ഇന്ത്യയിലെ ഏഴാമത്തെ ഏറ്റവും തിരക്കേറിയ, അഹമ്മദാബാദിലെ " സർദാർ വല്ലഭ്ഭായ് പട്ടേൽ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ലോഞ്ചിലും ഓപ്പറേഷനൽ ഏരിയയിലും റൺവേയിലുമെല്ലാം നിങ്ങൾക്ക് ഒരു കരടിയെ സ്ഥിരമായി കാണാവുന്നതാണ്.
ആളുകൾക്ക് ഹസ്തദാനം ചെയ്യുന്നു, കുട്ടികളോട് കുശലം പറയുന്നു, ആൾക്കാരുടെ തോളിൽക്കയ്യിട്ടു നടക്കുന്നു, പൊട്ടിച്ചിരിക്കുന്നു,ഓടുന്നു,ചാടുന്നു... ഒരാഴ്ചയായി ഈ കരടി ഇവിടെ സജീവമാണ്.
എന്നാൽ കേട്ടോളൂ, ഇത് യഥാർത്ഥ കരടിയല്ല. മനുഷ്യൻ കരടിയുടെ രൂപം ധരിച്ചതാണ്. ആളുകളെ രസിപ്പിക്കാനോ, ആകർഷണത്തിനോ വേണ്ടിയല്ല, മറിച്ച് എയർപോർട്ടിലെ വാനരശല്യം ഒഴിവാക്കാൻ അധികൃതർ കണ്ടുപിടിച്ച സൂത്രപ്പണിയാണിത്.
അഹമ്മദാബാദ് എയർപോർട്ടിൽ വാനരരിലെ കേമന്മാരായ ലംഗൂർ ഇനമാണ് സജീവം. നൂറുകണക്കിനു വരുന്ന ഇക്കൂട്ടർ രാവിലെയും വൈകിട്ടും കൂട്ടത്തോടെവന്ന് വിമാനത്തിന്റെ ടെക്ക് ഓഫ് വരെ തടസ്സപ്പെടു ത്താറുണ്ട്.
ലോഞ്ചിലും, കവാടത്തിലും ,മേൽക്കൂരകളിലുമെല്ലാം ഇവരുടെ താവളമാണ്. ആൾക്കാരുടെ ബാഗുകളും പൊതികളും തട്ടിയെടുക്കുന്നതും പതിവാണ്.
വാനരർക്ക് ലംഗൂറുകളെയും, ലംഗൂറുകൾക്ക് കരടിയെയും ഭയമാണ്. അവരുടെ ഈ ദൗർബല്യം മുതലെടുത്താണ് അഹമ്മദാബാദ് അധികൃതർ ഒരു വ്യക്തിയെ കരാറടിസ്ഥാനത്തിൽ ഹയർ ചെയ്തിരിക്കുന്നത്. ഇദ്ദേഹം കരടിയുടെ വേഷഭൂഷാദികൾ ധരിച്ച് ലംഗൂറുകളെ തുരത്താൻ വിരുതുള്ള വ്യക്തിയാണ്.
ഇദ്ദേഹത്തെ കാണുമ്പോൾത്തന്നെ ഇപ്പോൾ ലംഗൂറുകൾ ഭയന്നോടുന്ന കാഴ്ച കാണേണ്ടതുത ന്നെയാണ്.എന്നാൽ ഇതുവഴി ലംഗൂറുകളിൽ നിന്നുള്ള ഭീഷണിക്കു സ്ഥായിയായ പരിഹാരം ഉണ്ടാകുമോ എന്നാണറിയേണ്ടതാണ്.