കൊച്ചി: ജീത്തുജോസഫ് കൂട്ടുകെട്ടിൽ മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം നേരിന്റെ റിലീസിന് പ്രതിസന്ധിയെന്ന് വിവരം. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.എഴുത്തുകാരൻ ദീപക് ഉണ്ണിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
അഭിനേതാവും അഭിഭാഷകയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇരുവരും ചേർന്ന് തൻറെ കഥ മോഷ്ടിച്ചാണ് സിനിമ തയ്യാറാക്കിയിരിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. മൂന്ന് വർഷം മുൻപ് കൊച്ചിയിലെ ഹോട്ടലിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്ന് തന്റെ കഥ നിർബന്ധിച്ച് വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയിൽ നിന്നും ഒഴിവാക്കിയെന്നും കഥാകാരൻ ഹർജിയിൽ ആരോപിക്കുന്നു.
സിനിമ 21 ന് റിലീസ് ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്. ഹർജി നാളെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് പരിഗണിക്കും.