സ്ത്രീവിരുദ്ധ പരാമർശം; മൻസൂർ അലിഖാനെ പോലീസ് ചോദ്യം ചെയ്യും

താര സംഘടനകള്‍ക്കെതിരേയും മന്‍സൂര്‍ പ്രതികരിച്ചു. വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത്. നാല് മണിക്കൂറിനകം നോട്ടീസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും താരം അറിയിച്ചു.

author-image
ഫിലിം ഡസ്ക്
New Update
trisha mansoor new.jpg


സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലിഖാനെ വ്യാഴാഴ്ച പോലീസ് ചോദ്യം ചെയ്യും. ചെന്നൈയിലെ മഹിളാ പോലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച് ബുധനാഴ്ച അലിഖാന് സമന്‍സ് നല്‍കുകയായിരുന്നു. നടിമാരെ ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് കേസെടുത്തത്. ഇതേസമയം തന്റെ ഭാഗത്ത് തെറ്റില്ലെന്ന നിലപാടിലാണ് മന്‍സൂര്‍ അലിഖാന്‍.

Advertisment

സ്ത്രീകളെ അപമാനിച്ചതിന് മാപ്പുപറയണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഒരിക്കലും മാപ്പുപറയില്ലെന്ന നിലപാടിലാണ് മന്‍സൂര്‍ അലി ഖാന്‍. ഒപ്പം തന്നോട് സംസാരിക്കുക പോലും ചെയ്യാതെ സംവിധായകന്‍ ലോകേഷ് കനകരാജ് പ്രസ്താവനയിറക്കിയതില്‍ നിരാശയുണ്ടെന്നും, ഇനി നായകനായി അഭിനയിക്കാന്‍ ആണെങ്കില്‍ മാത്രമേ ലോകേഷിനൊപ്പം സിനിമ ചെയ്യുകയുള്ളുവെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. തമിഴ് താര സംഘടനയായ നടികര്‍ തിലകം തന്നെ അപമാനിക്കുകയാണ് ചെയ്തത്, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പ്രസ്മീറ്റില്‍ മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു.

സിനിമയിലെ ബലാത്സംഗ രംഗങ്ങള്‍ യഥാര്‍ത്ഥമാണോ, കൊലപാതക ദൃശ്യങ്ങളില്‍ ആരെയെങ്കിലും കൊല്ലുന്നുണ്ടോയെന്നും മന്‍സൂര്‍ ചോദിച്ചു. താര സംഘടനകള്‍ക്കെതിരേയും മന്‍സൂര്‍ പ്രതികരിച്ചു. വിശദീകരണം ചോദിക്കാതെയാണ് തന്നോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടത്. നാല് മണിക്കൂറിനകം നോട്ടീസ് പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും താരം അറിയിച്ചു. 

തമാശ രൂപേണയാണ് താന്‍ അക്കാര്യങ്ങള്‍ പറഞ്ഞതെന്നും മന്‍സൂര്‍ പറഞ്ഞു. നിരവധി മുന്‍നിര നായികമാര്‍ക്കൊപ്്പം അഭിനയിച്ചിട്ടുണ്ട്. അവരെല്ലാവര്‍ക്കും തന്നെ തന്റെ സ്വഭാവത്തെ കുറിച്ച് നന്നായി അറിയാം. അഭിമുഖത്തില്‍ തമാശയായിട്ടായിരുന്നു താന്‍ മറുപടി നല്‍കിയത്. ഇപ്പോള്‍ നടക്കുന്ന ഭീഷണികള്‍ക്ക് മുന്നില്‍ വഴങ്ങുന്നയാളല്ല താനെന്നും പറഞ്ഞിരുന്നു. 

പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ നടിക്കൊപ്പം കിടപ്പറ രംഗങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നാണ് നടന്‍ പറഞ്ഞത്. തൃഷയ്ക്കൊപ്പം ബലാത്സംഗ സീന്‍ ഇല്ലാത്തതില്‍ നിരാശയുണ്ടെന്നും മന്‍സൂര്‍ പറഞ്ഞിരുന്നു. 

മന്‍സൂര്‍ അലി ഖാന്റെ വാക്കുകള്‍: 'എനിക്ക് വലിയ ആഗ്രഹമായിരുന്നു, ഉറപ്പായും തൃഷയുടെ ഒപ്പം ബെഡ് റൂം സീന്‍ കാണും എന്ന് പ്രതീക്ഷിച്ചു. ഖുശ്ബുവിനെയും റോജയെയും കട്ടിലിലേക്ക് എടുത്തിട്ടതുപോലെ തൃഷയേയും ഇടാമെന്ന് കരുതി. 150 സിനിമകളില്‍ ചെയ്യാത്ത ബലാത്സംഗ സീനൊന്നുമല്ലല്ലോ'. മന്‍സൂറിന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് തൃഷയും എത്തി. 

തൃഷയുടെ വാക്കുകള്‍ ഇങ്ങനെ: ' മന്‍സൂര്‍ അലി ഖാന്‍ എന്നെക്കുറിച്ച് നീചവും വെറുപ്പുളവാക്കുന്നതുമായ രീതിയില്‍ സംസാരിച്ച ഒരു വീഡിയോ അടുത്തിടെ കാണാന്‍ ഇടയായി. ഞാന്‍ അതില്‍ ശക്തമായി അപലപിക്കുകയാണ്.  ലൈംഗികത, അനാദരവ്, സ്ത്രീവിരുദ്ധത, വെറുപ്പുളവാക്കുന്ന, മോശം അഭിരുചിയുള്ള ഒരാളുടെ പ്രസ്താവനയാണത്.

ഇയാള്‍ക്കൊപ്പം ഒരിക്കലും സ്‌ക്രീന്‍ സ്‌പേസ് പങ്കിടാത്തതില്‍ ഞാന്‍ ഇപ്പോള്‍ സന്തോഷവതിയാണ്, എന്റെ സിനിമാ ജീവിതത്തിന്റെ ബാക്കി ഭാഗങ്ങളിലും അതൊരിക്കലും സംഭവിക്കില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തും. അയാളെ പോലുള്ളവര്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണ്' എന്നാണ് തൃഷ പറഞ്ഞത്. മന്‍സൂറിന്റെ പ്രസ്താവനയ്ക്കെതിരെ വനിതാകമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. 

mansoor ali khan film
Advertisment