ഓരോ തൊഴിലാളിക്കും 5000 രൂപ സൗജന്യ ധനസഹായം , എല്ലാ റേഷൻ കാർഡുകൾക്കും 50 % അധിക റേഷൻ സാധനങ്ങൾ സൗജന്യം, വിധവാ, വികലാംഗ, വാർദ്ധക്യ പെൻഷൻകാർക്ക് അവരുടെ നിലവിലെ പെൻഷന്റെ രണ്ടിരട്ടി തുക (ഏകദേശം 4600 രൂപ) ഏപ്രിൽ മാസം അനുവദിച്ചുകൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്നലെ ഉത്തരവിറക്കി.
ഡൽഹിയിൽ നിർമ്മാണമേഖലയുൾപ്പെടെ 4 ലക്ഷത്തോളം വരുന്ന പേരു രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് അവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് 5000 രൂപ വീതം സർക്കാർ ട്രാൻസ്‌ഫർ ചെയ്യുകയാണ്. ഡൽഹിയിൽ തൊഴിലില്ലാത്തതുമൂലം തൊഴിൽതേടി മറ്റു സംസ്ഥാനങ്ങളിലേക്കു പോയവർക്കും ഈ തുക ലഭ്യമാകും.
എല്ലാവർക്കും റേഷൻ സാധാരണ ലഭിക്കുന്നതിനൊപ്പം അതിൻ്റെ പകുതികൂടി അതായത് ഒരു കിലോയ്ക്ക് ഒന്നരക്കിലോ എന്ന കണക്കിൽ സൗജന്യമായി ലഭിക്കും. വിധവാ, വികലാംഗ, വാർദ്ധക്യ പെൻഷനുകൾ രണ്ടിരട്ടിയാക്കി. അത് ഏപ്രിൽ ഒന്നുമുതൽ നല്കിത്തുടങ്ങും.
കേജരിവാളിന്റെ വാക്കുകളിലേക്ക് -
"നിങ്ങളെല്ലാം വളരെ വിഷമഘട്ടത്തിലാണെന്ന് ഞാൻ മനസിലാക്കുന്നു. നിങ്ങളുടെ ബുദ്ധിമുട്ടുകൾ പൂർണ്ണമായി ഇല്ലാതാക്കാൻ ഞങ്ങൾക്ക് കഴിയില്ല. എന്നാൽ അവ ലഘൂകരിക്കാൻ ഞങ്ങളാലാവത് ഞങ്ങൾ ചെയ്യുകയാണ്.
നിങ്ങളുടെ ജീവിതം രക്ഷിക്കേണ്ടത് കൊണ്ടാണ് ഇപ്പോൾ ലോക്ക് ഡൗൺ പോലെ ഇത്ര കഠിനമായ ഒരു തീരുമാനമെടുക്കേണ്ടിവന്നത്. ഈ വിഷമ ഘട്ടത്തിൽ ആളുകൾ പരസ്പ്പരം സഹായ സഹകരണങ്ങൾ നൽകുന്നു എന്നതിൽ വളരെ സന്തോഷമുണ്ട്. അതാണ് നാം ഭാരതീയരുടെ ഏറ്റവും വലിയ ശക്തിയും."