ഡൽഹി ഇതാദ്യമായി ശുദ്ധവായു ശ്വസിച്ചു. മുംബൈ നഗരം തിരമാലകളുടെ സംഗീതം ആസ്വദിച്ചു. കൊൽക്കത്തയിൽ കാറ്റിന്റെ ചൂളംവിളികൾ വീടിൻ്റെ ജനാലകളിൽ ഇടതടവില്ലാതെ മുഴങ്ങി.
ചെന്നൈയിൽ പക്ഷികളുടെ സംഗീതവും അവ കൂട്ടമായി പറന്നുയർന്ന് ആകാശത്ത് തീർക്കുന്ന അതിശയ ദൃശ്യങ്ങളും വിസ്മയം തീർത്തു.
ജനതാ കർഫ്യൂ മൂലം ഇന്ത്യയൊട്ടാകെ ജനജീവിതം പൂർണ്ണമായും നിലച്ചപ്പോൾ 114 നഗരങ്ങളിൽ 10 എണ്ണത്തിൽ അന്തരീക്ഷവായുവിന്റെ നിലവാരം ഉന്നതശ്രേണിയിലായി.
60 നഗരങ്ങളിൽ അത് ശരാശരിയിലെത്തി. 34 ൽ ശരാശരിക്കും മുകളിൽ എന്നാൽ അപകട രേഖയ്ക്കും താഴെ എന്ന നിലയിലായി.
മുംബൈയിൽ ശബ്ദകോലാഹലങ്ങളിൽനിന്നും 14 മണിക്കൂർ സമയം നഗരം നിശ്ചലമായത് വലിയൊരനുഭൂതിയായി മാറപ്പെട്ടു.
മൊത്തത്തിൽ ഒരു ദിവസം കൊണ്ട് ഇന്ത്യയിലെ ശബ്ദ വായു മലിനീകരണനിരക്ക് 30% കുറഞ്ഞുവെന്നാണ് എയർ ക്വളിറ്റി വിദഗ്ദ്ധൻ സഞ്ജയ് അഗർവാൾ അറിയിച്ചത്.
ഏറ്റവും പ്രധാനപ്പെട്ട വിഷയം ഇന്ത്യയിൽ ഇന്നലെ ഒരു വാഹനാപകടം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല എന്നതാണ്. കേന്ദ്ര റോഡ് സുരക്ഷാ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിൽ ഒരു ദിവസം ശരാശരി 1280 റോഡപകടങ്ങളും അതുമൂലം 415 മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടത്രേ.
അങ്ങനെ നോക്കുമ്പോൾ ഇന്നലെ ജനതാ കർഫ്യൂ മൂലം 415 ജീവനുകൾ രക്ഷപെട്ടു എന്ന് സാരം.