- ഹരിഹരൻ പങ്ങാരപ്പിള്ളി
ഓർമ്മകളുടെ ആ ഓലവീട്ടിലെ ചായ്പ്പിലുള്ള അരകല്ല്. അരഞ്ഞുതീരാറായ കല്ലിനുമുണ്ടാകില്ലേ പറയാനൊത്തിരി കഥകൾ.
കാലങ്ങൾ കുറേകഴിഞ്ഞപ്പോൾ മിനുസ്സമായിമാറിയ ഉപരിതലം . കല്ലുകൊത്തി കിട്ടിയപ്പോൾ ഉണ്ടായിരുന്ന രൂപം മാറി അരകല്ലും പിള്ളയും ശോഷിച്ചിരിക്കുന്നു . വീട്ടിലെ പലരിലെ ഉദരത്തിലും പാറയുടെ അംശം അല്പാല്പമായി ചെന്നിരിക്കുന്നു .
ഈശ്വരാനുഗ്രഹത്താൽ നാല്പത്തിരണ്ട്‍ വയസ്സായിട്ടും , ആ വീട്ടിലെ നൂറു വയസ്സ് തികയാൻ പോകുന്ന മുത്തശ്ശൻ മുതൽ പേരകുട്ടികളുടെ മക്കൾ വരെ കടന്നുവന്ന വഴികളിൽ ആശുപത്രി കണ്ടവർ ചുരുക്കമെന്ന് കണ്ണുകൾ കാണിച്ചുതന്നിരിക്കുന്നു.
/sathyam/media/post_attachments/LtFcfNGu8pgorPv7r67s.jpg)
എന്തിനും ഏതിനും മാങ്ങാച്ചമ്മന്തി. മുത്തശ്ശിയും ചെറിയമ്മമാരും അരയ്ക്കുന്നത് കണ്ട് പലതവണ പോയി ശ്രമിച്ചിട്ടും വഴങ്ങാതെ പ്രാകി പിന്തിരിഞ്ഞു പോയോർമ്മകൾ.
മുത്തശ്ശിയുടെയും ചെറിയമ്മാരുടെയും കൈകൾ നീങ്ങുന്നനുസരിച്ച് അവരുടെ കൈകളിൽ പിടിച്ചു പലതവണ പരിശീലനം കഴിഞ്ഞാണ് ആ അമ്മിക്കല്ലും പിള്ളയും എനിക്ക് വഴങ്ങിയത് . വഴങ്ങിക്കഴിഞ്ഞപ്പോൾ പിന്നെ ഉപേക്ഷിക്കാൻ തോന്നിയിട്ടേയില്ല .
എങ്ങിനെയെല്ലാം മിക്സിയിൽ അരച്ചാലും അമ്മിക്കല്ലിൽ അരച്ചുണ്ടാക്കുന്ന സ്വാദില്ലെന്ന സത്യം നാവുപോലും തിരിച്ചറിഞ്ഞിരിക്കുന്നു .
ഇന്നും പുതിയ വീട്ടിലെ ചായ്പ്പിൽ ഉണ്ട് . നാട്ടിൽ ഉള്ളപ്പോൾ എന്തെങ്കിലും പറഞ്ഞു അടുത്തെത്തി എന്തെങ്കിലും അരച്ച് നിർവൃതിയടയും. നരച്ച തലയെ ചെമ്പനാക്കാനുള്ള തത്രപ്പാടിൽ മയിലാഞ്ചി അരയും , നിത്യേന ഒരു ചമ്മന്തിയും നിർബന്ധമാക്കി ഞാൻ എന്റെ പ്രാണനിൽ ചേർത്ത് ഇന്നും സൂക്ഷിക്കുന്നു...
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us