കഥയും സംവിധാനവുമൊരുക്കിയ 'നാരായണീന്റെ മൂന്നാണ്മക്കൾ'.
ചിത്രത്തിൽ മലയാള സിനിമയിലെ നെടുംതൂണുകളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ്, അലൻസിയർ എന്നിവരുടെ സാന്നിധ്യമാണ് ഏറെ ശ്രദ്ധേയം.
ഫെബ്രുവരി 7 നായിരുന്നു ചിത്രത്തിന്റെ തിയറ്റർ റിലീസ്. ഇപ്പോഴിതാ ഒരു മാസത്തിനിപ്പുറം ചിത്രം ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്.
കൊയിലാണ്ടിയിലെ ഒരു ഉൾഗ്രാമത്തിലുള്ള പുരാതനമായ തറവാട്ടിലെ അമ്മയാണ് നാരായണി. അമ്മ അത്യാസന്ന നിലയിലായത് അറിഞ്ഞ് നാട്ടിലും വിദേശത്തുമുള്ള മൂന്നാണ്മക്കൾ ഒന്നിച്ച് വീട്ടിലെത്തുന്നു.
മൂത്തമകൻ വിശ്വൻ, രണ്ടാമത്തവൻ സേതു, യുകെയിൽ സ്ഥിരതാമസമാക്കിയ ഇളയമകൻ ഭാസ്‌കരൻ എന്നിവരാണ് നാരായണീന്റെ ആ മൂന്നാണ്മക്കൾ.
കരുത്തുറ്റ അഭിനയേതാക്കളുടെ സാന്നിധ്യമാണ് നാരായണീന്റെ മൂന്നാണ്മക്കളെ ശ്രദ്ധേയമാക്കുന്നത്.
ടൈറ്റിൽ കഥാപാത്രങ്ങളായ മൂന്നാണ്മക്കളായി എത്തുന്നത് അലൻസിയർ, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ്. മൂന്നുപേരുടെയും മത്സരിച്ചുള്ള അഭിനയമാണ് പ്രേക്ഷകനെ ഏറെ ആകർഷിക്കുന്നത്.