/sathyam/media/media_files/2025/05/02/VFwLndqsBk67rm3OFvZw.jpg)
കോഴിക്കോട്: മുൻ നക്സലൈറ്റും തൊഴിലാളി നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ ഗ്രോ വാസുവിന്റെ ജീവിതവും രാഷ്ട്രീയവും പ്രമേയമായ ഡോക്യുമെന്ററി സിനിമ 'ഗ്രോ വാസു' മെയ് 1 തൊഴിലാളി ദിനത്തിൽ യൂട്യൂബിലൂടെ റിലീസ് ചെയ്തു.
16-മത് IDSFFK, ചെന്നൈ സോഷ്യൽ ജസ്റ്റിസ് ഫിലിം ഫെസ്റ്റിവൽ, ചിറ്റൂർ പാഞ്ചജന്യം, ഗുഫ്തുഗു ഫിലിം ഫെസ്റ്റ് തുടങ്ങിയ അന്താരാഷ്ട്ര മേളകളിലെ പ്രദർശനത്തിന് ശേഷമാണ് റിലീസ്. എ.വി.എം ഉണ്ണി ആർക്കൈവ്സ് യൂട്യൂബ് ചാനലിലാണ് റിലീസ്.
ഔട്ട് ഓഫ് ഓർഡർ ഫിലിംസും എ.വി.എം ഉണ്ണി ആർക്കൈവ്സും ചേർന്ന് നിർമ്മിച്ച ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് അർഷഖാണ്. മറ്റു അണിയറ പ്രവർത്തകർ, ഛായാഗ്രാഹകൻ: സൽമാൻ ഷരീഫ്, എഡിറ്റ്: കെവിൻ, മ്യൂസിക്: സനൂപ് ലൂയിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലുഖ്മാനുൽ ഹക്കീം.
പ്രധാന ഡയലോഗുകൾ :
"അദ്ദേഹം പറഞ്ഞത്, ത്രിവർണ്ണ പതാക - മുതലാളിമാരുടെ പാർട്ടിയാണ്. പച്ചക്കൊടി - മാപ്പിളമാരുടെ പാർട്ടിയാണ്. ചുകപ്പ് കൊടി - അത് നമ്മുടെ പാർട്ടിയാണ്. തൊഴിലാളികളുടെ പാർട്ടി. അന്ന് മുതൽ ഞാനും നെല്ലിക്കോട് ഭാസ്കരനും അനുജൻ നൊണ്ടി വാസു എല്ലാവരും ചുകപ്പ് കൊടിയുടെ ആൾക്കാരായി."
"വളരെ പ്രയാസകരമായിട്ടുള്ള ഒരു കാര്യമാണ് അങ്ങേയറ്റം ഉപചാപകന്മാരും തിരുട്ട് മാർഗക്കാരും ഈ നക്സൽ പ്രസ്ഥാനത്തിൽ പോലും ഉണ്ടെന്ന് ഞാൻ മനസ്സിലാക്കുകയാണ്. അത് മാത്രമല്ല, പോലീസ് ഏജന്റുമാർ ഉണ്ടെന്നും മനസ്സിലായി. അതുമല്ല, സവർണ്ണ അവർണ്ണ മനോഭാവം അതി തീക്ഷ്ണമായിട്ടുണ്ട് എന്നും മനസ്സിലായി."
"അവരാണ് പറയുന്നത് നിറുത്തിക്കളയാൻ. അത് എന്നെ സംബന്ധിച്ച് വളരെ പ്രയാസകരമായിരുന്നെങ്കിലും അത് മാത്രമാണ് പോംവഴി ഉണ്ടായിരുന്നത്. ജീവിക്കണോ അതല്ല അപമാനിതനായി ജീവിക്കണോ അതല്ല രാഷ്ട്രീയം നിർത്തണോ എന്ന പ്രശ്നമാണ് മുന്നിൽ വന്നത്. അങ്ങനെയാണ് ഞാൻ രാഷ്ട്രീയം നിർത്തുന്നത്."
"തൊഴിലാളികളെ സംബന്ധിച്ചിടത്തോളം പ്രശ്നം ജോലിയാണ്. വേതനമാണ്. കുടുംബത്തിനെ നോക്കലാണ്."
"അങ്ങനെയൊക്കെ ആയാലും ഞാനവനെ സബൂറാക്കി കൊണ്ട് നടക്കും. ഓനെന്ത് അപകടം ഉണ്ടാക്കിയാലും എനിക്ക് പരാതിയില്ല. അവനറിയില്ലല്ലോ.."
"മൂന്ന് ദിവസം ഞാൻ കാട്ടിൽ തന്നെയായിരുന്നു, ഒറ്റക്ക്."
"അപ്പോൾ അദ്ദേഹം പറയുകയാണ്, നിങ്ങൾ ഒരു ഭാഗ്യവാനാണ്. എന്താന്ന് വെച്ചാൽ കണ്ടാൽ അന്നേരം വെടി വെക്കുക എന്നത് നിഷ്പ്രയാസമാണ്. അല്ലാണ്ടെന്നെ ആൾക്കാരുടെ ഇടയിൽ നിന്ന് പിടിച്ചിട്ടാണ് സഖാവ് വർഗീസിനെ അവർ വെടിവെക്കുന്നത്."
"പിന്നെയവൻ വന്നിട്ടില്ല. ഉറപ്പാണെനിക്ക് അവൻ മരിച്ചുപോയിട്ടുണ്ടാകുംന്ന്. ജീവനോടെ ഉണ്ട് ന്ന് വെച്ചാ അവൻ വരാതിരിക്കില്ല."
"47 മുതൽ 70 വരെ എന്ത്കൊണ്ട് നടന്നില്ല? അപ്പോൾ നിങ്ങൾക്ക് അധികാരം കിട്ടിയിട്ടില്ലായിരുന്നോ? അപ്പോൾ ആ രീതിയിൽ അത് നടന്നത് കമ്മ്യൂണിസ്റ്റുകാർ രക്തം കൊടുക്കാൻ തയ്യാറായപ്പോഴാണ്. വിപ്ലവകാരികളായ കമ്മ്യൂണിസ്റ്റുകാർ രക്തം കൊടുക്കാൻ തയ്യാറായപ്പോഴാണ്."