/sathyam/media/media_files/2025/03/26/UjbZ7YgapAWhMtZjmJ1f.jpg)
കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്‍മാനെതിരെ വഞ്ചനാ കുറ്റത്തിന് പൊലീസ് കേസ് എടുത്തതിനു പിന്നാലെ പ്രതികരണവുമായി ഷാൻ റഹ്‍മാൻ രംഗത്ത് എത്തി.
കൊച്ചിയിൽ ജനുവരിയിൽ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് ഇവൻറ് മാനേജ്മെൻറ് കമ്പനി ഉടമ നൽകിയ പരാതിയിലാണ് കേസ്.
മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്‍മാനോട് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഷാൻ ഇതുവരെ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിട്ടില്ലെന്നാണ് വിവരം.
അതിനു പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ ഷാൻ തന്റെ ഭാ​ഗം വിശദീകരിച്ച് കുറിപ്പിട്ടത്.
ഷാൻ റഹ്മാൻറെ കുറിപ്പ് ഇങ്ങനെയാണ്
ജനുവരി 25ന് നടന്ന ഉയിരേ - ഷാൻ റഹ്മാൻ ലൈവ് ഇൻ കോൺസെർട് - പരിപാടിയുമായി ബന്ധപ്പെട്ട പ്രചരിക്കുന്ന തെറ്റായ വസ്‌തുതകളെ അഭിസംബോധന ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
തുടക്കത്തിൽ തന്നെ പരിപാടിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരുപാട് വെല്ലുവിളികൾ നേരിട്ടിരുന്നു. അതിലൊന്ന് മിസ്റ്റർ നിജു രാജ് അബ്രഹാം (അറോറ എൻറർടെയ്മെൻറ്) എന്നയാളുമായി ഉണ്ടായ തർക്കമാണ്.
ഇതുമായി ബന്ധപ്പെട്ട ഒരു കംപ്ലെയ്ൻറ് ഫയൽ ചെയ്‌ത് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലെ കീഴിൽ ഇപ്പോൾ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
തുടക്കം മുതലേ ഞങ്ങൾ അന്വേഷണവുമായി സുതാര്യതയും സഹകരണവും നീതിയും പുലർത്തിയിട്ടുണ്ട്. പ്രൊഫഷണലിസം, സമഗ്രത, നിയമനടപടി എന്നിവയിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
എങ്കിലും മിസ്റ്റർ നിജു രാജ് അബ്രഹാം ജനങ്ങളെയും മീഡിയയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
ഈ ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടുവാൻ വേണ്ടിയുള്ളതാണ് എന്നും വ്യക്തമാണ്.
ഈ കേസ് അട്ടിമറിക്കാനും ഞങ്ങളെ ഒരു സെറ്റ്‌മെൻറിന് പ്രേരിപ്പിക്കാനും വേണ്ടി മെനഞ്ഞ തന്ത്രം ആണെന്ന് ഞങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്- ആയതിനാൽ എല്ലാ ആരോപണയങ്ങളെയും ശക്തമായി നിഷേധിക്കുന്നു.
നിയമ വിദഗ്‌ധർ ഈ വിഷയം സജീവമായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടത്തെ നീതിന്യായ വ്യവസ്ഥയിൽ പൂർണ വിശ്വാസം ഉള്ളതിനാൽ സത്യം ജയിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു.
"ഞങ്ങളുടെ പ്രേക്ഷകരും ടീമംഗങ്ങളും, പങ്കാളികളും ഞങ്ങളിൽ അർപ്പിച്ച വിശ്വാസത്തിന് ഞങ്ങൾ നന്ദി രേഖപ്പെടുത്തുന്നു. വസ്‌തുതകൾ വ്യക്തമായും മാന്യമായും അവതരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.
ഏകപക്ഷീയമായ വിവരണത്തെ അടിസ്ഥാനമാക്കിയുള്ള ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്ന് ഞങ്ങൾ മാധ്യമങ്ങളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കുന്നു. നിയമപരവും ഔദ്യോഗികവുമായ ചാനലുകളിലൂടെ ഞങ്ങൾ പങ്കിടുന്ന കൂടുതൽ /അപ്ഡേറ്റുകൾക്കായി ദയവായി കാത്തിരിക്കുക.
ഷാൻ റഹ്മാൻറെയും ഭാര്യയുടെയും ഇവരുടെ സ്ഥാപനത്തിൻറെ പേരിലുമാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അതേ സമയം ഉയിരെ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും.
ഉയിരെ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവൻറ് മാനേജ്മെൻറ് കമ്പനിയായ അറോറ ആയിരുന്നു.
പരിപാടിയുടെ പ്രൊഡക്ഷൻ, താമസം, ഭക്ഷണം, യാത്ര പാർക്കിംഗ് ഗ്രൗണ്ടിൻറെ പണം തുടങ്ങി ബൗൺസർമാർക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു.
ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവൻറ് മാനേജ്മെൻറ് കമ്പനി ഉടമ നിജു രാജിൻറെ പരാതി.