- മുബാറക്ക് കാമ്പ്രത്ത്
ഭൂമിയോട്
മൺതിട്ടയിടിഞ്ഞു നീ
തളരുവോളം നിന്നെ
മർദിച്ച് ഉടച്ചതിനു മാപ്പ്
പുഴയോട്
കണ്ഠം വരളുമ്പോൾ നീ തന്ന
ജലധാരയെ വറ്റിച്ച്
തടയിട്ടുണക്കിയതിനു മാപ്പ്
മരങ്ങളോട്
ഇരിക്കുവാൻ തണൽ തന്ന
നിന്നെ അറുക്കുവ്വാൻ, കൊല്ലുവാൻ
മഴുവെടുത്തതിന് മാപ്പ്
മലകളോട്
കലപ്പയും ഉളിയുമായ് വന്നു
നിന്നെയറുത്ത് കഷണമായി
നിരപ്പുകളാക്കിയതിനു മാപ്പ്
വയലിനോട്
ഭക്ഷണമായി നീ തന്നതിനുമപ്പുറം
നിന്റെ നെഞ്ചത്ത് കൂര
വെച്ചുറങ്ങിയതിനു മാപ്പ്
അയൽവാസിയോട്
മതിരുകൾക്കിരുവശം
അരികിലിരുന്നും നിന്നെ
അകന്നിരുന്നതിനായ് മാപ്പ്
അന്യമതസ്ഥനോട്
നിന്റെ സ്നേഹ പുഞ്ചിരിക്ക്
പകരമായി വെറുപ്പാലെ നിന്നെ
അകറ്റിനിർത്തിയതിനു മാപ്പ്
കവിയോട്
ഒഎൻവിയായ് മുരുകനായി
സച്ചിദാനന്ദനായ് ബാലചന്ദ്രനായ്
നിന്നെ കേൾക്കാതെ വിട്ടതിനു മാപ്പ്
പ്രളയത്തോടു
ഞാൻ ഞാനെന്ന ഭാവമായി
മാറിയൊരെൻ അഹന്തയിൽ
നീ വരില്ലെന്ന് കരുതിയതിനു മാപ്പ്