ചെന്നെെ: വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാൻ ചോദിച്ചപ്പോള്‍ നിര്‍മാതാവായ വൈശാഖ് സുബ്രഹ്മണ്യം 15 കോടി ആവശ്യപ്പെട്ടതായി തമിഴ് സിനിമാ നിര്‍മാതാവ് ജി ധനഞ്ജയന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. അതുകൊണ്ടാണ് ഇത്ര വലിയ തുക ചോദിക്കാന്‍ കാരണമായത് എന്ന് അദ്ദേഹം പറയുന്നു. മഞ്ഞുമ്മലിനേക്കാള്‍ മികച്ച ചിത്രമാണ് വര്‍ഷങ്ങള്‍ക്ക് ശേഷമെന്ന് വൈശാഖ് അവകാശപ്പെട്ടതായും ധനഞ്ജയന്‍ പറഞ്ഞു. വിസില്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധനഞ്ജയന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
'മഞ്ഞുമ്മല്‍ ബോയ്‌സ് വമ്പൻ ഹിറ്റായി ഓടിക്കൊണ്ടിരുന്ന സമയമായിരുന്നു. ആ സമയത്താണ് വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ട്രെയിലര്‍ കാണുന്നത്. അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് തമിഴിനാട്ടില്‍ ചിത്രം റിലീസ് ചെയ്യാം എന്നു കരുതി ഞാന്‍ ചിത്രത്തിന്റെ നിര്‍മാതാവിനെ വിളിക്കുന്നത്. സിനിമ തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. '
ന്യായമായ തുക പറയുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഇത് മഞ്ഞുമ്മല്‍ ബോയ്‌സിനേക്കാള്‍ മികച്ച പടമാണ് എന്നായിരുന്നു വൈശാഖ് എന്നോട് പറഞ്ഞത്. മഞ്ഞുമ്മല്‍ ബോയ്‌സിന് 13- 14 കോടി രൂപയാണ് കൊടുത്തത്. ഇതിന് 15 കോടി തന്നാല്‍ നല്‍കാമെന്ന് പറഞ്ഞു. മലയാളത്തില്‍ പറഞ്ഞത് കൊണ്ട് ആദ്യം എനിക്ക് മനസിലായില്ല. 15 ആണോ 1.5 ആണോ എന്ന് ഞാന്‍ വീണ്ടും എടുത്ത് ചോദിച്ചു. 15 കോടിയാണ് എന്ന് പറഞ്ഞു. ആരെങ്കിലും 15 കോടി തന്നാല്‍ നിങ്ങൾ കൊടുത്തേക്കാന്‍ പറഞ്ഞു ഞാന്‍ ഫോൺ വെച്ചു.'