അയാൾക്കവളെ വിട്ടുനിൽക്കാനാകുമായിരുന്നില്ല. അവൾക്കും അതായിരുന്നു മാനസികാവസ്ഥ. ഒന്നായ നാൾ മുതൽ ഇതുവരെയും ഒരു ദിവസം പോലും അവർ വേർപിരിഞ്ഞിട്ടില്ല.
ജോലി സംബന്ധമായി പുറത്തുപോകുമ്പോഴും അയാൾ പ്രിയതമയെ ഒപ്പം കൂട്ടുക പതിവായിരുന്നു. ആ പതിവും ഒരിക്കലും അകലില്ല എന്നവൾക്കു നൽകിയ വാക്കും അയാൾക്ക് തെറ്റിക്കാനാവില്ല.
അപ്രതീക്ഷിതമായി അവരുടെ ജീവിതത്തിലേക്ക് വില്ലനായി കടന്നുവന്ന അർബുദത്തെ ഇരുവരും ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കാൻ തന്നെ തീരുമാനിച്ചു. അവൾക്കെപ്പോഴും ആത്മധൈര്യം പകർന്ന് ഒരു നിഴൽപോലെയയാൾ കൂടെനിന്നു.
ടെക്‌സാസിലെ ആൽബർട്ട് കോണിയുടെയും ഭാര്യ കേനിയുടെയും ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിന്റെ ഇത് അതിജീവനകാലം. ഈ വിഷമഘട്ടത്തിൽ അപ്രതീക്ഷിതമായി കൊറോണയും അവർക്കിടയിൽ അപശകുനം പോലെ കടന്നുവന്നെങ്കിലും അവരുടെ പോരാട്ടവീര്യത്തെ തളർത്താൻ അവയ്‌ക്കൊന്നുമായില്ല.
കേനിക്ക് ബ്രെസ്റ്റ് ക്യാൻസറിന്റെ രണ്ടാമത്തെ സ്റ്റേജാണ്. ഷുഗർലാന്റിലെ എഡേഴ്‌സൺ മെഡിക്കൽ സെന്ററിലാണ് അവരുടെ ചികിത്സ നടക്കുന്നത്. കേനിയുടെ കീമോതെറാപ്പി സെക്ഷനിപ്പോൾ നടക്കുകയാണ്. ഈ നിർണ്ണായക സമയത്ത് ആശുപത്രിയിൽ അവൾക്കൊപ്പമുണ്ടാകുമെന്ന് ആൽബർട്ട് വാക്കുകൊടുത്തതായിരുന്നു. അതാണ് നടക്കാതെ പോയത്.
കൊറോണ വൈറസ് മുൻകരുതൽ നടപടികൾമൂലം ഇൻഫെക്ഷൻ ചെറുക്കാനായി രോഗിയല്ലാത്ത ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് അധികൃതർ തീരുമാനിക്കുകയായിരുന്നു. അപ്രതീക്ഷിതമായ ആ നടപടിയിൽ കേനി വളരെ ദുഖിതയായി.
എന്നാൽ ആൽബർട്ട് അതിനും വഴികണ്ടെത്തി. കേനിക്കൊപ്പം ആശുപത്രിയിൽ കഴിയാനായില്ലെങ്കിലും കേനിയെ അഡ്മിറ്റ് ചെയ്തിരിക്കുന്ന ആശുപത്രിയുടെ രണ്ടാം നിലയിലെ റൂമിന്റെ നേരേ മുൻവശത്തെ പാർക്കിംഗിൽ അയാൾ അവളെ നേരിട്ടുകാണത്തക്കവണ്ണം ഇടം പിടിച്ചു.
മുന്നിൽ ഒരു പോസ്റ്ററും വച്ചാണ് ആൽബർട്ട് തൻ്റെ പ്രിയതമയേയും നോക്കിയിരിക്കുന്നത്. പോസ്റ്ററിൽ അയാളെഴുതി "അവിടെ നിനക്കൊപ്പം എനിക്ക് കഴിയാൻ സാധിക്കില്ല. പക്ഷേ ഞാനിവിടെയുണ്ട്. ലവ് യൂ"..
കേനി തന്നെനോക്കിയിരിക്കുന്ന ആൽബർട്ടിന്റെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റുചെയ്തുകൊണ്ടെഴുതി " ദൂരെയാണെങ്കിലും ഇതുപോലെ അടുത്തുകഴിയുന്നതിനു നന്ദി ആൽബർട്ട് "..
ഫേസ്ബുക്കിൽ പോസ്റ്റ് വായിച്ചു പലരുമെഴുതി..." ഇതാണ് സോഷ്യൽ ഡിസ്റ്റൻസിന്റെ ഉത്തമ ഉദാഹരണം"..