തെന്നിന്ത്യൻ താരം തൃഷയ്‌ക്കെതിരായ ലൈംഗികാധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി മൻസൂർ അലി ഖാൻ. തന്റെ പരാമർശം തമാശ രൂപേണ ആയിരുന്നുവെന്നും ആരോ എഡിറ്റ് ചെയ്ത വീഡിയോ കണ്ട് തൃഷ തെറ്റിദ്ധരിച്ചെന്നും മൻസൂർ അലി ഖാൻ പറഞ്ഞു. ലിയോയിൽ തൃഷയ്‌ക്കൊപ്പം ബലാത്സംഗ സീൻ ഇല്ലാത്തതിൽ നിരാശയുണ്ടെന്നാണ് മൻസൂർ അലി ഖാൻ നേരത്തെ പറഞ്ഞത്.
മൻസൂറിന്റെ പ്രതികരണം ഇങ്ങനെ: 'ഒരു മനുഷ്യനെന്ന നിലയിൽ ഞാൻ ജനങ്ങൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീർത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങൾക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവർക്കും അറിയാം.
തൃഷയുടെ വലിയ ആരാധികയാണ് എന്റെ മകൾ. ഇക്കാര്യം ലിയോ സിനിമയുടെ പൂജ സമയത്ത് തൃഷയോട് പറഞ്ഞിട്ടുണ്ട്. സഹനടിമാരോട് എപ്പോഴും എനിക്ക് ബഹുമാനമാണ്. തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് കരുതുന്നു. ആരോ എഡിറ്റ് ചെയ്ത വീഡിയോ തൃഷ കണ്ട് തെറ്റിദ്ധരിക്കുകയായിരുന്നു. പഴയതുപോലെ നടിമാർക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി ഞാൻ പറഞ്ഞതാണ്' മൻസൂർ കുറിച്ചു.