/sathyam/media/media_files/SNSMB7p8b5J88dPaV3gD.jpg)
മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയാണ് നടി ദിയ മിര്‍സ ബോളിവുഡിലെത്തുന്നത്. ഇതിനോടകം നിരവധി സിനിമകളിലും സീരീസുകളിലും ദിയ മിർസ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ കരിയറിന്റെ തുടക്കകാലത്ത് തനിക്കു നേരിടേണ്ടി വന്ന വേര്‍തിരിവുകളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിയ മിര്‍സ.
സിനിമാ മേഖലയിലെ സ്ത്രീകൾക്ക് അന്ന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാക്കിയിരുന്നില്ല, ചെറിയ അവസരങ്ങളിൽ പോലും സ്ത്രീകൾ പ്രൊഫഷണലല്ലെന്ന് മുദ്രകുത്തപ്പെടുത്തിയെന്നും ദിയ പറഞ്ഞു.
വളരെ കുറച്ച് സ്ത്രീകള്‍ മാത്രമായിരുന്നു അന്ന് സെറ്റില്‍ ജോലി ചെയ്തിരുന്നത്. അതിനാല്‍ ധാരാളം പ്രതിസന്ധികളുണ്ടായിരുന്നു. ഞങ്ങളോട് വേര്‍തിരിവ് കാണിച്ചിരുന്നു. ഞങ്ങള്‍ക്ക് ലഭ്യമാക്കിയ സൗകര്യങ്ങളില്‍ അതുണ്ടായിരുന്നു. ചെറിയ വാനിറ്റി വാനായിരുന്നു ലഭിച്ചിരുന്നത്. പാട്ട് ചിത്രീകരിക്കാന്‍ ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ ടോയ്‌ലറ്റ് പോലുമുണ്ടാകില്ല. മരങ്ങള്‍ക്കോ പാറകള്‍ക്കോ പുറകില്‍ പോകേണ്ടി വരും.
വലിയ ഷീറ്റ് വച്ച് മൂന്ന് പേര്‍ മറച്ചു പിടിക്കേണ്ടി വരും. ഞങ്ങൾക്ക് വസ്ത്രം മാറാൻ പോലും ഇടമില്ലായിരുന്നു. സ്വകാര്യതയും വൃത്തിയും ഇല്ലായിരുന്നു. പുരുഷന്മാര്‍ വരാന്‍ വൈകിയാല്‍ പോലും ആരും ഒന്നും പറയില്ല. പക്ഷേ സ്ത്രീകള്‍ കാരണം ചെറുതായി വൈകിയാല്‍ പോലും ഞങ്ങളെ അണ്‍പ്രെഫഷനല്‍ ആക്കിക്കളയുമായിരുന്നു. പല സ്ത്രീ അഭിനേതാക്കളും നടൻമാർ വൈകിയെത്തുന്നതിനെക്കുറിച്ചും ശുചിത്വം, സ്വകാര്യത പ്രശ്‌നങ്ങൾ എന്നിവയെ കുറിച്ചും സിനിമ സെറ്റിൽ പറഞ്ഞിട്ടുണ്ട്.
എന്റെ ഹൃദയം തന്നെ നല്‍കാന്‍ ഞാന്‍ ഒരുക്കമായ ഗംഭീര സംവിധായകരുണ്ട്. അവര്‍ക്കൊപ്പം ജോലി ചെയ്യാന്‍ എനിക്ക് അതിയായ ആഗ്രഹമുണ്ട്. പക്ഷെ അവര്‍ എന്നെ കാസ്റ്റ് ചെയ്തിട്ടില്ല, അതേ സംവിധായകര്‍ ഇന്ന് എനിക്കൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്എന്നും ദിയ മിർസ പറഞ്ഞു.