/sathyam/media/post_attachments/egonUK5BfwEQwGUDTS7v.jpg)
തിരുവനന്തപുരം: നിർധനരായ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ നൽകാനായി നടൻ മമ്മൂട്ടി തുടങ്ങിവച്ച വിദ്യാമൃതം പദ്ധതി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്തു. ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയും കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടഷനും നടത്തുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മമ്മൂട്ടി നടത്തുന്ന ഈ പ്രവർത്തനങ്ങൾ തികച്ചും മാതൃകപരം ആണ്. ആയിരത്തോളം കുട്ടികൾക്ക് ഉടനടി പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു എന്നതും സന്തോഷം പകരുന്ന ഒന്നാണെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊവിഡ് കാലത്ത് ഓൺലൈൻ ക്ളാസുകൾ ആരംഭിച്ചപ്പോൾ സ്മാർട്ട് ഫോൺ ഇല്ല എന്ന ഒറ്റ കാരണത്താൽ നിരവധി കുട്ടികൾക്ക് പഠനത്തിൽ തടസം നേരിട്ടിരുന്നു.
ഈ പശ്ചാത്തലത്തിലാണ് മമ്മൂട്ടി തന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ വഴി കുട്ടികളെ സഹായിക്കാൻ രംഗത്ത് എത്തിയത്. ‘നിങ്ങളുടെ വീട്ടിൽ വെറുതെ ഇരിക്കുന്ന സ്മാർട്ട് ഫോണുകൾ ഞങ്ങളെ ഏൽപ്പിക്കൂ, അർഹതപെട്ട കൈകളിൽ ഞങ്ങൾ എത്തിക്കുമെന്ന് ഉറപ്പു നൽകുന്നു’ -ഇതായിരുന്നു താരത്തിന്റെ അഭ്യർത്ഥന.
മമ്മൂട്ടിയുടെ അഭ്യർത്ഥന ശ്രദ്ധയിൽപ്പെട്ട നിരവധി പേർ പുതിയ ഫോണുകളുമായി രംഗത്തെത്തി. കല്യാൺ ജ്വല്ലറി ഉടമ ടി.എസ്.സ് കല്യാണരാമനും തിരുവനന്തപുരം നിംസ് ഹോസ്പിറ്റലും ഉടനടി നൂറിലധികം പുത്തൻ ഫോണുകൾ മമ്മൂട്ടിക്ക് കൈമാറി. പിന്നാലെ പ്രവാസി വ്യവസായി പി വി സാലി 250 പുതിയ ഫോണുകൾ ആണ് കുട്ടികൾക്കായി മമ്മൂട്ടിയെ ഏൽപ്പിച്ചത്.
സിനിമമേഖലയിൽ നിന്ന് യുവ താരങ്ങൾ ഉൾപ്പെടെ ശ്രദ്ധേയമായ പിന്തുണയാണ് നൽകിയത്. നിലവിൽ 700 പുതിയ ഫോണുകളും മുന്നൂറോളം പഴയ ഫോണുകളുമാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. ലഭിക്കുന്ന പഴയ സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പുകളും ഫോർമാറ്റ് ചെയ്ത ശേഷം ആണ് കുട്ടികൾക്ക് വിതരണം ചെയ്യുന്നത്.
അനാഥാലയങ്ങളിലെ അന്തേവാസികളായ കുട്ടികളുടെ അപേക്ഷകൾ, ആദിവാസി മേഖലകളിൽ നിന്നുള്ള അപേക്ഷകൾ, മാതാപിതാക്കൾ നഷ്ടപെട്ട കുട്ടികളിൽ നിന്നുള്ള അപേക്ഷകൾ, പിന്നോക്ക സ്‌കൂളുകളിൽ നിന്നുള്ള അപേക്ഷകൾ എന്നീ മുൻഗണനാക്രമത്തിലാണ് അർഹരായവരെ കണ്ടെത്തിയിരിക്കുന്നത്.