നടൻ വിനായകന്റെ പരാമർശങ്ങൾ പലപ്പോഴും വിവാദങ്ങൾക്ക് കാരണമാകാറുണ്ട്. താനൊരു മികച്ച നടനാണെന്ന് നേരത്തെ തന്നെ തെളിയിച്ച താരമാണ് വിനായകൻ. രജനികാന്ത് ചിത്രം ജയിലർ ഹിറ്റായതിന് പിന്നാലെ ഏറ്റവും കൂടുതൽ ചർച്ചയായതും വിനായകന്റെ അഭിനയ മികവായിരുന്നു. പിന്നാലെ വിനായകനെ കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായി.
ഇപ്പോഴിതാ തന്നെ കുറിച്ച് തെറ്റിയി പ്രചരിക്കുന്ന കാര്യങ്ങളെ കുറിച്ച് പ്രതികരിക്കുകയാണ് വിനായകൻ. വിനായകന് സർക്കാർ ജോലിയുണ്ടായിരുന്നുവെന്നും സിനിമയിൽ സജീവമാകാൻ വിനായകൻ ജോലി ഉപേക്ഷിച്ചതാണെന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാൽ തനിക്ക് സർക്കാർ ജോലി ഇല്ലായിരുന്നുവെന്നും പത്താം ക്ലാസ് മൂന്ന് തവണ എഴുതിയിട്ടും താൻ പാസായില്ലെന്നും വിനായകൻ പറയുന്നു.
വിനായകന്റെ വാക്കുകൾ 'ഞാൻ മഹാരാജാസിൽ പഠിച്ചിട്ടില്ല. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നില്ല. പത്താം ക്ലാസ് മൂന്ന് പ്രാവശ്യം എഴുതിയിട്ട് എനിക്ക് പത്ത് പത്ത് മാർക്ക് കൂടി വന്നതേയുള്ളുള്ളു 162, 172 182 എന്നിങ്ങനെയാണ്. പത്താം ക്ലാസ് പരാജയപ്പെട്ട ഞാൻ എങ്ങനെ സർക്കാർ പരീക്ഷകൾ എഴുതി വിജയിക്കാനാണ്. അങ്ങനെ ഒരു വാർത്ത പ്രചരിക്കുന്നുണ്ടെങ്കിൽ അത് തെറ്റാണ്' വിനായകൻ പറഞ്ഞു. യാത്രകളും ഗോവയിലെ ജീവിതവുമാണ് തന്റെ സംഗീതത്തെ സമ്പന്നമാക്കിയതെന്ന് വിനായകൻ പറയുന്നു.
'കമ്മട്ടിപ്പാടവും ട്രാൻസും രണ്ട് എക്‌സ്ട്രീം ആണ്. പുഴു പുലികൾ എന്റെയുള്ളിലെ നോവാണ്, നമ്മളാരും ഈ ലോകത്ത് ഒന്നുമല്ല എന്നുള്ള തിരിച്ചറിവ്. അൻവർ അലി അതിന് നന്നായി എഴുതി തന്നു. കമ്മട്ടിപ്പാടം കഴിഞ്ഞ സമയത്ത് ഇനി ഇങ്ങനെയുള്ള പാട്ടുകളാണോ ചെയ്യാൻ പോവുന്നത് എന്ന് എന്നോട് എല്ലാവരും ചോദിച്ചു. അതുകൊണ്ടാണ് ട്രാൻസിൽ മാറ്റിപിടിച്ചത്. ഇനിയും സംഗീതം ചെയ്യണം. ആക്‌സിഡന്റ് ആയി കിടന്നിരുന്ന സമയത്ത് കമ്പോസ് ചെയ്തുവെച്ച കുറെ ഗാനങ്ങളുണ്ട്. അതൊക്കെ കംപ്ലീറ്റ് ചെയ്യണം. പിന്നെ രണ്ട് സിനിമകൾ സംവിധാനം ചെയ്യണം. അത്ര ഒളളൂ' വിനായകൻ പറഞ്ഞു.