‘വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹമോ, എല്ലാ അപരാധങ്ങളും പൊറുക്കുന്നു’ എന്നൊരു പഴമൊഴിയുണ്ട്. മതം, രാഷ്ട്രീയം, വർഗം, വർണം, ജാതി, ദേശം തുടങ്ങി എന്തിന്റെയെല്ലാം പേരിലാണു വിദ്വേഷം പടർത്തുന്നത്. മനസിലും ഹൃദയത്തിലും വിദ്വേഷവും പകയും വളർത്തിയാണു ചില ഗ്രൂപ്പുകൾ, പാർട്ടികൾ, വിഭാഗങ്ങൾ തുടങ്ങിയവർ മുതലെടുപ്പു നടത്തുന്നത്. മൗലികവാദം തീവ്രവാദത്തിലേക്കും തുടർന്നു ഭീകരതയിലേക്കും വഴിമാറുന്നതോടെ സമാധാനവും സുരക്ഷയും നഷ്ടമാകുന്നു.
കേരളത്തിൽ ഉൾപ്പെടെ 15 സംസ്ഥാനങ്ങളിലെ 102 ഇടങ്ങളിലായി പോപ്പുലർ ഫ്രണ്ട് (പിഎഫ്ഐ) ഓഫീസുകളിലും നേതാക്കളുടെ താമസകേന്ദ്രങ്ങളിലും ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി) നടത്തിയ വൻ റെയ്ഡ് ആണ് പുതിയ സംഭവം. സംഘടനയുടെ പ്രമുഖ നേതാക്കളടക്കം 106 പേർ അറസ്റ്റിലായി. യുഎപിഎ വകുപ്പുകൾ ചുമത്തിയ പ്രതികളെ എൻഐഎ കോടതി റിമാൻഡ് ചെയ്തു.
പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സര്‍വീസ് നടത്തിയ കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത നിലയില്‍
ജനവിരുദ്ധ ഹർത്താൽ തടയണം
നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെയെന്ന പതിവു ഡയലോഗ് ഇത്തവണ പല രാഷ്ട്രീയ, ഭരണ നേതാക്കളും മിണ്ടുന്നില്ല. സത്യസന്ധന്റെ മാർഗം സുരക്ഷിതമാണ്; തെറ്റു ചെയ്യുന്നവൻ പിടിക്കപ്പെടും എന്ന പൊതുതത്വം ചിലർ അംഗീകരിക്കില്ല. കേന്ദ്രസർക്കാരിനെ വേട്ടക്കാരനും അറസ്റ്റിലായവരെ ഇരകളുമായി ചിത്രീകരിക്കാനും ശ്രമമുണ്ട്. രാജ്യത്ത് രാഷ്ട്രീയ, മത നേതാക്കളെ അറസ്റ്റ് ചെയ്യുന്നത് ആദ്യ സംഭവമല്ല. പക്ഷേ പിഎഫ്ഐ നേതാക്കളെ അറസ്റ്റ് ചെയ്താൽ ഹർത്താലും അക്രമവും ഭീഷണിയുമെന്ന നില നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്.
റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ചു ഭീഷണിയുമായി പിഎഫ്ഐക്കാർ കേരളത്തിൽ ഇന്നലെ നടത്തിയ ഹർത്താൽ ജനദ്രോഹമാണ്. കല്ലേറും അക്രമവും നിർബന്ധിച്ചു കടയടപ്പിക്കലും അക്രമികളുടെ അഴിഞ്ഞാട്ടവും അനുവദിക്കാനാകില്ല. പോലീസിന്റെ ഭാഗത്തുനിന്നു വേണ്ടത്ര ജാഗ്രതയും നടപടിയും ഉണ്ടായതുമില്ല. ഡൽഹിയിൽ അടക്കം ഉത്തരേന്ത്യയിൽ ഹർത്താലിന്റെ ലാഞ്ഛന പോലുമില്ലായിരുന്നു.
മിന്നൽ ഹർത്താൽ നിയമവിരുദ്ധവും കോടതിയലക്ഷ്യവുമാണെന്ന് ഹൈക്കോടതി പറഞ്ഞു. ഹർത്താലിന്റെ മറവിൽ നടന്ന അക്രമങ്ങളുടെയും പൊതുമുതൽ നശിപ്പിക്കലിന്റെയും പേരിൽ കേസെടുക്കാനും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തികച്ചും ശരി. ജനവിരുദ്ധ ഹർത്താലുകൾ അവസാനിപ്പിക്കാൻ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ അടക്കം എല്ലാവരും ഇനിയെങ്കിലും തയാറാകണം.
യുഎപിഎയുടെ ഇരുവശങ്ങൾ
വിദ്വേഷപ്രചാരണം, തീവ്രവാദ-ഭീകര ബന്ധം, ആയുധ പരിശീലനം, ആഗോള ഭീകര ഗ്രൂപ്പുകളിലേക്ക് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യൽ, സാന്പത്തിക കുറ്റകൃത്യങ്ങൾ അടക്കമുള്ള രാജ്യവിരുദ്ധ, നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ ഗുരുതര ആരോപണങ്ങളാണു പോപ്പുലർ ഫ്രണ്ടിനെതിരേ കോടതിയിൽ എൻഐഎ നൽകിയ റിമാൻഡ് റിപ്പോർട്ടിലുള്ളത്. ഇതു സംബന്ധിച്ച നിരവധി രേഖകൾ റെയ്ഡിൽ കിട്ടിയതായും എൻഐഎ പറയുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനുള്ള യുഎപിഎ നിയമത്തോട് (അണ്‍ലോഫുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്) അഭിപ്രായവ്യത്യാസമുള്ളവർ ഏറെയാണ്. രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ ഭരണകൂടം ഇത്തരം കരിനിയമങ്ങൾ ഉപയോഗിക്കുന്നുവെന്നത് ആരോപണം മാത്രമല്ല. 1967ലെ നിയമത്തിൽ മോദി സർക്കാർ 2019ൽ കൊണ്ടുവന്ന ഭേദഗതികൾ കൂടിയായപ്പോൾ ദുരുപയോഗത്തിനു സാധ്യതയേറി.
ദളിതർക്കും ആദിവാസികൾക്കുംവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഫാ. സ്റ്റാൻ സ്വാമിയെ യുഎപിഎ ചുമത്തിയാണ് ജയിലിലടച്ചു ജീവനെടുത്തതെന്നതു മറക്കരുത്. വിറകൂടാതെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാനാകാത്ത വയോധികനെയാണു ഭീകരനായി ചിത്രീകരിച്ചത്! ഈ കരിനിയമം ചുമത്തി ജയലിലിട്ട രാജ്യത്തെതന്നെ ഏറ്റവും പ്രായം കൂടിയ ആളായിരുന്നു അദ്ദേഹം. ഇതേ നിയമം ഉപയോഗിച്ച് ജയിലിലിട്ട എല്ലാവരും ഭീകരരല്ല. എല്ലാവരും നിരപരാധികളാണെന്നു പറയാനുമാകില്ല.
മായ്ച്ചുകളയേണ്ട ഭീഷണി
സമൂഹത്തിന്റെ സ്ഥാപിത ധാരണകൾക്കു പുറത്തു നിൽക്കുന്ന പ്രത്യയശാസ്ത്രങ്ങളെയാണ് തീവ്രവാദം എന്നു സാധാരണയായി പറയുക. മതമൗലികവാദം പലപ്പോഴും തീവ്രവാദത്തിലേക്കും തുടർന്നു ഭീകരതയിലേക്കും രൂപാന്തരം പ്രാപിക്കും. ഇതിന്റെ അനേകം ഉദാഹരണങ്ങളുണ്ട്. കടുത്ത നിലപാടുകളിലൂടെ മിതവാദത്തിൽനിന്നു വ്യതിചലിക്കുന്നവർ പലപ്പോഴും അപകടങ്ങളിൽ പെടാറുമുണ്ട്. ഭീകര ഗ്രൂപ്പുകൾ അവരുടെ വിഷവേരുകൾ പടർത്തുകയും ആഗോളതലത്തിൽ വരെ ശൃംഖലകളുണ്ടാക്കുകയും ചെയ്യും.
ഭീകരസംഘടനകൾക്കു വൻതോതിൽ വിദേശ, സ്വദേശ ഫണ്ട് ലഭ്യമാകുന്നുണ്ട്. ചില രാജ്യങ്ങളും സർക്കാരുകളും ചില മത, രാഷ്ട്രീയ മേധാവികളും പണക്കാരും ഭീകരർക്കു പിന്തുണയും സാന്പത്തിക, രാഷ്ട്രീയ സഹായങ്ങളും നൽകുന്നു. സമൂഹമാധ്യമങ്ങളും ഇന്റർനെറ്റും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി വിദ്വേഷം പടർത്താൻ സംഘടിതശ്രമങ്ങളുണ്ട്. ഭീഷണിയിലൂടെയോ അക്രമത്തിലൂടെയോ ജനങ്ങളെയോ ഗവണ്മെന്റുകളെയോ ഭീഷണിപ്പെടുത്തുകയോ നിർബന്ധിക്കുകയോ സമ്മർദത്തിലാക്കുകയോ ചെയ്യുന്നതും തീവ്രവാദത്തിൽ ഉൾപ്പെടുന്നു.
തീവ്രവാദം ഭീകരതയിലേക്കു ചായുന്നതോടെ അക്രമങ്ങൾ, ബോംബ് സ്ഫോടനങ്ങൾ, ബന്ദികളാക്കൽ, നീചമായ കൊലപാതകങ്ങൾ എന്നിവയിൽ കലാശിക്കുന്നു. മനുഷ്യാവകാശങ്ങളും മൗലികസ്വാതന്ത്ര്യങ്ങളും ഹനിക്കപ്പെടുന്നു. രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കും സംഘർഷത്തിലേക്കും സംഘട്ടനങ്ങളിലേക്കും ഇവ നയിക്കും. നിരപരാധികളാണ് ഇരകളിലേറെയും.
ഭീകരതകളെല്ലാം ഒടുങ്ങണം
മതത്തിന്റെ പേരിലുള്ള തീവ്രവാദം, നക്സലൈറ്റ്/ മാവോയിസ്റ്റ് തീവ്രവാദം, സോഷ്യൽ മീഡിയയും ഇന്റർനെറ്റും ഉപയോഗിച്ചുള്ള തീവ്രവാദം എന്നിവ ഇന്ത്യയിലും ലോകത്താകെയും വലിയ ഭീകരാവസ്ഥയും സമാധാനക്ഷതവുമാണ് സൃഷ്ടിക്കുന്നത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ തീവ്രവാദവും തലവേദനയാണ്. രാഷ്ട്രീയ കൊലപാതകങ്ങൾ അടക്കമുള്ള ഭീകരതയുമുണ്ട്. പക്ഷേ മതമൗലികവാദവും മതതീവ്രവാദവും മതഭീകരതയുമാണു ലോകം ഇന്നു നേരിടുന്ന വലിയ വെല്ലുവിളി. മയക്കുമരുന്നും മദ്യ ഉപയോഗവും വ്യാപിക്കുന്നതിൽ ഭീകരഗ്രൂപ്പുകൾക്കുള്ള സ്വാധീനം ചെറുതല്ല.
മതത്തിന്റെ പേരിലുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യയിൽ വളരെ വേഗം വളരുന്നുണ്ട്. രാജ്യത്ത് 65 ഭീകര ഗ്രൂപ്പുകളുണ്ടെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി 2013 ഓഗസ്റ്റിൽ പാർലമെന്റിനെ അറിയിച്ചിരുന്നു. ഇസ്ലാമിക തീവ്രവാദം മാത്രമല്ലിത്. 2007ലെ സംഝോത എക്സ്പ്രസ്, അജ്മിർ ദർഗ, 2008ലെ മലേഗാവ് സ്ഫോടനങ്ങൾക്കു പിന്നിൽ ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളായിരുന്നു. എല്ലാ മതത്തിലും പെട്ടവർ തീവ്രവാദത്തിനും ഭീകരതയ്ക്കും വഴങ്ങുന്നതാണ് അപകടം.
ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്), ബോക്കോ ഹറാം, താലിബാൻ, അൽ-ക്വയ്ദ എന്നീ നാലു ഭീകരസംഘടനകൾ മാത്രം ലോകത്തെ ഭീകരാക്രമണങ്ങളുടെ 74 ശതമാനം മരണങ്ങൾക്കും കാരണമായെന്നാണ് 2016ലെ ആഗോള തീവ്രവാദ സൂചിക പറയുന്നത്. ഇന്ത്യ, അഫ്ഗാനിസ്ഥാൻ, ഇറാക്ക്, നൈജീരിയ, പാക്കിസ്ഥാൻ, യെമൻ, സിറിയ എന്നിവിടങ്ങളിലാണു വലിയ ആക്രമണങ്ങളും കൂടുതൽ മരണങ്ങളും ഉണ്ടായത്. ഒട്ടുമിക്ക രാജ്യങ്ങളും ഭീകരാക്രമണങ്ങളുടെ ഇരകളാണ്. സ്ഫോടനപരന്പരകൾ മുതൽ വിമാനങ്ങൾ തട്ടിയെടുക്കൽ, സ്കൂൾ ബസ് ആക്രമിക്കൽ, മനുഷ്യബോംബുകൾ വരെ എന്തെല്ലാം!
മറക്കാനാകാത്ത മുംബൈ
2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കം ഇന്നും മാഞ്ഞിട്ടില്ല. 2001ലെ പാർലമെന്റ് ആക്രമണവും രാജ്യത്തെ വിറപ്പിച്ചു. 257 പേർ കൊല്ലപ്പെട്ട 1993 മാർച്ചിലെ മുംബൈ സ്ഫോടന പരന്പര, 209 പേരുടെ ജീവനെടുത്ത 2006 ജൂലൈയിലെ മുംബൈ ട്രെയിൻ സ്ഫോടന പരന്പര, 58 പേരെ നഷ്ടമായ 1998ലെ കോയന്പത്തൂർ സ്ഫോടനങ്ങൾ, 70 പേർ കൊല്ലപ്പെട്ട 2005ലെ ഡൽഹി ബോംബാക്രമണം തുടങ്ങിയവ മുതൽ ജമ്മു കാഷ്മീരിലെ ഭീകരാക്രമണ പരന്പരകൾ വരെയെല്ലാം മതവിദ്വേഷത്തിന്റെ ബാക്കിപത്രമാണ്.
ന്യൂയോർക്കിലെ ലോക വ്യാപരകേന്ദ്രത്തിന്റെ ഇരട്ട ടവറുകൾ വിമാനങ്ങൾ റാഞ്ചിയെടുത്തു തകർത്ത 2001ലെ സെപ്റ്റംബർ 11 ഭീകരാക്രമണവും 2019ൽ ശ്രീലങ്കൻ പള്ളിയിൽ നടന്ന സ്ഫോടന പരന്പരയും ഇസ്രയേൽ-പലസ്തീൻ സംഘട്ടനങ്ങളും ഐഎസ് നടത്തുന്ന ക്രൂര കൊലപാതക പരന്പരകളും ബോക്കോ ഹറാമിന്റെ കൂട്ടക്കൊലപാതകങ്ങളുമെല്ലാം മതതീവ്രവാദത്തിന്റെ ശേഷിപ്പുകളാണ്. തൊടുപുഴയിലെ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടു കേസും മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ കൊലപാതകവും അടക്കം കൊച്ചുകേരളത്തിലും മതഭീകരതയുടെ വലിയ ഭീഷണി കാണാനാകും.
മതമൗലികവാദവും ഭീകരതയും അതിവേഗം വളരുന്നതു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണെന്ന് അന്വേഷണ ഏജൻസികൾ തറപ്പിച്ചു പറയുന്നു. വാഗമണ്ണിൽ അടക്കം ഭീകരപരിശീലന ക്യാന്പുകൾ നടത്തിയുള്ള തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ സിമി എന്ന ഇസ്ലാമിക് സ്റ്റുഡന്റ്സ് മൂവ്മെന്റിനെ 2001ൽ രാജ്യം നിരോധിച്ചിരുന്നു. ഇതേ സിമിയുടെ പുതിയ രൂപമാണു പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും അടക്കമുള്ള സംഘടനകളെന്ന് എൻഐഎ പറയുന്നു.
സമാധാനം മാത്രം സമാശ്വാസം
സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ചേ മതിയാകൂ. മതമൗലികവാദം, തീവ്രവാദം, ഭീകരത എന്നിവയുടെ വിഷവേരുകൾ അറത്തുമാറ്റണം. നിയമങ്ങൾകൊണ്ടു മാത്രം ഭീകരതയെ പാടേ തുടച്ചുനീക്കാമെന്നു കരുതുന്നതു മൗഢ്യമാകും. വിഷലിപ്ത മനസുകളെയാണ് ആദ്യം ശുദ്ധീകരിക്കേണ്ടത്. മതം, ജാതി, രാഷ്ട്രീയം തുടങ്ങിയ പരിഗണന നോക്കാതെയുള്ള കർശന നടപടികളിലൂടെയേ വിജയം കൈവരിക്കാനാകൂ. തീവ്രവാദികൾക്കും ഭീകരർക്കും പരോക്ഷ പിന്തുണ പോലും ഉണ്ടാകില്ലെന്നു രാഷ്ട്രീയ, ഭരണ, മത നേതൃത്വങ്ങൾ ഉറപ്പാക്കണം.
തീവ്രവാദം, ഭീകരത, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയവയ്ക്കെതിരേ സ്കൂൾ തലം മുതൽ ബോധവത്കരണം ആവശ്യമാണ്. മതസൗഹാർദവും പരസ്പര ബഹുമാനവും പ്രോത്സാഹിപ്പിക്കാൻ സർക്കാരുകളും മതമേധാവികളും പൊതുസമൂഹവും കൈകോർക്കട്ടെ. തെറ്റിനു നേരേ കണ്ണടയ്ക്കുന്നവൻ ഉപദ്രവം വരുത്തിവയ്ക്കുന്നു; ധൈര്യപൂർവം ശാസിക്കുന്നവൻ സമാധാനം സൃഷ്ടിക്കുന്നു എന്നാണു പഴമൊഴി. കുടുംബങ്ങളുടെയും ജനതയുടെയും രാജ്യത്തിന്റെയും സുരക്ഷയും സമാധാനവുമാണു മുഖ്യം.