/sathyam/media/media_files/gVfZZuHSxOAE9uWoGdBm.jpg)
ചെന്നൈ : മലയാളത്തിൽ നടന്നത് പോലെ തമിഴിലും അന്വേഷണം വേണമെന്ന് തമിഴ് സിനിമാ താരങ്ങളുടെ കൂട്ടായ്മയായ ‘നടികർ സംഘം’ ജനറൽ സെക്രട്ടറി വിശാൽ. തമിഴിലും സ്ത്രീകൾ സുരക്ഷിതരല്ല. അതിനു വേണ്ട നടപടികളെ പറ്റി നടികർ സംഘം ആലോചിക്കും. പുരുഷന്മാർക്ക് വേണ്ടി മാത്രമല്ല നടികർ സംഘം. അത് തമിഴ് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി കൂടിയാണ്. പരാതിയുള്ള സ്ത്രീകൾ നടികർ സംഘത്തിനെ സമീപിച്ചാൽ നടികർ സംഘം ശക്തമായ നടപടിയെടുക്കും, വിശാൽ പറഞ്ഞു.
ചില നടിമാർക്ക് സുരക്ഷാ പ്രശ്നമുണ്ട്, അത് പരിഹരിക്കാൻ അവർക്ക് ബൗൺസർമാരെ വയ്‌ക്കേണ്ട അവസ്ഥയാണ്. 20 ശതമാനം നടിമാർക്ക് മാത്രമേ തമിഴ് സിനിമയിൽ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. എന്നാൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. ഇത് പരിശോധിക്കണമെന്നും വിശാൽ ആവശ്യപ്പെട്ടു.
തമിഴ് സിനിമയിലെ സ്ത്രീകള്‍ അവർ നേരിട്ട അനുഭവത്തെ കുറിച്ച് പറയാൻ ധൈര്യത്തോടെ മുന്നോട്ട് വരണം. അഡ്ജസ്റ്റ്മെന്റ് വേണമെന്ന് ചോദിക്കുന്ന നിമിഷം തന്നെ ഇത്തരക്കാരെ ചെരുപ്പൂരി അടിക്കണം. സ്ത്രീകൾ ഇത്തരത്തിൽ മറുപടി കൊടുത്താലെ ഇക്കൂട്ടരെ നിയന്ത്രിക്കാൻ പറ്റുകയൊള്ളു. തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും വിശാൽ വ്യക്തമാക്കി.