കാസർകോട്: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ സിനിമ, ടെലിവിഷൻ താരം ഷിയാസ് കരീമിനെ കാസർകോട് ചന്ദേര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.വ്യാഴാഴ്ച ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് ഷിയാസിനെ പിടികൂടിയത്.
ഷിയാസ് കരീമിന് ഹൈക്കോടതി ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കാസർകോട് ചന്തേര പൊലീസാണ് ഷിയാസിനെ ചെന്നൈ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ചന്ദേര പൊലീസ് ഷിയാസ് കരീമിനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെ ഇറക്കിയിരുന്നു.
കാസർകോട് ഹൊസ്ദുർഗ് താലൂക്കിലെ തീരദേശ സ്വദേശിനിയായ യുവതിയാണ് പരാതിക്കാരി. വർഷങ്ങളായി എറണാകുളത്തെ ജിമ്മിൽ ട്രെയിനറായ ജോലി ചെയ്യുകയായിരുന്നു യുവതി. ഇതിനിടയിലാണ് നടനുമായി പരിചയപ്പെട്ടതെന്നും പിന്നീട് വിവാഹ വാഗ്ദാനം നൽകിയെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. ചെറുവത്തൂർ ദേശീയപാതയോരത്തെ ഹോട്ടലിൽ വച്ച് പീഡിപ്പിച്ചതായും 11 ലക്ഷത്തിൽപ്പരം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഷിയാസിൻറെ വിവാഹനിശ്ചയം. ഇതിൻറെ ചിത്രങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു.